2010, ഡിസംബർ 31, വെള്ളിയാഴ്‌ച

HAPPY NEW YEAR

     പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ? 

2010, ഡിസംബർ 25, ശനിയാഴ്‌ച

ക്രിസ്മസ് ആശംസകള്‍!

പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയപൂര്‍വം ക്രിസ്മസ് ആശംസകള്‍! തൊഴുത്തില്‍ ജനിച്ചാലും ജ്ഞാനിയും ലോകരക്ഷകനുമാകാന്‍ കഴിയുമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത, എളിയ തുടക്കം അപമാനകരമല്ല അഭിമാനകരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ, പ്രത്യേകിച്ച് എന്തിനും ഏതിനും പിച്ചക്കാരന്‍ വരെ കുടുംബമഹത്വം വിളമ്പുന്ന കേരളീയരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ക്രിസ്തുവിന്റെ ജനനം അതിന്റെ ഓര്‍മ്മ ആഹഌദദായകമാണ്. മഹാന്‍മാരുടെയും മഹാനദികളുടെയും ഉദ്ഭവം ആരും അന്വേഷിക്കാറില്ലെന്ന് ഒന്നുകൂടി ബോധ്യപ്പെടട്ടെ.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

അമിതാഭ് ബച്ചന്റെ അയിത്തം മാറിയോ സഖാക്കളേ?

            കേരളാ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ കഴിയുമോ എന്ന് അന്വേഷിച്ചുകൊണ്ട് അമിതാഭിന് കത്തയച്ചത് കേരളാ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ സന്തോഷമേയുളളൂവെന്ന് അറിയിച്ച അമിതാഭിനെ നാണം കെടുത്തി തിരിച്ചയച്ചത് ഇവിടുത്തെ അതിവിപ്ലവകാരികളായ ഡി.വൈ.എഫ്.ഐ. സഖാക്കളാണ്. ഇന്ത്യയിലെ മഹാനായ ആ കലാകാരന്‍ നരേന്ദ്രമോദിയുടെ ഗുജറാത്തിനെക്കൂടി പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് കേരളത്തിന്റെ ചാരിത്ര്യം നശിച്ചുപോകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ പേരിലായാലും അമിതാഭ് ബച്ചനെ ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സെമി ബ്രാന്‍്ഡ് അംബാസിഡറായി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെണ്ടിത്തരമാണ്. കേരളത്തിന്റെ തനതു കലകളുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ യോഗ്യന്‍ നമ്മുടെ പി. ശശിയാണ്. പാര്‍ട്ടിയിലെ സഖികളെ ജ്വാലാമുഖികളെ നിങ്ങള്‍ ശബ്ദമുയര്‍ത്തുകില്ലേ... പ്ലീസ്.

2010, നവംബർ 9, ചൊവ്വാഴ്ച

ഗ്രഹണസമയത്തു ജനിച്ച കോണ്‍ഗ്രസ്സിന്റെ യോഗം

നാലരവര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിനു ശേഷം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരം കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയക്കാരുടെ പേക്കൂത്തു കാണുമ്പോള്‍ പട്ടാളഭരണമായിരുന്നെങ്കിലും തരക്കേടില്ലായിരുന്നു എന്നു പറയുന്ന പഴമക്കാര്‍ ബനിവലന്റ് ഡെസ്‌പോട്ടിസത്തെപ്പോലും ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അക്കണക്കിന് ആറുമാസം കൊണ്ട് തിരുത്തിക്കുറിക്കാവുന്നതേയുളളൂ സി.പിഎമ്മിന് സ്വന്തം ജാതകം. ദന്തഗോപുരങ്ങളില്‍ നിന്നും മന്ത്രിമാരെ താഴെക്കൊണ്ടുവന്ന് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സാധാരണക്കാരനെയും കാണാന്‍ ഒരു മനസ്സുണ്ടാക്കി കൊടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കു ജയിക്കാന്‍ വലിയ പാടൊന്നുമില്ല.

2010, നവംബർ 2, ചൊവ്വാഴ്ച

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ നറുക്കെടുപ്പ് ജനഹിതത്തെ പരാജയപ്പെടുത്തരുത്

          പഞ്ചായത്തീരാജ് നഗരപാലികാ നിയമമനുസരിച്ച് ഒരു വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടു ലഭിച്ചാല്‍, അവരുടേതാണ് കൂടിയ വോട്ടെങ്കില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ നറുക്കിടേണ്ടി വരുന്നു. നറുക്കു ലഭിച്ച ആള്‍ വാര്‍ഡു മെമ്പറോ കൗണ്‍സിലറോ ആകുകയും തുല്യ വോട്ടു കിട്ടിയിട്ടും മറ്റേയാള്‍ വെറുതേക്കാരനാവുകയും ചെയ്യും. ഇത് സ്വാഭാവിക നീതിയുടേയും പൊതുജനഹിതത്തിന്റെയും ലംഘനമാണ്. റിട്ടേണിംഗ് ആഫീസര്‍ എഴുതിയിടുന്ന ഒരു കടലാസു തുണ്ട് മലര്‍ന്നു വീഴുന്നതിന്റേയോ കമിഴ്ന്നു വീഴുന്നതിന്റെയോ അടിസ്ഥാനത്തില്‍ വാര്‍ഡു മെമ്പറെ നിശ്ചയിക്കുന്നത് ഒരു തരത്തിലും ജനാധിപത്യത്തില്‍ യുക്തിസഹമല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പു നടത്തിപ്പ് പുനര്‍വിചിന്തനത്തിനു വിധേയമാക്കണം.

          1994 ലെ കേരളാ പഞ്ചായത്തീരാജ് ആക്റ്റ് 9ാം അദ്ധ്യായത്തില്‍ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെപ്പറ്റി പറയുന്നിടത്താണ് വോട്ടുകളുടെ തുല്യത വന്നാല്‍ പരിഹരിക്കുന്നതിനുളള മാര്‍ഗം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത്- വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വോട്ടുകളുടെ തുല്യത ഉളളതായി കാണപ്പെടുകയും ഒരൊറ്റ വോട്ടു കൂട്ടിയാല്‍ ആ സ്ഥാനാര്‍ത്ഥികളില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുവാന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ വരണാധികാരി ഉടനടി നറുക്കെടുപ്പു വഴി ആ സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കു കിട്ടുന്ന സ്ഥാനാര്‍ത്ഥി ഒരൊറ്റ വോട്ടു കൂടുതല്‍ ലഭിച്ചിരുന്നാലെന്ന പോലെ നടപടി തുടരേണ്ടതും ആകുന്നു- എന്നാണ്.

          നിയമത്തിലെ ഈ വകുപ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളിലും ബാധകമാണ്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനവും മറ്റും ലഭിക്കുന്ന പഞ്ചായത്തുകളില്‍ അനിശ്ചിതത്വം തുടരുകയും പലപ്പോഴും ഭരണസ്തംഭനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഒഴിവാക്കപ്പെടേണ്ടതാണ്. ജനഹിതത്തെ ലംഘിക്കാതെയും സാമാന്യനീതിയെ മറികടക്കുകയും ചെയ്യാതെ ഈ സ്ഥിതിവിശേഷത്തിനു പരിഹാരം കാണേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഇതു സംബന്ധിച്ച ആശയങ്ങള്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയതിനു ശേഷം ബന്ധപ്പെട്ട ആക്ട് ഭേദഗതി ചെയ്യണം.

           വോട്ടെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു വരുമ്പോള്‍ നറുക്കെടുപ്പു നടത്തി പ്രതിവിധി കാണുന്നതിനു പകരം  മറ്റു ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ ആ പദവി രണ്ടര വര്‍ഷം വീതം ഭാഗിച്ചു കൊടുക്കുന്നതാണ് ഉചിതം. അങ്ങനെയായാല്‍ വോട്ടു നല്‍കി തുല്യത സൃഷ്ടിച്ച വോട്ടര്‍മാരുടെ അഭിലാഷത്തെ ഹനിക്കാതിരിക്കാന്‍ സാധിക്കും. ആരുടെ ഊഴമാണ് ആദ്യം വരേണ്ടതെന്ന് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയും ആ കാലയളവില്‍ പദവിയിലിരുന്ന ശേഷം നിശ്ചിത ദിവസം ആദ്യത്തെയാള്‍ പിരിഞ്ഞു പോവുകയും വേണം.  വോട്ടെടുപ്പില്‍ തുല്യത നേടിയ രണ്ടാമത്തെയാള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍  തുടര്‍ന്ന് പദവിയിലെത്തുകയും ഇല്ലെങ്കില്‍ ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പുനടത്തുകയും ചെയ്യണം.

            പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഈ രീതി പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ആദ്യത്തെയാളുടെ കാലാവധി കഴിഞ്ഞ ശേഷമോ ഇടയ്‌ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിക്കുകയോ വിട്ടു നില്‍ക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ നമുക്ക് യുക്തിസഹമായ മറ്റൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. പത്തു വാര്‍ഡുളള ഒരു പഞ്ചായത്തില്‍ അഞ്ചു വീതം അംഗങ്ങളെ രണ്ടു പാര്‍ട്ടികളോ മുന്നണികളോ വിജയിപ്പിക്കുകയാണെങ്കില്‍ നറുക്കെടുക്കുന്നതിനു പകരം രണ്ടു വിഭാഗത്തിലെയും അംഗങ്ങള്‍ക്കു ലഭിച്ച വോട്ടുകളുടെ എണ്ണം പരിശോധിച്ച് കൂടുതല്‍ വോട്ടു നേടിയ ഗ്രൂപ്പിനെ അധികാരത്തിലേറാന്‍ അനുവദിക്കുകയാണെങ്കില്‍ അതായിരിക്കും ജനഹിതത്തെ മാനിക്കല്‍.

           പഞ്ചായത്തീരാജ് ആക്ടില്‍ കാലുമാറ്റത്തെ തടയുന്നതിന് പല വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമായതായി കാണുന്നില്ല. അതുകൊണ്ട് കഴിഞ്ഞ കാല അനുഭവങ്ങളായി ഭരണം അനിശ്ചിതത്വത്തിലാവുകയും തട്ടിക്കൊണ്ടുപോകലുകളും ക്രിമിനല്‍ കേസുകളും ഉണ്ടാവുകയും ചെയ്തതിന്റെ  വെളിച്ചത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അരാജകത്വവും അനിശ്ചിതാവസ്ഥയും പരിഹരിക്കുന്നതിന് പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം. 1. സര്‍വ്വതന്ത്ര സ്വതന്ത്രന്‍മാരായി ജയിച്ചവരെ കൂറുമാറ്റ നിയമം ബാധിക്കാന്‍ പാടില്ല. 2. പാര്‍ട്ടികളുടെയോ മുന്നണികളുടെയോ പിന്തുണയോടെ മത്സരിച്ചവരെ പാര്‍ട്ടിക്കാരായി കണക്കാക്കണം. 3. പാര്‍ട്ടികള്‍ക്ക് ഭരണസമിതിക്കുളള പിന്തുണ പിന്‍വലിക്കാം. 4. ഏതെങ്കിലും പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ട്ടിയുടെ വിപ്പിനു വിപരീതമായി പിന്തുണ പിന്‍വലിക്കുകയോ പിന്‍വലിക്കാതിരിക്കുകയോ ചെയ്താല്‍ അന്നു മുതല്‍ ആ വ്യക്തികളുടെ അംഗത്വം ഉടനടി സ്വമേധയാ നഷ്ടപ്പെടേണ്ടതാണ്. 5. ഒരു മാസത്തിനകം ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടത്തുകയും ചെയ്യണം.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ആദ്യപാപത്തെപ്പറ്റി വിലപിക്കാതെ അധികാരം വിനിയോഗിക്കുക

          ആദവും ഹവ്വയും നഗ്നരായിരുന്നു. ആദ്യപാപം അവരെ നഗ്നതയെന്തെന്ന് ബോധ്യപ്പെടുത്തി. പറുദീസാനഷ്ടം ആദമിനെ അധ്വാനിച്ച് അപ്പം തിന്നാനും ഹവ്വയെ വേദനയോടെ മക്കളെ പ്രസവിക്കാനും പ്രാപ്തരാക്കി. കഴിഞ്ഞ നാലു വര്‍ഷമായി കേരള വിദ്യാഭ്യാസമന്ത്രി വ്യത്യസ്ഥ സ്വരസാധകങ്ങളില്‍ തന്റെ കഴിവില്ലായ്മ കരഞ്ഞു തീര്‍ക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതു മുതല്‍ രണ്ടാം മുണ്ടശ്ശേരി ചമയുകയായിരുന്നു അദ്ദേഹം. സ്വയം പറഞ്ഞു പറഞ്ഞ് മുണ്ടശ്ശേരിയുടെ പകുതിയായ ഒരു മുണ്ടനാകാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിദ്യാഭ്യാസമന്ത്രി എന്ന പേരു മാറ്റി സ്വാശ്രയക്കോളേജുകളുടെ മദ്ധ്യസ്ഥന്‍ എന്ന പേരാണ് ആ പദവിക്കു ഇനി കൊടുക്കേണ്ടത്.
         കഴിഞ്ഞ നാലു വര്‍ഷമായി വിദ്യഭ്യാസമന്ത്രിക്ക് ഒരേയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജു മാഫിയ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തുക. ഏതാനും സമ്പന്നരുടെ മക്കളുടെ ഭാവിയെ മാത്രം ബാധിക്കുന്ന അക്കാര്യം ഇനിയെങ്കിലും മുഹമ്മദു കമ്മിറ്റിക്ക് വിട്ടു കൊടുത്തിട്ട് കേരളത്തിലെ സാധാരണക്കാരുടെ മക്കളുടെ കാര്യം അദ്ദേഹം നോക്കണം. നിരന്തരം സംഭവിക്കുന്ന സ്വാശ്രയ അശനിപാതങ്ങള്‍ക്കിടയില്‍ പ്‌ളസ് ടൂ വില്‍ കൊണ്ടു വന്ന ഏകജാലകമെന്ന സൂര്യ വെളിച്ചം ആരും കാണാതെ പോയി. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഊര്‍ദ്ധ്വന്‍ വലി നിര്‍ത്തിയത് ഇതിനു ശേഷമാണ്.
         മനുഷ്യ വിഭവശേഷി ഏറ്റവുമധികമുളള കേരളത്തില്‍ സമൂഹത്തിനാവശ്യമുളള കോഴ്‌സുകള്‍ വിഭാവനം ചെയ്തു നടത്തുന്നതില്‍ യൂണിവേഴ്‌സിറ്റികള്‍ അമ്പേ പരാജയമാണ്. പഴകി തുരുമ്പിച്ച ഉപയോഗശൂന്യമായ കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. പഠനം കഴിഞ്ഞിറങ്ങിയാല്‍ കാല്‍ കാശിനു പ്രയോജനം നല്‍കാത്ത കണ്‍വന്‍ഷണല്‍ കോഴ്‌സുകള്‍ പിന്‍വലിച്ച് പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ വിദേശത്തേക്ക് കയറ്റി അയക്കാന്‍ പാകത്തിലെങ്കിലും ഇവിടുത്തെ ചെറുപ്പക്കാരെ പരുവപ്പെടുത്തിയെടുക്കണം. ബി.എ യും എമ്മേയും മാറ്റി ഫയര്‍ ആന്റ് സേഫ്റ്റിയിലും ഇന്‍സ്ട്രുമെന്റേഷനിലും ലോജിസ്റ്റിക്‌സിലും ഷിപ്പിംഗിലും റീട്ടെയിലിംഗിലും മറ്റ് ഒരുന്നൂറ് വിഷയങ്ങളിലും കോഴ്‌സുകള്‍ വരട്ടെ. കേരളാ ഗവണ്‍മെന്റിനു കഴിയുമെങ്കില്‍ എല്ലാ വിദേശരാജ്യങ്ങളിലും നമ്മുടെ ഏംബസികളുടെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങട്ടെ.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ബൗദ്ധസന്ദേശങ്ങള്‍ പാഠ്യവിഷയമാക്കണം

          വായില്‍ പല്ലുമായി പിറക്കുന്ന കുട്ടി രാക്ഷസ ജന്‍മമാണെന്ന് അല്പജ്ഞാനിയായ ജ്യോതിഷി. പരിഹാരം ചെയ്തില്ലെങ്കില്‍ പിതാവിനു ദോഷമാണത്രെ. പ്രവചനം ഫലിച്ചു! പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. ദോഷം പിതാവിനു മാത്രമായിരുന്നില്ല, കുട്ടിക്കും ജ്യോത്സ്യനും വന്നു ഭവിച്ചുവെന്നു മാത്രം. പോലീസുകാരനെ വെടിവെച്ചു കൊന്ന പ്രതി ഭാര്യയെയും കൊന്ന് ആത്മഹത്യ ചെയ്തു. സാധാരണ രണ്ടു കുട്ടികളുളളതിനെക്കൂടി കൊല്ലാറാണ് പതിവ്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇവരെക്കൂടി കൊണ്ടു പോകുന്നു എന്ന് ഒരു കുറിപ്പും കൂടെ കാണും. ഇത് ഇന്നലെയുടെ ബാക്കിപത്രം.
           മരണ-കൊലപാതക റിപ്പോര്‍ട്ടിംഗിലൂടെ സമൂഹം ഒരു അക്യൂപംങ്ചര്‍ ചികിത്സയ്ക്കു വിധേയമാവുകയാണ്. ശരീരത്തിലെ ഒരു വേദന മാറ്റാന്‍ സമീപത്ത് കൃത്രിമമായി പ്രത്യേക തരം സൂചി കൊണ്ട് വേദന സൃഷ്ടിക്കുകയാണ് ഇതിലെ രീതി. ഷീലവധക്കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ സമൂഹ മനസ്സാക്ഷി വേദനിച്ചു. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നപ്പോള്‍ അതിലെ ഭരണപക്ഷവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഷീലവധക്കേസിനെ വിസ്മൃതിയിലാക്കാനിടയാക്കി. പടഹമടിച്ചും പെരുമ്പറ മുഴക്കിയും നാടു വിറപ്പിച്ചു നടന്ന മദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. അറസ്റ്റു ചെയ്യപ്പെട്ട മദനിയെ വിചാരണ കൂടാതെ ഒമ്പതര വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയാണെന്നു കോടതി വിധിച്ചപ്പോള്‍ സമൂഹ മനസ്സാക്ഷിയ്ക്ക് വിരല്‍ വെക്കാന്‍ ഒരിടമില്ലായിരുന്നു. വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ട മദനിക്കെതിരെ 8 കേസുകള്‍ കൂടി ചാര്‍ജു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നു.

            നിരപരാധിയായ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ ഉറഞ്ഞു കൂടിയ അമര്‍ഷത്തില്‍ നിന്നും മാറി, ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തിന്റെ പരിസമാപ്തിയിലെന്ന പോലെ ആന്തരികമായ വൈകല്യങ്ങള്‍ വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ഒരു കഥാപാത്രം തകര്‍ന്നടിയുമ്പോള്‍, സമൂഹത്തിന്റെ മുന്‍പില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്ന ആ പത്തു വയസ്സുകാരനും നാലു വയസ്സുകാരിയും മനസ്സാക്ഷിയെ ആര്‍ദ്രമാക്കുന്നു. ഇവിടെ ഒന്നാം പ്രതി ഭരണവ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ്. നമ്മുടെ പാഠ്യപദ്ധതി കമ്പോളത്തിനു വേണ്ടിയുളള മത്സരങ്ങള്‍ക്കു മാത്രമായിരിക്കുന്നു. ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. എല്ലാവരിലും ഒരു അക്രമി വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മാതൃകാപുരുഷനായ ശ്രീ ബുദ്ധന്റെ സന്ദേശങ്ങള്‍ പാഠ്യവിഷയമാക്കുന്നത് ഉചിതമായിരിക്കും.  

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അനാചാരങ്ങളുടെ ആറാട്ടു നടത്തുന്ന പൗരോഹിത്യവും

          തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിവാദ അദ്ധ്യാപകനെ സഭാനേതൃത്വം ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നൂറുകണക്കിനു വടക്കേയിന്ത്യയിലെ പാവങ്ങളെ അകാരണമായി കൊന്നൊടുക്കിയ ഫൂലാന്‍ദേവിക്ക് നീതിന്യായ വ്യവസ്ഥയും ഭരണകൂടവും സംയുക്തമായി ശിക്ഷാ ഇളവുകള്‍ നല്‍കി പാര്‍ലമെന്റെംഗമാക്കിയ നാട്ടില്‍ തെറ്റിദ്ധരിക്കാവുന്ന തരത്തില്‍ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ കത്തോലിക്കാസഭ നല്‍കിയ ശിക്ഷ മാതൃകാപരമല്ല; വെടക്കാക്കി തനിക്കാക്കാനുളള വ്യഗ്രതയാണ്.
         ചാനല്‍ ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഒരു പുരോഹിതന്‍ പറയുന്നത് ജോസഫിന്റെ കയ്യില്‍നിന്നും ഒരു രൂപാ പോലും വാങ്ങിയല്ല; മറിച്ച് അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്നാണ്. അതില്‍ നിന്നു തന്നെ വിപരീതമായി ധ്വനിക്കുന്നത് ഇനിവരുന്ന ഒഴിവില്‍ മുന്‍പു പറ്റിയ പിഴവു തിരുത്തി പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി നിയമനം നടത്താമെന്ന ദുഷ്ടലാക്കാണ്. ഇതിനുളള അവസരം നല്‍കുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാരാണ്.
          മാനേജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനുളള ബാദ്ധ്യത ഈ രാജ്യത്തെ സര്‍ക്കാരുകള്‍ കല്പാന്തകാലവും തുടരണമെന്നാണോ? നമ്മുടെ ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന ഒരു പരിരക്ഷയ്ക്ക് ഇന്നാട്ടിലെ രാഷ്ട്രീയക്കള്ളന്‍മാര്‍ നല്‍കിയ ഒരു ദുര്‍വ്യാഖ്യാനം ഉപയോഗിച്ചാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തെ സമുദായക്കള്ളന്‍മാര്‍ ഹൈജാക്കു ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവ പഠിപ്പിക്കുന്നതിന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ പൂര്‍വ്വാധികം മാന്യമായി സ്വീകരക്കണമെന്നു പഠിപ്പിച്ച ഉപമയില്‍ നിന്നും സഭ പഠിച്ച പാഠം തെറ്റു തിരുത്താന്‍ ശ്രമിക്കുന്നവന്റെ തലയെടുക്കണമെന്നാണ്.
          അറുപത്തിനാല് അനാചാരങ്ങള്‍ എന്തൊക്കെയാണെന്ന് പ്രഖ്യാപിച്ചത് ശങ്കരാചാര്യരാണെന്നു പറയപ്പെടുന്നു. പക്ഷേ ആധുനിക സമൂഹം അതില്‍ പലതിനെയും തിരസ്‌ക്കരിച്ചു കളഞ്ഞു. ശശി തരൂര്‍ വിവാഹ ശേഷം ഗുരുവായൂരിലെ നാലമ്പലത്തില്‍ കടന്നത് ആചാര വിരുദ്ധമാണത്രേ. കുളിക്കാത്തവരോ, തീണ്ടാരിയായവളോ നാലമ്പലത്തില്‍ കടന്നാല്‍ തിരിച്ചറിയാന്‍ മാര്‍ഗമില്ലാത്ത സ്ഥലത്ത് കാലഹരണപ്പെട്ട ആചാരങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ പൗരോഹിത്യം നടത്തുന്ന ശ്രമങ്ങളെ സമുദായം ശക്തമായി പ്രതിരോധിക്കേണ്ടതാണ്. മൂര്‍ത്തിയേക്കാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത പൂജാരിമാരാണ് ഇന്നുളളത്.

2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഓണാശംസകള്‍

കാലത്തിന്റെ മഹാപ്രവാഹത്തില്‍ പല കരകളിലായിപ്പോയിട്ടും മലയാളത്തിന്റെ മധുരം നുണയാനെത്തുന്ന വഴി 39 രാജ്യങ്ങളില്‍ നിന്നെത്തിയ ദേശാടനക്കിളികള്‍ പലപ്പോഴായി ഈ മരച്ചില്ലയില്‍ ഇരുന്നു പോയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും മലയാണ്മയുടെ ആഘോഷമായ ഈ തിരുവോണനാളില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുക സമൃദ്ധമാകട്ടെ മുഖം കാണാനിട വന്നിട്ടില്ലാത്ത എന്റെ പ്രിയ സ്‌നേഹിതരുടെ ഓണം. prakashdnamboodiri@yahoo.com

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ശശി തരൂര്‍ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണു

         മുന്‍ കേന്ദ്രമന്ത്രിയും യു.എന്‍. ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്ന ശശി തരൂര്‍ കാശ്മീരിലുളള പ്രശസ്തമായ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ട്. ബഌക്‌ബോക്‌സ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തകര്‍ച്ചയുടെ കാരണവും ആഴവും മനസ്സിലാക്കാനായിട്ടില്ല. ഇതിനിടെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാനായി മൂന്നു കുട്ടികള്‍ പാലക്കാട്ട് എത്തിച്ചേര്‍ന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. കാലം പുരോഗമിച്ചതോടെ ഇതും സാദ്ധ്യമായിരിക്കുന്നു. കഷ്ടം ഞാനൊരു നിര്‍ഭാഗ്യവാനാണ്. എനിക്ക് അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ശശിയും സുനന്ദയും മുന്‍പ് ഒന്നുരണ്ട് കല്യാണ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നതാണ്. അതുകൊണ്ട് മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എവിടെ സുല്ലിടണമെന്ന് കൃത്യമായി അറിയാം.

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

മുരളീധരന്‍ ഡി.ജി.പി.യുടെ തോളിലും ആശാന്റെ നെഞ്ചത്തും ഗോലി കളിച്ചവന്‍!

          സര്‍വസംഗപരിത്യാഗിയായ ഒരു ഭിക്ഷാംദേഹി ഇതാ കെ.പി.സി.സിയുടെ തിരുമുറ്റത്തു വന്നു നിന്നു ഭിക്ഷ യാചിക്കുന്നു. ചോദ്യം ഒരു പഴയനാലണ മെമ്പര്‍ഷിപ്പു മാത്രം. പക്ഷേ അതിനകത്ത് സൂതപുത്രനായ കര്‍ണനില്ല, മൂന്നാമത്തെ കാല്‍ ചവിട്ടാന്‍ ശിരസ്സു കാട്ടിക്കൊടുത്ത മഹാബലിയില്ല. ഉളളത് കളളന്‍മാര്‍ക്കു കഞ്ഞി വെച്ചുകൊടുത്തും, ഇരപ്പാളികളുടെ പെട്ടിപിടിച്ചുകൊടുത്തും, ഒളിഞ്ഞിരുന്നു കുതികാല്‍ വെട്ടിയും വളര്‍ന്നു വന്ന പ്രതാപശാലികളായ കാരണവന്‍മാര്‍ മാത്രം. അവര്‍ മുരളി ധര്‍മ്മം ചോദിക്കുന്നത് കേട്ട ഭാവം നടിക്കുന്നില്ല. അവര്‍ക്കറിയാം മുരളി ചോദിക്കുന്നത് ധര്‍മ്മമല്ല; ചവിട്ടിത്താഴ്ത്താന്‍ ഒരു തലയാണെന്ന്. കോണ്‍ഗ്രസ്സിലെ പ്രോട്ടോക്കോള്‍ പ്രകാരം മഴയത്ത് കയറി നില്‍ക്കാന്‍ ഒരിടം കൊടുത്താല്‍ കടയുടെ കൈവശാവകാശം വരെ ഉന്നയിക്കാന്‍ കഴിയും പഴയ കെ.പി.സി.സി. പ്രസിഡന്റിന്. സ്വന്തം ഉടുതുണി സംരക്ഷിക്കാന്‍ അറിയില്ലെങ്കിലും തലയും കസേരയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
           ലാളിച്ചു വഷളാക്കപ്പെട്ട യുക്തിയുളള കുരങ്ങനാണ് മുരളീധരന്‍. തന്റെ ശക്തി-ദൗര്‍ബല്യങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ കഴിയാതെപോയ വിഡ്ഢിക്കൂശ്മാണ്ഡം! കരുണാകരന്‍ ആദ്യം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച ദിവസം അച്ഛന്റെ പാലം വലിച്ച വിദ്വാന്‍! അന്ന് അതു നടന്നിരുന്നെങ്കില്‍ ലക്ഷങ്ങള്‍ അച്ഛന്റെയും മകന്റെയും പിന്നില്‍ ഉണ്ടാകുമായിരുന്നു. പിന്നീടും തന്റെ ശക്തി തെളിയിക്കാന്‍ എല്ലാ വാര്‍ഡിലും കുറേപ്പേരെങ്കിലും ഉണ്ടായിരുന്നപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കയ്യിലെ എല്ലിന്‍കഷണം കണ്ട് വെള്ളമൂറിപ്പോയി മുരളിക്ക്. അന്ന് എല്ലാ വാര്‍ഡിലും മല്‍സരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഒരു മുപ്പതു ലക്ഷം പേരുടെയെങ്കിലും പിന്തുണ ഇരു മുന്നണികളെയും കാട്ടി ഭീഷണിപ്പെടുത്താമായിരുന്നു മുരളിക്ക്. എങ്കില്‍ മുന്നണികള്‍ വാലും ചുരുട്ടി കാത്തു കിടക്കുമായിരുന്നു  പിന്തുണയ്ക്ക്. പക്ഷേ ഓരോ പഞ്ചായത്തിലെയും തോല്‍ക്കുന്ന ഓരോ വാര്‍ഡുകൊണ്ട് തൃപ്തിപ്പെട്ട ഡി.ഐ.സിയെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഞെരിച്ചുകളഞ്ഞു സി.പി.എമ്മുകാര്‍. ഒരു പാര്‍ട്ടിയില്‍ നിന്ന് എപ്പോള്‍ കാലുമാറണമെന്നു പോലും അറിയാത്ത ഈ കിങ്ങിണിക്കുട്ടന് പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി ഒന്നു പ്രശ്‌നം വച്ചിട്ടു ചാടിക്കൂടായിരുന്നോ?

മദനി- നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇര!

         കഴിഞ്ഞ ദിവസം സുപ്രീംകോടതി മദനിയുടെ അറസ്റ്റിനു മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കില്‍ ജാമ്യം അനുവദിക്കുമായിരുന്നു എന്നാണ് അപേക്ഷ സാങ്കേതികമായി തളളിയെങ്കിലും അതുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും അപ്പോള്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിക്കൊണ്ട് നടത്തിയ പരാമര്‍ശങ്ങളൊന്നും കണക്കിലെടുക്കരുതെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ മുന്‍പ് ഭരണകൂടവും ജുഡീഷ്യറിയും മദനിക്കു സമ്മാനിച്ച വിചാരണയില്ലാത്ത ഒമ്പതര വര്‍ഷത്തെ തടവും ന്യായാധിപന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നിരിക്കണം.
          നീതിന്യായക്കോടതി കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിട്ടും അതംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ കുറെ ആളുകള്‍ തയ്യാറല്ല. പക്ഷേ കൊടിയ പീഡനത്തിനു ശേഷം പുറത്തു വന്ന മദനി മറ്റൊരു മനുഷ്യനാകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാരണ മനുഷ്യനാകാനോ, ഒരു ജനാധിപത്യവാദിയാകാനോ കേരളീയര്‍ അയാളെ സമ്മതിച്ചില്ല.
         ദീര്‍ഘമായ ജയിലിലെ പീഡന പര്‍വത്തിനുശേഷം മദനി തനിക്ക് യാതൊരു താത്പര്യങ്ങളുമില്ലാത്ത ബാംഗഌരിലെയോ, ഹൈദ്രബാദിലെയോ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ മനസാ വാചാ പങ്കുചേരുമെന്ന് സാമാന്യബോധമുള്ളവര്‍ കരുതുകയില്ല. പക്ഷേ തന്റെ പൂര്‍വകാല സഹപ്രവര്‍ത്തകരോ ശിഷ്യന്‍മാരോ പിന്നീട് അതിതീവ്രവാദികളായശേഷം ഫോണ്‍ ചെയ്താല്‍ അത് എടുക്കരുതെന്ന് മദനിയേയോ, സൂഫിയയേയോ മുന്നറിയിപ്പു നല്‍കാന്‍ എന്തു സംവിധാനമാണുളളത്? ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒഴിവാക്കേണ്ടവരെയും അല്പം ചിലതു സംസാരിച്ചു പറഞ്ഞു വിടുന്നതല്ലേ സാധാരണക്കാര്‍ ചെയ്യുക? ആരോപിക്കപ്പെട്ട കേസിനെ അതിന്റെ വഴിക്കു വിട്ടാലും മദനി നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇരയാകുന്ന സാമാന്യ പൗരന്റെ പ്രതീകമാണ്.

2010, ജൂലൈ 20, ചൊവ്വാഴ്ച

കൊല്ലരുതനിയാ പരേതരെ കൊല്ലരുത്!

          ഇക്കാലത്ത് രംഗബോധമില്ലാത്ത കോമാളി മരണമല്ല; മരണവീട്ടിലെത്തുന്ന ചില സ്വയംപ്രമാണിമാരാണ്. ഇക്കൂട്ടര്‍ മരണത്തിനു വരുത്തുന്ന ഒരു മാറ്റമേ .....വല്ലാത്ത മാറ്റം തന്നെ. മരണം കാലാനുസൃതമായി വളരെ മാറിപ്പോയി. മരണശേഷം തനിക്ക് ആചാരവെടി വെയ്ക്കരുതെന്ന് പ്രസ്താവനയിറക്കിയ നടന്‍ തിലകനെപ്പോലെ മരണശേഷം എന്തൊക്കെ ആകരുതെന്ന് വില്‍പ്പത്രം രജിസ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
        മരിച്ചാലുടനെ എത്ര കൊള്ളരുതാത്തവന്റെയും ഒരു കളര്‍ഫോട്ടോ തപ്പിയെടുത്ത് ഇന്‍സ്റ്റന്റ് ലേസര്‍പ്രിന്റ് മുഖേന പോസ്റ്ററടിച്ച് പോസ്റ്റില്‍ പതിപ്പിക്കുകയാണ് ആദ്യ പടി. അജ്ഞതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു 'ആദരാജ്ഞലികള്‍' ക്യാപ്ഷനായി കൂടെ കാണുകയും ചെയ്യും. മരണശേഷവും ഏറെക്കാലം പോസ്റ്റിലും മതിലിലും പോസ്റ്ററുകളായി മഴയും വെയിലും കൊണ്ട് സംസ്‌ക്കരിക്കപ്പെടാതെ പരേതര്‍ 'ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ' എന്ന് വെല്ലുവിളി ഉയര്‍ത്തും.
           യാതൊരു പാപവും ചെയ്യാതെ സ്വര്‍ലോകത്തിനവകാശിയായിട്ടുള്ളവരെയും, മക്കളോ മരുമക്കളോ ആരും വിദേശത്തുനിന്നു വരാനില്ലെങ്കിലും, മക്കളും നാട്ടുകാരും കൂടിചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മാന്യമായൊരു സംസ്‌ക്കാരം ലഭിക്കുന്നവര്‍ തീരെ സ്റ്റാറ്റസില്ലാത്ത കൊള്ളരുതാത്തവരാണെന്നു വന്നിരിക്കുന്നു.
            മരണവുമായിബന്ധപ്പെട്ട അനിവാര്യമായ ഒരു നാടന്‍ കലാരൂപമാണ് മൈക്ക് അനൗണ്‍സ്‌മെന്റ്. വീടിനോ വീട്ടുകാര്‍ക്കോ, നാടിനോ നാട്ടുകാര്‍ക്കോ വേണ്ടാതെ കര്‍മദോഷിയായി കാലം കഴിച്ച് എടുത്താല്‍ പൊങ്ങാത്ത കടവും അപമാനവും മക്കള്‍ക്കു സമ്മാനിച്ച് കാലംചെയ്തവനെയും മഹത്വവല്‍ക്കരിക്കുന്ന വേളയാണ് സംസ്‌ക്കാരദിവസമുളള അനൗണ്‍സ്‌മെന്റ്. ഡെത്ത് ദി ലെവലര്‍ എന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തത് കേരളത്തില്‍ അവതരിക്കാനിരുന്ന ചരമഅനൗണ്‍സ്‌മെന്റിനെ മനസില്‍ക്കണ്ടായിരിക്കണം. രണ്ടുതൊണ്ണൂറു വിട്ടിട്ട് അനൗണ്‍സ്‌മെന്റ് കലാകാരന്‍ വിലാപശബ്ദത്തില്‍ കണ്ഠമിടറി നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് പരിപാടിയുടെ പ്രതിഫലം.
           പരേതന്‍ രാഷ്ട്രീയം കൊണ്ടോ, സമുദായവശാലോ ഏതെങ്കിലും തരത്തില്‍ അല്പം പൊതുക്കാര്യപ്രസക്തനായിരുന്നെങ്കില്‍ സംസ്‌ക്കാരദിവസം നാട്ടിലെ മാടക്കടക്കാരന്റെയും കാപ്പിക്കടക്കാരന്റെയും കഞ്ഞികുടി മുട്ടിയതുതന്നെ. കാരണം അന്നുച്ചയ്ക്കു ശേഷം നാട്ടില്‍ ഹര്‍ത്താല്‍ അനുഷ്ഠിക്കുന്നതായിരിക്കും. മറ്റു കൊടികളൊന്നും കെട്ടാന്‍ വയ്യാത്തതുകൊണ്ട് നാടുനീളെ കറുത്ത കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഏറ്റവും പുതിയ വിവരമനുസരിച്ച് ഹര്‍ത്താലില്‍ കൈവിഷം കൊടുത്ത ഈ നാടിനെ ഗിന്നസ് ബുക്ക് റെക്കോഡുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തുള്ളിവെള്ളം കൊടുക്കാത്ത മക്കളാണെങ്കിലും അപ്പന്റെയോ അമ്മയുടെയോ മരണം നടന്നാല്‍ കൊട്ടാന്‍ മുന്തിയ ബാന്റൂസെറ്റുകാരനെയും പാടാന്‍ ഗാനമേളക്കാരനെയും വിളിക്കും. ഗാനമേളക്കാരന് അസൗകര്യം വന്നാല്‍ അപ്പന്‍ ഒരു ദിവസം കൂടി മോര്‍ച്ചറിയില്‍ ഇരുന്നതുതന്നെ. എന്നാലും നല്ല പാട്ടുകേട്ട് കുഴിയിലോട്ടു പോകാമല്ലോ! നാട്ടിലെ കെളവന്‍മാരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നത് ആരുടെയെങ്കിലും ശവമടക്കുദിവസമാണ്. മക്കള്‍ മേടിച്ചിട്ടിരിക്കുന്ന മാരുതിയുമെടുത്ത് ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ പറ്റുന്ന ദിവസം ഇതൊന്നേയുളളൂ. മറ്റു വണ്ടികളൊന്നും നിരത്തിലുണ്ടാവുകയില്ല; ഉള്ള വണ്ടിയൊക്കെ അഞ്ചു കിലോമീറ്റര്‍ സ്പീഡിലും! റോഡിലെ ഗതാഗതം തടയാന്‍ കൈകാണിക്കുന്നവന്റെ വിചാരം താന്‍ ട്രാഫിക്ക് എസ്.ഐ. ആയെന്നാണ്. വാഹനയാത്രക്കാര്‍ മോന്തയ്ക്കിട്ടു പൊട്ടിക്കാത്തത് ശവത്തോടുളള മാന്യതയോര്‍ത്താണ്.
            സന്തോഷിക്കാനും സന്തപിക്കാനും മദ്യം കേരളത്തില്‍ ഒരു അവശ്യവസ്തുവാണ്. കുഴിവെട്ടുകാരനും മാവുവെട്ടുന്നവനും കുപ്പി പൊട്ടിച്ചു മാത്രമേ പണി തുടങ്ങുകയുള്ളൂ. ആവതുളള മിക്ക ആണ്‍മക്കള്‍ക്കും ജാതി-മതഭേദമെന്യേ അല്പം വീര്യമില്ലെങ്കില്‍ ദുഖം ഘനീഭവിക്കുകയില്ല. മുന്‍കാലങ്ങളില്‍ വീടുമായി അടുപ്പമുളളവര്‍ സൗജന്യമായി ചെയ്തിരുന്ന പണികളെല്ലാം ഇന്ന് വന്‍തുക കൊടുത്തു വേണം ചെയ്യാന്‍. 'കൊമ്പന്‍ നിന്നാലും ചത്താലും ലക്ഷം' എന്ന ചൊല്ലു പോലെയാണ് ഇന്നു മനുഷ്യന്റെ കാര്യം. കിടന്നു പോയാല്‍ ആശുപത്രിക്കാര്‍ സ്ലോട്ടര്‍ ചെയ്യും;തട്ടിപ്പോയാല്‍ സര്‍വ ചെലവിനും കൂടി കുറഞ്ഞത് ലക്ഷമെങ്കിലും വേണ്ടി വരും. ചാണകവറളി ഉപയോഗിക്കുമ്പോള്‍ മാവുവെട്ടുകാരന്‍ തൊഴില്‍ നഷ്ടത്തിന് നോക്കുകൂലി ചോദിക്കുന്ന ദിവസം അധികം അകലെയല്ലെന്നു തോന്നുന്നു.
           മരിച്ച് പതിനാറു കഴിഞ്ഞാല്‍ അശുദ്ധിയെല്ലാം കഴിഞ്ഞു എന്ന സങ്കല്പത്തിലാണ് അടിയന്തിര ദിവസം കാപ്പിയും മറ്റും ഒരുക്കുന്നത്. ചിലര്‍ കാപ്പി കുടിക്കും കഴിക്കുകയില്ല. മറ്റു ചിലര്‍ വരും വെള്ളം പോലും കുടിക്കുകയില്ല. മരണവീട്ടില്‍ വന്ന ശേഷം താന്‍ ജലപാനം പോലും നടത്തുകയില്ലെന്ന് മറ്റുള്ളവരെ കാണിക്കുന്നതിലാണ് ചിലരുടെ ആഢ്യത്വം. ഇതേ വിദ്വാന്‍ തന്നെ ഷാപ്പില്‍ കയറിയാല്‍ ഏതു ശവവും കറിവെച്ചു കിട്ടിയാല്‍ കഴിക്കുകയും ചെയ്യും!
           ആയതിനാല്‍ പരേതര്‍ക്കും പരേതരാകാനിരിക്കുന്നവര്‍ക്കും വേണ്ടി അടിയന്‍ ഒരു അടിയന്തിരപ്രമേയമവതരിപ്പിക്കാന്‍ അനുമതി ചോദിക്കുകയാണ്. അനുമതി തന്നില്ലെങ്കിലും പെട്ടെന്നു വിളിച്ചു പറയാനുള്ളതേയുളളു കാര്യം. കൊല്ലരുതനിയാ പരേതരെ കൊല്ലരുത്.

2010, ജൂലൈ 3, ശനിയാഴ്‌ച

അര്‍ജന്റീനാ മരണം; മറഡോണാ മടക്കം

      ഹിറ്റ്‌ലറുടെ സാമ്രാജ്യത്തിന് ഗോള്‍ മഴ. അര്‍ജന്റീനയുടെ മേല്‍ കല്ലു മഴ. വിധിയുടെ അലംഘനീയമായ തീര്‍പ്പ്. ഭാഗ്യദേവതയുടെ മാദകചുംബനം. ജര്‍മനിക്ക് നാലുഗോള്‍. കളി കഴിഞ്ഞിട്ടില്ല. വാഗതീതമായ വിളയാട്ടങ്ങളേ സ്വസ്തി!

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഫുട്‌ബോള്‍ ദൈവങ്ങളെ ഗ്രഹണം ഗ്രസിച്ചു

       ഗ്രീക്കുകാര്‍ വിശ്വസിക്കുന്നത് എല്ലാ ദിവസവും ഒളിമ്പസ് പര്‍വ്വതത്തിന്റെ മുകളില്‍ രാത്രിയില്‍ ദൈവങ്ങള്‍ ഒത്തുകൂടുമെന്നാണ്. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് പിറ്റേ ദിവസം ഏതെല്ലാം മനുഷ്യരെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതത്രേ. ഇന്നലെ രാത്രി ഗ്രീക്ക് ദൈവങ്ങള്‍ ഐകകണ്‌ഠേന തീരുമാനിച്ചത് ഭൂമിയിലെ ഫുട്‌ബോള്‍ ദൈവങ്ങളെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടാനാണ്. ഷേക്‌സ്പീയറുടെ മക്ബതിലെ ത്രീ വിച്ചസിനെപ്പറ്റി പറയുന്നതു പോലെ ഭൂമിയിലെ ഫുട്‌ബോള്‍ പ്രവചനക്കണിയാന്‍മാരുടെ വിലയിരുത്തലുകള്‍ ചെറിയ കാര്യങ്ങളില്‍ ശരിയായിത്തീരുകയും വലിയ കാര്യത്തില്‍ പിഴയ്ക്കുകയും ചെയ്തു.
        ബ്രസീല്‍ അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്നും ജര്‍മനിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും മറ്റുമായിരുന്നു ആകവടി വെച്ചുളള പ്രവചനങ്ങള്‍. വെറുംകവടിപ്രയോഗമാണെന്നു പറയാന്‍ കാരണം ഒന്നര മണിക്കുര്‍ പോയിട്ട് ഒന്നര മിനുട്ട് തുടര്‍ച്ചയായി ഓടാന്‍ കഴിയാത്ത മലയാളിക്ക് പ്രവചനം നടത്തുകയല്ലാതെ വേറെന്താണ് കഴിയുക. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ എന്ന കാര്യം ആരും കണക്കിലെടുത്തില്ല. ബ്രസീലിനെ ആരാധകരെല്ലാം മിക്ക ലോകകപ്പിലും നേരിട്ട് ഫൈനലിലേക്ക് എടുത്തെറിയുകയാണ് പതിവ്. നിര്‍ണായക മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ബ്രസീലിയന്‍ കളിക്കാരുടെ തനിസ്വരൂപം തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.അവരുടെ വിനയവും ഡീസന്‍സിയും ഓസ്‌ക്കാറിന് അര്‍ഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരുടെ പരാജയത്തില്‍ എന്റെ വക ഒരു പാത്രം മുതലക്കണ്ണീര്‍!

2010, ജൂലൈ 1, വ്യാഴാഴ്‌ച

മന്‍മോഹന്‍ എനിക്ക് ജ്യേഷ്ഠതുല്യന്‍

         എന്റെ ജ്യേഷ്ഠന്‍ 17ാം വയസ്സില്‍ വടക്കേ ഇന്ത്യയ്ക്കു പോയി. അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു പാന്റും ഷര്‍ട്ടുമായിരുന്നു ജ്യേഷ്ഠന്റെ മൂലധനം. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നായിരുന്നു അദ്ദേഹം പഠിച്ച് പത്താംതരം പാസ്സായത്. പിന്നീട് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി തുടങ്ങി സി.എ.,ഐ.സി.ഡബ്ലിയൂ.എ.,കമ്പനിസെക്രട്ടറി കോഴ്‌സ് ഒക്കെ പാസായി ദല്‍ഹിയിലും ദുബായിലും ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനിലാണ്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ചരിത്രത്തിലെ മായ്ച്ചാലും മായാത്ത പാന്റിന്റെ കടം അദ്ദേഹത്തെ ഉളളുകൊണ്ട് നോവിച്ചു. അമ്മാവന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുത്താലോ എന്ന് എന്നോടു ചോദിച്ചു. തെക്കേടത്തെ കൊച്ചുപെമ്പിളയ്ക്ക് കൊടുക്കാനുണ്ടായിരുന്ന പത്തു വറ്റല്‍ മുളകിന്റെയും, പടിഞ്ഞാറേതിലെ ലക്ഷ്മിക്ക് കൊടുക്കേണ്ടിയിരുന്ന ഇരുന്നാഴിയരിയുടെയും കടം എങ്ങനെ കൊടുത്തു തീര്‍ക്കും എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. അവരിരുവരും അതൊന്നും തിരികെ വാങ്ങാതെ ജീവിതരംഗവേദിയിലെ വേഷം ഉപേക്ഷിച്ചിട്ട് കാലം കുറേയായിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ വലിച്ചെറിയാന്‍ കഴിയാത്ത കെട്ടുപാടുകള്‍ അങ്ങനെയൊക്കെയാണ്. ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ മുതല്‍ സഥിരം ആകാശയാത്രികനും എണ്ണപ്പെട്ടവരുടെയും സമ്പന്നരുടെയും സുഹൃത്തുമായിരുന്നു. അങ്ങനെയായിരിക്കാം പലപ്പോഴും പണം അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അമ്മയെ ഫോണില്‍ വിളിക്കയോ സംസാരിക്കയോ ചെയ്യാത്ത രീതിക്കാരനായത്. 81 വയസ്സായ അമ്മയ്ക്ക് പണം ഒരു അവശ്യവസ്തുവായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ താന്‍ ഇപ്പോഴും ആരൊക്കെയോ ഉളള  ഒരാളാണെന്ന തോന്നല്‍ അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമായിരുന്നു. ഇങ്ങനെയൊരു വൃദ്ധയുടെ മകനാണ് താനെന്ന് മറ്റുളളവരോടു പറയുന്നതില്‍ ജ്യേഷ്ഠന് അപകര്‍ഷം തോന്നിയിരുന്നോ എന്നുപോലും നമുക്കു സംശയം തോന്നും. ആരാലും അന്വേഷിക്കപ്പെടാനില്ലാത്ത അനാഥവാര്‍ദ്ധക്യത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മലവികാരങ്ങള്‍ അദ്ദേഹത്തിന് കൈമോശം വന്നു പോയിരുന്നു.
         ആധുനിക കാലഘട്ടത്തില്‍ പത്രവാര്‍ത്തകളെയൊന്നും അമിതമായി വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വിലകൂട്ടിയ ശേഷം ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവന വേദനാകരവും നിര്‍ഭാഗ്യകരവുമായിപ്പോയി. ജനപ്രിയതയ്ക്കു വേണ്ടി നയതീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ഇന്ത്യയുടെ വികസനം സാദ്ധ്യമാവില്ല എന്നായിരുന്നു ആ പ്രസ്താവത്തിന്റെ കാതല്‍. മുന്‍പ് നേത്രശസ്ത്രക്രിയ നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നു വായിച്ചതുകൊണ്ടാണ് തന്റെ കാഴ്ച പില്ക്കാലത്തു കുറഞ്ഞുപോയതെന്ന്. ഇന്നും ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങള്‍ രാത്രിയില്‍ കാണുന്ന വെളിച്ചം എന്താണെന്നു നേരിട്ടു മനസ്സിലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ ഇന്നദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്.
       ഇന്ത്യയിലെ സാധാരണ ജനത്തെയും അവരുടെ ഇല്ലായ്മകളെയും ലാക്കാക്കിയല്ലാതെ ഏതു ശവങ്ങളുടെ പതിനാറടിയന്തിരം ആഘോഷമാക്കി മാറ്റാനാണ് ഹേ മണവും ഗുണവുമില്ലാത്ത സിക്കുകാരാ നിങ്ങള്‍ ഈ ഭരണയന്ത്രം പാടുപെട്ടു തിരിയ്ക്കുന്നത്? ഒരു നേരം ചോളമാവു കുഴച്ചു തിന്ന് ജീവിതം പോക്കുന്ന ബീഹാറിയും, പട്ടിണി കിടന്നു ചാകുന്ന വയനാട്ടിലെ ആദിവാസിയും ഇന്ത്യയുടെ കൊടിയടയാളങ്ങളാണ്. ഇതു മനസ്സിലാക്കാതെ ഈ അധമമനോഭാവവും പേറി സോണിയയുടെ മൂടുതാങ്ങി നടക്കുന്ന നിങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കീറിപ്പറന്നുവീണ ഒരു കൗപീനമായി അവശേഷിക്കും.

2010, ജൂൺ 30, ബുധനാഴ്‌ച

ജയരാജന്‍ പൊതുജനങ്ങളുടെ കഴുത്തില്‍ ചാടിക്കയറി മുക്രയിടുന്നു

സി.പി.എമ്മില്‍ നേതാക്കന്‍മാര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ പ്രതിനിധികളാണ് എം.വി. ജയരാജനും ഇ.പി. ജയരാജനും. പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ത്യാഗം ചെയ്യുന്നതെന്ന വ്യാജേനയാണ് എം.വി. ജയരാജന്‍ ഹൈക്കോടതി ജഡ്ജിമാരെ പുലഭ്യം പറഞ്ഞത്. സുധാകരന്‍ മന്ത്രി മജിസ്‌ട്രേറ്റിനെ കൊഞ്ഞാണന്‍ എന്നു വിളിച്ചപ്പോള്‍ ജയരാജന്‍ ജസ്റ്റിസുമാര്‍ക്കു ചാര്‍ത്തി കൊടുത്ത ഡി.ലിറ്റാണ് വിവരമില്ലാത്ത ശുംഭന്‍മാര്‍.
കോടതി റോഡുവക്കിലെ പൊതുയോഗങ്ങള്‍ നിരോധിച്ചത് വിളക്കുകണ്ട് ഓടിയടുക്കുന്ന ശലഭങ്ങളെപ്പോലെ, കഴമ്പില്ലാത്ത രാഷ്ട്രീയക്കാരന്‍ വാ വലിച്ചു കീറുന്നതു കേള്‍ക്കാന്‍ ഓടിയടുക്കുന്ന പാവം ജനങ്ങളുടെ മേല്‍ വാഹനങ്ങള്‍ ഇടിച്ചു കയറി അപകടങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ്. ജയരാജന്‍ ഇതിനെ വായ കൊണ്ടു പ്രതിരോധിക്കുന്നത് ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ പിടിച്ചാണ്. ഇക്കാര്യത്തില്‍ സവിശേഷമായ ഒരു കാര്യം എന്റെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു എന്നതാണ്. റോഡുകള്‍ സുരക്ഷിതമായി യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണ്. റോഡുകളില്‍ ലഭ്യമാകേണ്ട സ്വാതന്ത്ര്യം വാഹനവുമായി ഇറങ്ങുന്നവന്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ച് പോകുന്നുവെങ്കില്‍ ആരെയും അപായപ്പെടുത്താതെയും സ്വയം അപകടത്തില്‍ പെടാതെയും തിരകെ വീട്ടില്‍ ചെല്ലുന്നതിനുളള സ്വാതന്ത്ര്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പന്തു തട്ടിക്കളിക്കുന്നതിനുളള മൈതാനമല്ല ഒരിടത്തെയും റോഡുകള്‍.
കോടതി വേണ്ടത്ര ഊന്നല്‍ കൊടുക്കാതിരുന്ന സംഗതി, മുന്‍പ് നിശിതമായ വിധികള്‍ വന്നിട്ടുണ്ടെങ്കില്‍പ്പോലും, ആശയദാരിദ്ര്യം ബാധിച്ച കുറെ വിവരദോഷിനേതാക്കന്‍മാരും പിണിയാളുകളും കൂടി-ഇതില്‍ രാഷ്ട്രീക്കാര്‍ മാത്രമല്ല- നിരാശ്രയരായ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിരന്തരമായി നിഷേധിക്കുന്നു എന്നതാണ്. സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിശ്ചിത ഓപ്പണ്‍ ഏയര്‍ തിയറ്ററുകളിലോ ഹാളുകളിലോ അനുമതിയോടുകൂടി മാത്രം നടത്താവുന്ന ഒന്നാണ് പൊതുയോഗങ്ങള്‍. കഴമ്പില്ലാത്ത കാര്യങ്ങള്‍ക്ക് ആളെക്കിട്ടില്ല എന്ന ഭീതിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ തെരുവോരപൊതുയോഗനിരോധനത്തിനെതിരെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

2010, ജൂൺ 6, ഞായറാഴ്‌ച

മാണിസാറ് മുഖ്യനായാലെന്താ?

         കെ. എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മറ്റൊരച്ചായന്‍ പത്രപ്രവര്‍ത്തകനായ കെ. എം. റോയ് അസന്ദിഗ്ധമായി പറഞ്ഞു കഴിഞ്ഞു. പക്ഷേ അതു യോഗ്യതയെപ്പറ്റിയാണ്. സിഗററ്റുകൂടിന്റെ കവറില്‍ ഉത്തരവെഴുതിക്കൊടുത്ത ഇമ്പിച്ചിബാവ മന്ത്രിയായിരുന്നിടത്ത് മന്ത്രിയാകാന്‍ വിശിഷ്യാ യോഗ്യതയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അടുക്കളയില്‍ ചപ്പാത്തി ചുട്ടുമാത്രം പരിചയമുണ്ടായിരുന്ന റാബ്രീദേവിക്ക് ലല്ലുവിനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകാമെങ്കില്‍ മാണിസ്സാറിനു മഹാമന്ത്രിയാകാം. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ക്യാബിനറ്റു മന്ത്രിയാകാന്‍ തയ്പിച്ച ജൂബാ പഴങ്കോടിയായിപ്പോയെന്നൊരു ദുശ്ശകുനം ഇടയ്ക്കുണ്ടായി എന്നു മാത്രം.
        പക്ഷേ വിഷയം അതല്ല, മാണിസ്സാറിന് മുഖ്യമന്ത്രിയാകാന്‍ കേരളത്തില്‍ വിദൂരമായെങ്കിലും ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടോ എന്നതാണ് തിരയേണ്ടത്. കേരളാകോണ്‍ഗ്രസ്സുകളുടെ ലയനം മാണിയുടെ പാര്‍ട്ടിയെ ഇമ്മിണി വലിയ പാര്‍ട്ടിയാക്കിയിരിക്കുന്നു. അതോടെ ലീഗിനും കോണ്‍ഗ്രസിനും അദ്ദേഹത്തോട് തെല്ലൊരസഹിഷ്ണുതയുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ ആറേഴുസീറ്റുകള്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ ഇല്ലാതായതും ജോസഫ് വന്നതോടെ ക്ലെയിം കൂടിയതും സീറ്റുവിഭജനസമയത്ത് യു.ഡി.എഫില്‍ കൂട്ടപ്പൊരിച്ചിലിനിടയാക്കും. ഊത്തസമയത്ത് സര്‍വ്വപീറപ്പിള്ളാരും ചട്ടീം ചൂണ്ടയുമെടുത്തു വരുന്നപോലെ സര്‍വ്വ അലവലാതികളും തെരഞ്ഞെടുപ്പടുത്തപ്പോള്‍ യു.ഡി.എഫിലേക്ക് വലിഞ്ഞുകയറി വരുകയാണ്. കോണ്‍ഗ്രസിന്റെ കയ്യില്‍ അക്ഷയപാത്രമൊന്നുമില്ലല്ലോ?
        ഇവിടെയാണ് മാണിയുടെ സാദ്ധ്യതകള്‍ കടന്നു വരുന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പച്ച തൊടില്ല എന്ന് അവര്‍ക്കുതന്നെ നല്ലതിട്ടമാണ്. കോണ്‍ഗ്രസ്സിനോ അമിതാത്മവിശ്വാസവും. അടി മൂത്ത് മാണി ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചു എന്നു വയ്ക്കുക(മാണിക്കുഞ്ഞ് കെ.മുരളീധരനല്ല എന്ന് നോം നിരീക്കാഞ്ഞിട്ടല്ല). മാണിയെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത എല്‍.ഡി.എഫിന്റെ ചുമതലയാകും. ഗതികേടിന് സിപിഎമ്മിലെ നേതാക്കന്‍മാരുടെ അഹങ്കാരത്തിന്റെ രസനിരപ്പ് തെരഞ്ഞെടുപ്പുപ്രമാണിച്ച് താഴ്ന്നുപോയെന്നും വയ്ക്കുക. നായരീഴവപിന്തുണ പരോക്ഷമായി എല്‍.ഡി.എഫിനു കിട്ടിയെന്നു വരും. മാണി മദ്ധ്യതിരുവിതാംകൂറിലെ കൃസ്ത്യന്‍ വികാരം ആളിക്കത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്താല്‍ ഒരേചന്തയില്‍ അളിഞ്ഞ മത്തി വില്ക്കുന്നതില്‍നിന്നും മാതൃഭൂമിയും മനോരമയും പുനര്‍വിചിന്തനം നടത്തും.
         ഇന്ദ്രപ്രസ്ഥത്തില്‍ ബി.ജെ.പി.അധികാരകേന്ദ്രത്തോടടുത്തു തുടങ്ങിയപ്പോള്‍ ആര്‍. ബാലശങ്കറിനെ ദല്‍ഹി ബ്യൂറോ ചീഫാക്കിയ മനോരമയ്ക്ക് സിഡി മാറ്റിയിടാന്‍ പ്രയാസമുണ്ടാവില്ല. മനോരമ മാണിക്കുഞ്ഞിനെയും സഹായിക്കാന്‍ നിര്‍ബന്ധിതമാകും. ഒറ്റയ്ക്കു മത്സരിക്കുന്ന മാണിക്കോണ്‍ഗ്രസ് കുറേയേറെമണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ഇല്ലാതാക്കുകയും ഇരുപതു സീറ്റുകളിലെങ്കിലും വിജയിക്കുകയും എല്‍.ഡി.എഫിന് 52 സീറ്റെങ്കിലും കിട്ടുകയും ചെയ്താല്‍ 2011-ല്‍ മാണിസ്സാറാകും കേരളത്തിന്റെ മുഖ്യമന്ത്രി. അധികാരമില്ലാതെ ജീവിതം മുന്നോട്ടുനീക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സുകാരന്റെ കുഴിതോണ്ടാന്‍ ആദര്‍ശത്തിന് അവധി കൊടുത്ത് മാണിയെ പിന്തുണയ്ക്കാന്‍ അടവുനയത്തിന്റെ ആശാന്‍മാര്‍ക്ക് എന്താണ് പ്രയാസം. ബംഗാളിന്റെ ആകാശത്തില്‍ ചുവപ്പ് തീരെ അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ something is better than nothing എന്നതായിരിക്കും സി.പി.എം.കേരളഘടകത്തിന്റെ പുതിയമാനിഫെസ്റ്റോ.

2010, ജൂൺ 5, ശനിയാഴ്‌ച

സത്യം ശിവം സുന്ദരം

ലങ്കേശ്വരന്‍ 3
     കാലത്തിന്റെ മഹാപ്രവാഹത്തില്‍ കര,കടലും; കടല്‍ കരയുമായിക്കൊണ്ടിരുന്നു. അഗ്നിപര്‍വതങ്ങള്‍ പുകയുകയും ചിതറിത്തെറിക്കുകയും ചെയ്തു. പ്രചണ്ഡവാതങ്ങള്‍ കാലങ്ങളോളം മഹാമാരിയുതിര്‍ത്തു. കല്പാന്തകാലത്തെ ഓര്‍മ്മിപ്പിക്കുമാറ് പര്‍വതശിഖരങ്ങളോളം പ്രളയജലം ഉയരുകയും താഴുകയും ചെയ്തു.
പ്രകൃതിയുടെ ചിരന്തനമായ ക്ഷോഭത്തിന്റെ ഉച്ചസ്ഥായിയില്‍, ഉരുള്‍പൊട്ടലും ഉല്‍ക്കാപതനവും നടന്നിരുന്ന ഏതോ ഗ്രഹമൗഢ്യത്തില്‍, സൗരയൂഥത്തിന്റെ നിയതപഥത്തില്‍ നിന്നുളള അപഭ്രംശം മൂലം ഗതി തെറ്റിയ ഏതോ ഉപഗ്രഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടപ്പോള്‍ മഹാമേരുവിന്റെ ശിഖരമായ ത്രികൂടം ആടിയുലഞ്ഞു. അടര്‍ന്നുമാറി ആഴിയില്‍ പതിച്ച ത്രികൂടപര്‍വ്വതം സമുദ്രയോനിയില്‍ വീണ ഭൗമബീജം പോലെ ആഴത്തില്‍ ഉരുണ്ടുകൂടി അണ്ഡമായി, ഗര്‍ഭമായി, ഭൂവായി, ആവാസഭൂമിയായി, ജനപദങ്ങളായി, നഗരിയായി, മഹാനഗരിയായി, ലങ്കയായി.
     ലോകൈകശില്പിയായ മയന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്ന രമ്യഹര്‍മ്യങ്ങള്‍ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും ഗഹ്വരങ്ങളും നിറഞ്ഞ ത്രികൂടാചലത്തിന്റെ ഉച്ചിയില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. മഹാമേരുവിന്റെ മൂര്‍ദ്ധാവിലുളള ത്രികൂടത്തിന്റെ തിരുനെറ്റിയിലാണ് നവരത്‌നശൃംഗം. ഉത്തുംഗമായ നവരത്‌നശൃംഗത്തിന്റെ വിശാലമായ ഉപരിതലത്തില്‍ ലങ്കാനഗരി തല ഉയര്‍ത്തി നില്‍ക്കുന്നു.
മായാനഗരിയായ ലങ്ക അജയ്യനായ പുതിയ അധികാരിയുടെ നിഴലില്‍ ഗര്‍വ്വോടെ നിന്നു. ദൈത്യ-ദാനവകുലങ്ങളിലാര്‍ക്കും വെല്ലാന്‍ അസാദ്ധ്യമെന്ന് മൂവുലകും വിധിയെഴുതിയ രാവണനാണ് ലങ്കാധിപതി. മഹാരാജാവായി ചുമതലയേറ്റ രാവണന്‍ തലസ്ഥാന നഗരിക്കു ചുറ്റും ഒരു വന്‍ കോട്ട പണികഴിപ്പിച്ചു. നാലുവശവും കിടങ്ങുകളോടുകൂടിയ ഈ കോട്ടയെയും കടന്നുകയറാന്‍ പറ്റാത്ത മഹാസൗധങ്ങളെയും കാലവും ജനങ്ങളും രാവണന്‍ കോട്ടയെന്നു വിളിച്ചു.
     പ്രവേശനഗോപുരം കടന്നുചെന്നാല്‍ കോവിലകത്തിന്റെ പാര്‍ശ്വത്തില്‍, നഗരത്തില്‍ എവിടെനിന്നു നോക്കിയാലും കാണാവുന്ന അതിമനോഹരമായ ഒരു സ്വര്‍ണത്താഴികക്കുടം കാണാം. ഗോപുരവും കഴിഞ്ഞ് ഒത്തമദ്ധ്യത്തില്‍ പത്തുനിലമാളികയായി പണികഴിപ്പിച്ചിരിക്കുന്ന നവരത്‌നഖചിതമായ മഹാസൗധത്തിലാണ് ലങ്കേശന്‍ വാണരുളുന്നത്. ഇതിനുചുറ്റും എട്ടുദിക്കുകളിലുമായി മന്ത്രിമാരുടെ മാളികകള്‍. മന്ത്രിമന്ദിരങ്ങള്‍ നവരത്‌നങ്ങളില്‍ ഓരോന്നിനു പ്രാമുഖ്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പദ്മരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്‌നങ്ങള്‍ മന്ത്രിമന്ദിരങ്ങളെ അലങ്കരിക്കുമ്പോള്‍ ആദിത്യഹൃദയം ഉളളിലൊളിപ്പിച്ച മാണിക്യം പ്രധാനമായും കൂടാതെ മറ്റു വിശിഷ്ടരത്‌നങ്ങളും മഹാരാജാവിന്റെ മാളികയ്ക്ക് ചാരുത നല്‍കുന്നു. രത്‌നശാസ്ത്രത്തില്‍ അവഗാഹമുണ്ടായിരുന്ന രാവണന്‍ നവരത്‌നഖചിതമായ മാളികകള്‍ക്കു നടുവില്‍ വാണരുളി. അദ്ദേഹത്തിന്റെ കൊട്ടാരസമുച്ചയത്തിന് ലങ്കയില്‍ നവഗ്രഹങ്ങളുടെ സ്ഥാനമായിരുന്നു.
     കോട്ടയ്ക്കു വെളിയില്‍ കൊട്ടാരത്തിന്റെ സുരക്ഷയ്ക്കായി കുഴിച്ചിരിക്കുന്ന കിടങ്ങ്. കോട്ടമതിലിനു മുകളിലൂടെ കാണുന്ന സ്വര്‍ണത്താഴികക്കുടം. കൊട്ടാരത്തിനു വെളിയില്‍ അംബരചുംബികളായ വെണ്‍മാടങ്ങള്‍! പൂക്കള്‍ ചിതറിക്കിടക്കുന്ന രാജപാതകള്‍. പാതകള്‍ക്കിരുവശത്തും സഞ്ചാരികള്‍ക്കു തണലേകുന്ന പൂമരങ്ങളും ഫലവൃക്ഷങ്ങളും. അവിടവിടെയായി വിശ്രമമണ്ഡപങ്ങള്‍. സൂക്ഷിപ്പുകാരും സേവകരും കാത്തുനില്‍ക്കുന്ന സത്രങ്ങള്‍. കുടമണികള്‍ കിലുക്കി പോകുന്ന കുതിരവണ്ടികള്‍. തിരക്കിട്ടുപോകുന്ന വൈശ്യപ്രമുഖര്‍. വെണ്‍മാടങ്ങളിലെ കിളിവാതിലുകളില്‍ ലാസ്യശൃംഗാരങ്ങള്‍ മിന്നിമറയുന്ന വേശത്തരുണിമാരുടെ മുഖങ്ങള്‍.
     സദാ മുട്ടിയുരുമ്മി കടന്നുപോകുന്ന കടല്‍ക്കാറ്റ്. നാനാവര്‍ണങ്ങളില്‍ സുരഭിലമായ പൂക്കളും പൂക്കൂടകളുമായി വില്പനക്കാര്‍. കുളിച്ചുകുറിയിട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുന്ന ബ്രാഹ്മണരും സ്ത്രീകളും. വിവിധാകൃതിപൂണ്ട ഭവനങ്ങള്‍! മന്ദിരങ്ങള്‍! മട്ടുപ്പാവുകളില്‍ നിന്നുയരുന്ന സ്വരസാധകങ്ങള്‍. മണിവീണനാദത്തിന്റെ അകമ്പടിയോടെ ആര്‍ദ്രമായ കീര്‍ത്തനങ്ങള്‍! ചിലങ്കകളുടെ താളനിബദ്ധമായ പദനിസ്വനം. ഉന്നതകുലജാതകളായ തരുണിമാര്‍ തോഴിമാരോടൊത്തു നീങ്ങുമ്പോള്‍ ഉയരുന്ന അരഞ്ഞാണക്കിലുക്കം.
     ഇടയ്ക്കിടെ പാഞ്ഞുപോകുന്ന അശ്വാരൂഢരായ പടയാളികള്‍. വ്യാപാരികളായും മറ്റും വേഷപ്രച്ഛന്നരായി നടക്കുന്ന ചാരപ്രമുഖര്‍, മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന കാഷായധാരികള്‍, ദണ്ഡായുധപാണികള്‍ ഇങ്ങനെ എല്ലാത്തരക്കാരെയും രാജപാതയില്‍ കാണാം. ദിവ്യപ്രഭ ചൊരിയുന്ന കൊട്ടാരം. മധുരമായ ഗാനങ്ങളും, ഉചിതതാളങ്ങളും അസുരവാദ്യങ്ങളും ഉയര്‍ന്നു കേള്‍ക്കുന്ന മന്ദിരം. ചന്ദനഗന്ധം അലയടിക്കുന്ന അന്തരീക്ഷം. കൊട്ടാരാങ്കണത്തില്‍ തയ്യാറായിക്കിടക്കുന്ന രഥങ്ങള്‍, ചിനയ്ക്കുന്ന കുതിരകള്‍, അനുസരണയോടെ നില്‍ക്കുന്ന ഗജവീരരും പാലകരും, മകുടങ്ങള്‍ക്കു മീതേ കൂടി പറന്നു പോകുന്ന പക്ഷിജാലം. ലങ്കാനഗരത്തിന്റെ ധവളശോഭയില്‍, ശില്പസൗകുമാര്യതയുടെ പൂര്‍ണതയില്‍, മാനവവിജയത്തിന്റെ വെന്നിക്കൊടികള്‍ക്കു മീതെ -ലങ്കേശ്വരന്റെ കൊട്ടാരത്തിനു മീതെ- കടന്നു പോകുമ്പോള്‍ ആദിത്യദേവനും ലജ്ജ കലര്‍ന്ന മൗഢ്യത്തിലാണോ എന്നു സംശയം?
     ധ്യാനത്തിനായി വിശ്രവസ്സ് കണ്ടെത്തിയ വനാന്ത നിശബ്ദതയിലാണ് കൈകസി രാവണനെ പ്രസവിച്ചത്. ഇടതിങ്ങിയ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ സൃഷ്ടിച്ച തമസ്സില്‍ വന്യതയില്‍ ഉദിച്ച സൂര്യന്‍ എന്ന അര്‍ത്ഥത്തിലാണ് പിതാവ് മകന് 'രാ - വന' എന്നു പേരിട്ടത്. സൂര്യന്റെ പ്രകാശം പ്രപഞ്ചം മുഴുവന്‍ പരക്കുമ്പോള്‍ തന്റെ കീര്‍ത്തി ലോകം മുഴുവന്‍ എത്തട്ടെ എന്നായിരുന്നു രാവണന്റെ മനോഗതി.
സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും ലങ്കയ്ക്ക് സ്ഥിരമായി അധീനമായപ്പോള്‍ ഐശ്വര്യദേവതയായ വിജയലക്ഷ്മി ലങ്കയുടെ ഗോപുരവാതില്ക്കല്‍ രാവണന്റെ ദാസിയായി കാവല്‍നില്‍ക്കുകയാണെന്ന് പ്രചരിക്കപ്പെട്ടു. തന്നെക്കുറിച്ചും തന്റെ കൊട്ടാരത്തെക്കുറിച്ചും പ്രചരിക്കുന്ന കെട്ടുകഥകള്‍ കേട്ട് രാവണന്‍ ഊറിച്ചിരിച്ചു.
     രാജ്യത്തിന്റെ അസ്ഥിവാരമുറച്ചപ്പോള്‍ രാവണന്‍ നാനാ ദിക്കിലേക്കും പടനയിച്ചു. ചക്രവര്‍ത്തിമാര്‍ മുതല്‍ സാമന്തന്‍മാര്‍ വരെ പരാജയം സമ്മതിച്ചു തല കാത്തു. വിജയത്തിനു മാത്രം അകമ്പടി സേവിച്ച് നൂറുകണക്കിനു പടയാളികളുടെ ശിരസ്സറുത്ത ചന്ദ്രഹാസം പരമശിവന്‍ നേരിട്ടു നല്‍കിയതാണെന്നു പരാജയപ്പെട്ട രാജാക്കന്‍മാര്‍ വിശ്വസിച്ചു. പോരില്‍ വിജയങ്ങള്‍ കൊണ്ടുമാത്രം അനുഗ്രഹിക്കപ്പെട്ട രാവണന്‍ ലങ്കാധിപനായപ്പോള്‍ ലങ്കയുടെ മണ്ണില്‍ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന വീരന്‍മാര്‍ പലരും മാളങ്ങള്‍ വിട്ടു പുറത്തിറങ്ങി. പൂര്‍വപരാജിതരുടെ പോരാട്ടവീര്യം രാവണനെ ലങ്കയുടെ ഈശ്വരനാക്കി.

2010, ജൂൺ 3, വ്യാഴാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ

          ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് ബുദ്ധദേവ് ഭട്ടാചാര്യ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! മമതാ ബാനര്‍ജി കുറേക്കാലമായി ഓങ്ങി നടക്കുകയായിരുന്നു. ഇപ്പൊഴേ വെട്ടാന്‍ പററിയുളളൂ. ഇന്ത്യയിലെ ഇടതുപക്ഷം ഒന്നു മനസിലാക്കണം. മമതയുടെ വാക്ക് സാധാരണക്കാരന്‍ കേള്‍ക്കാന്‍ ശ്രമിക്കുന്നത് അതിലുളള ആത്മാര്‍ത്ഥത കൊണ്ടാണ്. അവര്‍ താമസിക്കുന്നത് ഇന്നും ഒറ്റമുറി വീട്ടിലാണ്. നൂറുകണക്കിനു പ്രവര്‍ത്തകരെ അവരുടെ പാര്‍ട്ടിക്കു നഷ്ടമായിട്ടുണ്ട്. മരിച്ചുപോയവരുടെ സ്മരണയെ അവര്‍ മാനിക്കുന്നു. മമതയ്ക്ക് സിപിയെമ്മിനെ തൂത്തെറിയുക എന്ന ഒറ്റ അജണ്ടയേ ഉളളൂവെങ്കിലും 30 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണശേഷം ബംഗാളികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അന്യനാടുകളിലേക്ക് പലായനം ചെയ്യണമെന്ന യാഥാര്‍ത്ഥ്യമാണ് പൊതുജനത്തെ അവരോടടുപ്പിക്കുന്നത്. ഇനി കുറേ നാള്‍ മമത ഒരുമ്പെട്ടു നടക്കട്ടെ.

2010, ജൂൺ 1, ചൊവ്വാഴ്ച

മശകത്തെ ഹിംസിക്കുമെന്ന് മരപ്പട്ടി!

     ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഗര്‍ജനം. അതും, പല്ലും നഖവുമുപയോഗിച്ച്. കൊതുക് ഉപദ്രവകാരിയായ ജീവിയാണ്. സ്ഥാനഭേദമില്ലാതെ, വര്‍ഗവ്യത്യാസമില്ലാതെ എല്ലാവരുടെയും രക്തം കുടിക്കും. മരപ്പട്ടിയും പല്ലും നഖവുമുളള ജീവിയാണ്. നേരിട്ട് നമ്മെ ആക്രമിക്കുന്നതിനു പകരം നമ്മുടെ കോഴിയെയും മറ്റും തിന്ന് സുഖമായി ജീവിച്ചുകൊളളും. രണ്ടും സമാധാനകാംക്ഷികളായ സാധാരണക്കാരന് ഉപദ്രവകാരികളാണ്. പക്ഷേ മരപ്പട്ടി എങ്ങനെ കൊതുകിനെ തകര്‍ക്കുമെന്ന് നോം ഇതുവരെ അങ്ങട്ട് മനസ്സിലാക്കിയിട്ടില്ല. അണ്ണാന് ആനയെ ഭോഗിക്കണമെന്ന് തോന്നിക്കാണും. അതുപോലെയേയുളളൂ ജമാ അത്തെ ഇസ്ലാമിയുടെ എല്‍.ഡി.എഫ് മോഹം. ഭഗ്നാശരായ അവരെ നാലാം ബീവിയാക്കാന്‍ കുഞ്ഞാലിക്കു തോന്നിയ പൂതി മാണി സാര്‍ വയാഗ്ര കഴിച്ച് ഉദ്ധരിച്ചു നില്‍ക്കുന്നതിലുളള അസൂയ മൂലമാണ്. വയാഗ്രയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്നുളളത് അറിയാനിരിക്കുന്നതല്ലേയുളളൂ. കല്യാണമാലോചിച്ചു ചെന്ന പെണ്ണിനെ കെട്ടാന്‍ സാഹചര്യം അനുവദിക്കാതെ വന്നപ്പോള്‍ പെണ്ണിന്റെ സ്വഭാവശുദ്ധിയെപ്പറ്റി അപവാദം പറയുന്നത് തെണ്ടിത്തരമാണ്.
     ഈ രാജ്യത്ത് ആരെങ്കിലും രാഷ്ട്രീയരംഗത്തു വരുന്നത് തടയാന്‍ ഈ കുഞ്ഞാലിക്കുട്ടിയോ ലീഗോ ആരാണ്? മാണിയും ജോസഫും കൂടി ലയിക്കുമ്പോള്‍ പാടില്ല....പാടില്ല എന്ന് ഒരു എം.എല്‍.എ. യുളള പിളളപ്പാര്‍ട്ടിയും ഒരാളുമില്ലാത്ത ജേക്കബും പറയും പോലെയാണത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെയാണത്. ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ കാക്കത്തൊളളായിരം ബിഷപ്പുമാരുളള കേരളത്തില്‍ അത്യുന്നതങ്ങളില്‍ നിശ്ചയിക്കപ്പെട്ട കേരളാക്കോണ്‍ഗ്രസ് ലയനം വേണ്ടെന്നു പറയാന്‍ 14ാം വയസ്സുവരെ ഈഴവനായിരുന്ന ജേക്കബിനെന്തവകാശം?

2010, മേയ് 30, ഞായറാഴ്‌ച

സ്വത്വമോ സത്വങ്ങളോ?

     വെളളിത്തളികയില്‍ വച്ച് ഇന്നാട്ടിലെ പൊതുജനം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കയ്യില്‍ ഭദ്രമായി കൊടുത്ത അധികാരം ഐരാവത(ലോകത്തിലെ ഏറ്റവും വലിയ വെളളാന)ത്തിന്റെ കഴുത്തിലണിഞ്ഞ പുഷ്പഹാരം പോലെ ഛിന്നഭിന്നമാക്കി കളയുന്നതില്‍ ഐക്യമുന്നണിയെ വളളപ്പാടുകള്‍ക്കു പിന്നിലാക്കിയ ഇ. ജ. മു. വിലെ വല്യേട്ടന്‍ ഇപ്പോള്‍ സാധാരണക്കാരന്റെ വായില്‍ക്കൊളളാത്ത വല്യവര്‍ത്താനങ്ങള്‍ കൊണ്ട് ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.ഇ.എന്‍ എന്നു വിളിക്കുന്നതും അച്യുതാനന്ദന്‍ കുരങ്ങന്‍ എന്നു വിളിച്ചതുമായ പു.കാ.സ. സെക്രട്ടറി കുഞ്ഞഹമ്മദ് എന്ന സത്വം ഇക്കാലമത്രയും പിണറായിക്കു കുഴലൂത്തു നടത്തിയത് പാര്‍ട്ടി ചില വരട്ടു തത്വശാസ്ത്രങ്ങള്‍ വലിച്ചു നീട്ടി ജമാ അത്തെ ഇസഌമിയെ അടുപ്പിച്ചു നിര്‍ത്തിയതും, നാണം കെട്ടും പി.ഡി.പി.യുടെ പിന്തുണ തേടിയതും, സദ്ദാമിനെ പിന്തുണച്ചതും കൊണ്ടാണെന്നു വ്യക്തമാകുന്നത് സി.പി. എം. അതുവിട്ട്, പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജീവന്‍ കിടക്കാന്‍ വേണ്ടി നായരുടെ ചന്തി കടിക്കാന്‍ തുടങ്ങുന്നതും, മൃദുഹിന്ദുത്വത്തെ താലോലിക്കാന്‍ തൊട്ടിലു കെട്ടാന്‍ തുടങ്ങുന്നതും കണ്ടപ്പോള്‍ സത്വവിവാദം എടിത്തിട്ടലക്കിയപ്പോഴാണ്. ഈ വിവാദം ഇരുതലമൂര്‍ച്ചയുളള കായംകുളംവാളാണ്.
    എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല്‍ തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!

2010, മേയ് 24, തിങ്കളാഴ്‌ച

പ്രണയപയോധിയില്‍

ലങ്കേശ്വരന്‍ 2
     രാവണന് തന്റെ വിഹഗവീക്ഷണത്തില്‍ ദൂരെ കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ മറുകര ദൃശ്യമായി. വനാന്തര്‍ഭാഗത്ത് വിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങളുടെ ഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് ഒഴുകിയെത്തി. നീണ്ടുകിടക്കുന്ന പാമ്പിനെപ്പോലെ കടപ്പുറം കാണായി.
     മരങ്ങള്‍ നിറഞ്ഞ കടപ്പുറം ഹരിതാഭമായി കാണപ്പെട്ടു.പുഷ്പകം ഒരു വേനല്‍ തുമ്പിയേപ്പോലെ ആകാശത്തില്‍ ഉയര്‍ന്നും താണും സഞ്ചരിച്ചുകൊണ്ടിരുന്നു. ജലപ്പരപ്പും മരക്കൂട്ടങ്ങളും നിറഞ്ഞ ഭൂഭാഗത്തിന്റെ വ്യോമവീക്ഷണം അത്യന്തം രാമണീയകമായിരുന്നു.
      കാനനമദ്ധ്യത്തില്‍ മരങ്ങള്‍ ഒഴിഞ്ഞ പുല്‍പ്പരപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങി. ചക്രവര്‍ത്തിമാരുടെ അതിമോഹാരണ്യത്തില്‍ നിറഞ്ഞു നിന്ന പുഷ്പകം ഇവിടെ പുല്‍മേട്ടില്‍ ഒരു പുതിയ വന്യജീവിയേപ്പോലെ തോന്നിച്ചു. സാരഥിയും, യാത്രികനും, യജമാനനും ഒക്കെയായ രാവണന്‍ യാനത്തില്‍ നിന്നും ഇറങ്ങി. കാലടികള്‍ക്ക് അന്യമാകേണ്ട മറുനാട്ടിലെ വഴികള്‍ യുവരാജന്റെ മുന്‍പില്‍ ചിരപരിചിതരെപ്പോലെ കിടന്നു. ലക്ഷ്യത്തെ കൂടുതലറിയുന്ന കാലടികള്‍ വഴികളെ അപരിചിതരെപ്പോലെ ഭാവിച്ചു. യാത്രികന്‍ ഒരു നദിക്കരയില്‍ ചെന്നെത്തി.
     ഘനശ്യാമമാര്‍ന്ന വന്യ നിശബ്ദതയില്‍ ഒരു ഭീമന്‍ വണ്ടിന്റെ മുരള്‍ച്ചയ്ക്ക് കാതോര്‍ത്ത് വനദേവതയേപ്പോലെ സുന്ദരിയായ വേദവതി! മറ്റൊരു വണ്ടിന്റെ സാമീപ്യവും അക്ഷമയോടെയുളള പരിരംഭണവും കാത്ത് ആ കാട്ടുപൂവ് ശിരസ്സുയര്‍ത്തി നിന്നു.
'വേദവതീ'
അവള്‍ തിരിഞ്ഞു നോക്കി. അദ്ഭുതവും ആകാംക്ഷയും ആശ്വാസവും ആ കണ്ണുകളില്‍ തിളക്കം പൂണ്ടു. നിവര്‍ത്തിയ കൈകളിലേക്ക്-ചാഞ്ഞു നിന്ന തരുവിന്റെ സ്വാഭാവിക പതനം പോലെ- അവള്‍ ചെന്നു.
'വേദവതീ........ എന്റെ ഹൃദയത്തോടു ചേര്‍ന്ന് ധൃതഗതിയിയിലുളള ചിറകടിയൊച്ച ഞാന്‍ കേള്‍ക്കുന്നു. കാണാതെ കഴിഞ്ഞ ദിനങ്ങളിലെ കഥകളും പരിഭവവും ഞാനറിയുന്നു. ക്ഷമിക്കൂ........ കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ ഒഴിവാക്കുകയില്ലല്ലോ?'
' എനിക്കു ഭയമാകുന്നു നാഥാ...... അല്‍പ്പനേരത്തെ ഈ അസുലഭ ഭാഗ്യം നല്‍കിയ സൗഭാഗ്യങ്ങള്‍ എനിക്ക് ഒളിക്കാവുന്നതിനും അപ്പുറത്തക്ക് വളരുകയാണ്. ഇത് സ്വപ്‌നമോ ജാഗരമോ എന്ന് എനിക്കും നിശ്ചയമില്ലാതായിരിക്കുന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നോട് നിന്റെ നാഥനാരെന്ന് ചോദിക്കുമ്പോള്‍ ആകാശവും സമൂദ്രവും ചൂണ്ടിക്കാണിച്ചാല്‍ ആരു വിശ്വസിക്കും? താമസിയാതെ ശിരസ്സില്‍ പതിച്ചേക്കാവുന്ന പിതൃശാപം എന്നെ ഇപ്പൊഴേ നീറ്റാന്‍ തുടങ്ങിയിരിക്കുന്നു. പരിഹാസശരങ്ങള്‍ എന്നില്‍ തുളഞ്ഞു കയറുന്നു. നിസ്സഹായയായ ഇവളില്‍ ഭയം ഇരമ്പിയാര്‍ക്കുന്നു. എന്നെ ഉപേക്ഷിക്കരുത് പ്രഭോ '
      ചിതറിത്തെറിക്കാന്‍ തുടങ്ങുന്ന അഗ്നിശൈലത്തില്‍ നിന്നും ആരംഭത്തിലുണ്ടാകുന്ന അല്പമാത്ര ലാവാപ്രവാഹം പോലെ പ്രഥമദൃഷ്ട്യാ വേണ്ടത്ര ബന്ധമില്ലാത്ത കുറെ വാക്കുകള്‍ വേദവതിയില്‍നിന്നുയര്‍ന്നു. ആ അനാഘ്രാത വന്യതയില്‍ ഋഷിപുത്രി വിവശയയായി കാണപ്പെട്ടു. അനവദ്യസുന്ദരിമാര്‍ ജനപദങ്ങള്‍ക്കിടയില്‍ കാതോടുകാതോരം അപ്‌സരസ്സുകളായി മാറുന്ന നാട്ടില്‍ വേദവതി കാടിനെ പ്രാപിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍ വിധി തനിക്കു സമ്മാനിച്ച യുവസുന്ദരന്‍ ആരണ്യകങ്ങള്‍ക്കുമപ്പുറത്ത്, അലയാഴിക്കുമപ്പുറത്ത് അന്യനാട്ടില്‍നിന്നും ആകാശരഥമേറി വരുന്നുവെന്നത് അവള്‍ക്കും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. മാസ്മരം പോലെ സൃഷ്ടിക്കപ്പെടുന്ന ഗന്ധര്‍വ്വലോകം കുറെ നിമിഷങ്ങള്‍ക്കുളളില്‍ മാഞ്ഞു പോകുന്നു.
      പ്രഥമ ദര്‍ശനത്തില്‍ ആരംഭിച്ച അനുരാഗം കുറെ അപൂര്‍വസമാഗമങ്ങള്‍ കൊണ്ട് പൂവണിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ വരപ്രസാദം! വിധിയോട് സമയമായില്ല എന്നാര്‍ക്കു പറയാന്‍ കഴിയും?
'പ്രാണപ്രിയേ, ഗുരുകുലത്തില്‍ നിന്നും വന്ന ശേഷം എന്റെ യൗവ്വനത്തിന്റെ ഉഷ്ണദിനങ്ങള്‍ക്കും സാഹസപ്രിയതയ്ക്കും ഇടയില്‍ വന്നുപെട്ട പുതുപുഷ്പമാണ് നീ. ഒരേപോലെ കാണപ്പെടുന്ന കൊട്ടാരത്തിലെ സ്ത്രീജനങ്ങളെയൊഴിച്ച് അധികം സ്ത്രീകളെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല. കണ്ടമാത്രയില്‍ത്തന്നെ ഹൃദയത്തിന്റെ ഉളളറകളില്‍ നീ നിറഞ്ഞുപോയി. നിന്റെ ഭ്രമാത്മക സൗന്ദര്യം മറ്റാര്‍ക്കും വച്ചൊഴിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആചാരപരമായി ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യപ്രവേശനം നടത്തുന്നതിനു മുന്‍പേ ഞാനൊരു പിതാവാകുകയാണ്.'
'രാവണന്‍ ബ്രാഹ്മണനാണ്; വന്യതയുടെ തമസ്സില്‍ വെളിച്ചം ചൊരിയുന്ന സൂര്യതേജസ്സാണ്. ധര്‍മ്മം എന്റെ ജീവിതനിഷ്ഠയാണ്. ലോകനാഥനായ ശ്രീപരമേശ്വരന്‍ എന്റെ വഴികാട്ടിയാണ്. നാളെ ലങ്ക വാഴുന്ന യുവരാജാവാണ് ഞാന്‍. വേദവതീ..... നീ ഭയക്കുന്നുപോലെ നിസ്സഹായയായ ഒരു ആശ്രമകന്യകയില്‍ എന്റെ ജീവാംശം നിവേശിപ്പിച്ചിട്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന വിടനല്ല ഞാന്‍.'
'പിതൃത്വം എന്നെ ആനന്ദഭരിതനാക്കേണ്ടതാണ്. വിഖ്യാതമായ ലങ്കയുടെ അന്തപ്പുരത്തില്‍ നീ വാഴേണ്ടതുമാണ്. പക്ഷേ നാടും നഗരവും കൊട്ടാരവാസികളുമറിഞ്ഞ് നമ്മുടെ പാണിഗ്രഹണം നടന്നിട്ടില്ലല്ലോ? എന്റെ മാതാപിതാക്കളോട് ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ? മാത്രമല്ല അടുത്തു നടക്കാനിരിക്കുന്ന കിരീടധാരണച്ചടങ്ങിനു മുന്‍പ് ലങ്കേശന്‍ ഒരു അപഥസഞ്ചാരിയാണെന്ന് പ്രജകളറിഞ്ഞാല്‍.......! വേദവതീ നീയതാഗ്രഹിക്കുന്നുവോ?'
'അദ്ധ്യയനം കഴിഞ്ഞു വന്ന ശേഷം ജ്യേഷ്ഠന്‍ ഭരണഭാരം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കകം പട്ടാഭിഷേകം നടക്കും. ഈ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ പറന്നെത്തിയത്. വൈകാതെ അവിടെ വിവരങ്ങള്‍ എല്ലാം അറിയിച്ച് നിന്നെ പുഷ്പകത്തിലേറ്റി മായാനഗരിയായ ലങ്കയിലേക്കു കൊണ്ടുപോകാം. വേദനയോടെയാണെങ്കിലും ഇപ്പോഴെന്നെ പോകാനനുവദിക്കണം.'
'പ്രഭോ എന്റെ ആത്മാവിലും ശരീരത്തിലും തിങ്ങുന്ന വേദനയാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്, ക്ഷമിക്കണം. രാജകുമാരിമാര്‍ക്കും കൊട്ടാരദാസിമാര്‍ക്കും ഭര്‍തൃബന്ധമില്ലാതെ കുഞ്ഞുപിറന്നാല്‍ പിതാവ് ഗന്ധര്‍വ്വനാമെന്ന് ജനപദങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തും. പാവങ്ങള്‍ വിശ്വസിക്കും;വിവരങ്ങള്‍ അറിയാവുന്നവര്‍ ഊറിച്ചിരിക്കും. വനവാസിയായ വേദവതിയും പരിഹാസപാത്രമാവണമെന്നാണോ?
'മഹാനഗരിയായ ലങ്കയുടെ രാജപത്‌നിയായി കഴിയണമെന്ന് ഈയുളളവള്‍ക്ക് മോഹമില്ല. ലോകാപവാദത്തിന്റെ എരിതീയിലുരുകാതിരിക്കുവാന്‍ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനൊരു പിതാവിനെ വേണം. അവിടുത്തേയ്ക്കു ലഭിക്കുവാന്‍ പോകുന്ന രാജപദവി ഞാന്‍ മൂലം നഷ്ടപ്പെടരുത്. പക്ഷേ അങ്ങ് എന്നെ വിവാഹം കഴിക്കണം. ചുരത്തുവാന്‍ വെമ്പുന്ന മുലകളും ഇടിഞ്ഞു താഴുന്ന ഉദരവുമായി ഇതല്ലാതെ മറ്റെന്താണ് എനിക്കാവശ്യപ്പെടാനുളളത്?'
       ഉദ്ധതശീര്‍ഷനായ നിയുക്ത ലങ്കേശന്റെ മുന്‍പില്‍ മൗനം ഘനീഭവിച്ചു. അന്യരാജ്യത്ത് ഒരു കുറ്റവാളിയേപ്പോലെ രാവണന്‍ നിന്നു. ആര്‍ക്കു മുന്നിലും പതറാത്ത ആ ശിരസ്സിനുളളില്‍ ചുഴികളും മലരികളും രൂപം കൊണ്ടു. വലിയ തിരമാലകള്‍ ഉയര്‍ന്നു. അവസാനം മൗനം ഭഞ്ജിക്കപ്പെട്ടു.
'പ്രിയേ, ഏറ്റവും അടുത്ത ശിവസന്നിധിയിലേക്കു പോകൂ. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഞാന്‍ നിന്റെ കഴുത്തില്‍ മാലയിടാം. ഈ കാട്ടുപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്തതാകട്ടെ രാവണന്റെ വരണമാല്യം. ശ്രീപരമേശ്വരനാകട്ടെ സാക്ഷിയും കര്‍മ്മിയും.'
     വേദവതി പുളകിതയായി. അവളെക്കണ്ടു തലയാട്ടിയ കാട്ടുപൂവുകള്‍ ഹാരങ്ങളായി മാറി. അധികം അകലെയല്ലാത്ത ശിവക്ഷേത്രത്തില്‍ വെച്ച് ശിവരൂപത്തിന്റെയും അഷ്ടദിക്പാലകരുടെയും സാന്നിദ്ധ്യത്തില്‍ അവള്‍ വിവാഹിതയായി. പാണിഗ്രഹണം നടത്തിക്കൊണ്ട് വധൂവരന്‍മാര്‍ കാട്ടുപൊന്തകള്‍ക്കിടയിലൂടെ നടന്നുമറഞ്ഞു. ആരണ്യകഗഹനതയിലേക്ക് കാറ്റ് പ്രയാണമാരംഭിച്ചപ്പോള്‍ ഉള്‍ത്തടങ്ങളിലെങ്ങുനിന്നോ ഇരമ്പുന്ന ഒരാകാശപ്പക്ഷി ഉയര്‍ന്ന് സമുദ്രം ലക്ഷ്യമാക്കി പറന്നു പോയി.

2010, മേയ് 23, ഞായറാഴ്‌ച

ലങ്കേശ്വരന്‍

1- വിഹായസ്സിലെ രാജഹംസം
     അനന്തമായ ആകാശത്തില്‍ മഹാസമുദ്രങ്ങള്‍ക്കു മേലെ സര്‍വ്വസ്വതന്ത്രരായ വിഹഗങ്ങളെപ്പോലെ ഈ യാത്ര. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളില്‍ ഈ ഭാഗ്യം മറ്റാര്‍ക്കുണ്ട്. മലയപര്‍വ്വതം വരെ മഹാസമുദ്രം നീണ്ടുനിവര്‍ന്നു കിടക്കുന്നു. തിരകളുയര്‍ന്ന് തിളങ്ങുന്ന സമുദ്രം ഗ്രഹനക്ഷത്രാവലികളാല്‍ മിന്നുന്ന ക്ഷീരപഥം പോലെ കാണപ്പെടുന്നു.
     പലയിടങ്ങളിലും കാണുന്ന തിമിങ്ഗലങ്ങളുടെ ശിരോരന്ധ്രങ്ങളിലൂടെ ചിതറിത്തെറിക്കുന്ന ജലധാരകള്‍ നയനാനന്ദകരമായിരിക്കുന്നു. പുഷ്പകം വ്യോമവീഥികളിലൂടെ കുതികൊള്ളുകയാണ്.
മേഘമാലകളെ കീറിമുറിച്ചുകൊണ്ടുളള യാത്രയില്‍ ആ ഗഗനചാരിയുടെ ഹൃദയം അലമാലകള്‍ അവസാനിക്കാത്ത സമുദ്രം പോലെ ഉയര്‍ന്നു താഴുന്നുണ്ട്. ആരും കൊതിക്കുന്ന ഹൃദയാവര്‍ജ്ജകമായ കാഴ്ചകള്‍ ചുറ്റും കാണുമ്പോഴും നിശ്ചിതലക്ഷ്യത്തിലേക്ക് തൊടുത്ത ശരം പോലെ പുഷ്പകം പാഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രികന്റെ ഹൃദയം യാനത്തിനു സ്വന്തമെന്നപോലെ.
     തിരമാലകളെ ആവുന്നിടത്തോളം ഉയര്‍ത്തുന്നതില്‍ ആനന്ദം കൊളളുന്ന പ്രചണ്ഡവാതങ്ങള്‍ക്ക് തന്റെ വക ആയം നല്‍കിക്കൊണ്ടാണ് പുഷ്പകത്തിന്റെ പോക്ക്. ആഴക്കടലില്‍ നിന്നും തീരത്തോടടുക്കുമ്പോള്‍ തിരമാലകള്‍ കയ്യുയര്‍ത്തി സ്വാഗതം ചെയ്യുന്നതു പോലെ. തിരകളുടെ ആനന്ദം പങ്കുവെയ്ക്കുന്ന പലതരം മത്സ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചാടിക്കളിക്കുന്നു.
     സൂര്യതേജസ്സുകൊണ്ട് ചരിക്കുന്ന വിശ്വകര്‍മ്മസൃഷ്ടിയായ പുഷ്പകത്തില്‍ രാവണന് അഭിമാനം തോന്നി. ചക്രായുധം പോലെ, ശിവശൂലം പോലെ, ശക്തിവേല്‍ പോലെ മിന്നിമറയുന്ന പുഷ്പകം തനിക്കു സ്വന്തം.
വിശ്രവസ്സിന്റെ മകന്‍ എന്നും അമൂല്യമായതു മാത്രമേ ആഗ്രഹിച്ചിട്ടുളളൂ. എല്ലാവര്‍ക്കും പ്രാപ്യമായവ കൊണ്ടെന്തു നേടാന്‍. യൗവ്വനത്തിന്റെ അസാമാന്യപ്രതിഭയും ശക്തിയും അനുഗ്രഹങ്ങളായിത്തീര്‍ന്നപ്പോള്‍ അമാനുഷികമായ കഴിവുകളാര്‍ജിക്കുവാന്‍ പ്രപിതാമഹനായ ബ്രഹ്മദേവനെ മനസ്സില്‍ ധ്യാനിച്ച് അത്യദ്ധ്വാനം ചെയ്തു.
     ലോകത്ത് ആരേയും വെല്ലുവിളിക്കാന്‍ പോന്ന യോദ്ധാവാണ് തന്റെ പിതാവിന് കൈകസിയിലുണ്ടായ പുത്രന്‍ എന്നു മനസ്സിലാക്കിയപ്പോള്‍ കുബേരന്‍ ലങ്കയുടെ ഭരണവും പുഷ്പകവും രാവണനെ ഏല്‍പ്പിക്കുവാന്‍ നിശ്ചയിച്ചു. അനുജനെങ്കിലും അര്‍ഹിക്കുന്നവനാകട്ടെ ഭരണസാരഥ്യമെന്നായിരുന്നു കുബേരന്റെ മനോഗതി.
അതിനും എന്തെന്തു വ്യാഖ്യാനങ്ങള്‍? രാവണന്‍ ജ്യേഷ്ഠനെ ആട്ടിപ്പായിച്ചുപോല്‍! പുഷ്പകവും പിടിച്ചു പറിച്ചതാണത്രേ. വിശേഷമായതു നേടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഈ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
     പുഷ്പകം ആരെയെല്ലാം മോഹിപ്പിച്ചിരിക്കുന്നു. ഈ ആകാശവാഹനത്തെപ്പറ്റി അറിഞ്ഞവര്‍ അതിമോഹം കൊണ്ടു. അറിയാത്തവര്‍ ഇതേതോ മായാവിലാസമാണെന്നു ധരിച്ച് അമ്പരന്നു. പുരോഗതിയുടെ നെറുകയില്‍ ഈ കൊച്ചു ലങ്ക വിരാജിക്കുന്നതില്‍ എത്ര പേര്‍ക്കാണ് അസഹിഷ്ണുത?
     അഞ്ചാം വയസ്സില്‍ ശുക്രാചാര്യസവിധത്തില്‍ ഭരമേല്‍പ്പിക്കപ്പെട്ട രാവണന് ഭയക്കുന്നവരെ ഭയപ്പെടുത്തുക വിനോദമായിരുന്നു. ആചാര്യസന്നിധിയില്‍ എഴുത്തും വായനയും യുദ്ധതന്ത്രവും മാത്രമായിരുന്നില്ല വിഷയങ്ങള്‍. ജ്യോതിശാസ്ത്രം, ചികിത്സാശാസ്ത്രം, ഭൗമപഠനം, രത്‌നശാസ്ത്രം എന്നിവയെല്ലാം ജിജ്ഞാസുക്കള്‍ക്ക് പാത്രമറിഞ്ഞു വിളമ്പിയിരുന്നു.
    ആശ്രമത്തില്‍ രാവണന്റെ കഴിവു കണ്ട് ഗുരു  അമ്പരന്നിട്ടുണ്ട്. ഒരിയ്ക്കല്‍ രാവണന്‍ സതീര്‍ത്ഥ്യരുമായി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു:
'പുതിയ എന്തോ വിനോദത്തിലാണല്ലോ കുട്ടികള്‍. എന്താണ് രാവണാ ഇത്?'
'ഗുരോ ഞാന്‍ ഉണ്ടാക്കിയതാണ് ഈ കളി. ഇതു യുദ്ധമാണ്. ചതുരങ്കം. ആന, കുതിര, തേര്‍, കാലാള്‍ എന്നീ ചതുരങ്കസൈന്യത്തെ ഇരുവശത്തുമുളള രാജാക്കന്‍മാര്‍ നയിക്കും. തുല്യ ബലമുളള സൈന്യം കൊണ്ടുളള കളി.'
അതീവ താത്പര്യത്തോടെ ആചാര്യ ശുക്രന്‍ ചതുരങ്കം വീക്ഷിച്ചു. എന്നിട്ട് വത്സല ശിഷ്യനെ അനുഗ്രഹിച്ചു:
'രാവണാ, ഞാന്‍ കണ്ടിട്ടുളളതിലും വെച്ച് ഏറ്റവും ബുദ്ധിപൂര്‍വ്വമായ വിനോദമാണിത്. ചതുരംഗത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഒരിയ്ക്കല്‍ നീ ലോകമെങ്ങും അറിയപ്പെടും. നിന്റെ നാമം അനശ്വരമായിത്തീരും'.
     ശുക്രാചാര്യര്‍ രാവണനെ തന്റെ പ്രിയശിഷ്യനായി പ്രഖ്യാപിച്ചു. മറ്റുളളവരെ പല വിദ്യകളും പഠിപ്പിക്കാനായി അദ്ദേഹം മുഖ്യശിഷ്യനെ ചുമതലപ്പെടുത്തി. ലങ്കയില്‍ നിന്നും നീന്തിക്കടക്കാനുളള ദൂരമേ ഭാരതത്തിലേക്കുളളൂ എന്ന് രാവണന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. സ്വന്തം കൈകള്‍ കൊണ്ട് തിരമാലകളെ വകഞ്ഞ് അലയാഴിയുടെ മറുകര കണ്ട രാവണന്‍ ഇന്ന് അതേ ആഴിക്കു മുകളിലൂടെ ആകാശമാര്‍ഗം ചരിക്കുന്നു.

2010, മേയ് 21, വെള്ളിയാഴ്‌ച

പ്രതി ഹാജരുണ്ട്

      രണ്ടായിരത്തി ഒന്നില്‍ ഞാനെഴുതിയ ശ്രീബുദ്ധന്‍ എന്ന ജീവചരിത്രഗ്രന്ഥം രണ്ടായിരം കോപ്പികള്‍ വിറ്റുപോവുകയും കല്‍ക്കട്ടയിലുളള രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ 20,000 രൂപയുടെ പുസ്തകങ്ങള്‍ വിലയ്ക്കു വാങ്ങി കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കു നല്‍കുകയുമുണ്ടായി.
പിന്നീട് എഴുതിയ രാമായണ വിമര്‍ശന പഠനം ഞാനാഗ്രഹിക്കാത്ത ചില തലങ്ങളിലേക്ക് വിവാദങ്ങള്‍ ഉണ്ടായതിനാല്‍ (നാലു പോലീസ് അന്വേഷണങ്ങളും) വിതരണം നടത്താന്‍ താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ ശ്രീബുദ്ധന്‍ എന്ന ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറികള്‍ക്കു തെരഞ്ഞെടുക്കാനുളള ലിസ്റ്റില്‍ ഡി.പി.ഐ. ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങളുടെ ലോകത്തേക്കുളള ഒരു പ്രോത്സാഹനമായി ഇതിനെ കണ്ട് ഞാന്‍ ചിലതു കുത്തിക്കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാമായണകഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചുളള ഒരു ഫിക്ഷനാണ് സങ്കല്‍പ്പത്തില്‍. രാവണനാണ് മുഖ്യ കഥാപാത്രം. ആശയങ്ങളും വിമര്‍ശനങ്ങളും കൊണ്ട് ബൂലോഗമേ അനുഗ്രഹിച്ചാലും.
ലങ്കേശ്വരന്‍
       ഇത് രാവണന്റെ കഥയാണ്. ബ്രാഹ്മണനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ രാവണന്റെ ജീവിതയാത്ര. ലങ്ക രാക്ഷസന്‍മാരുടെ നാടാണെന്നും ലങ്കേശ്വരന്‍ രാക്ഷസനാണെന്നും ഭാരതത്തിലുളളവര്‍ പ്രചരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കളെ രാക്ഷസന്മാരായി ചിത്രീകരിക്കുവാന്‍ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും അതു തുടരുന്നു.
       ആരാണ് രാക്ഷസന്‍? പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ എങ്ങനെയാണ് രാക്ഷസനാവുക? വഴിഞ്ഞൊഴുകുന്ന സൗന്ദര്യം കണ്ട് രാമന്‍ പോലും സ്തബ്ധനായി നോക്കി നിന്ന രാവണന്‍ ഭീകരരൂപിയാകുന്നതെങ്ങനെ?
       രാക്ഷസീയത ഒരുവന്റെ മനസ്സിലെ ചിന്തകളിലും അതിനെ പ്രതിബിംബിക്കുന്ന പ്രവൃത്തികളിലുമാണ്. ലങ്കയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ടവരാരിലും നമുക്ക്, ആരോപിക്കപ്പെട്ട രാക്ഷസശരീരപ്രകൃതിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാമായണം കഥയിലൂടെ രാവണനോടൊപ്പം ഒരു യാത്ര പോകാം. കഥാപാത്രങ്ങളുടെ പ്രവൃത്തി വിലയിരുത്തി രാക്ഷസരാരെന്നു നിശ്ചയിക്കാം.
       ഇതിഹാസങ്ങളെല്ലാം പര്‍വതീകരിച്ചു ചിത്രീകരിച്ച മനുഷ്യകഥകളായി ഞാന്‍ കാണുന്നു. അമാനുഷികതകളെയും അദ്ഭുതങ്ങളെയും അപ്പൂപ്പന്‍താടികള്‍ക്കൊപ്പം വിടുന്നു. മര്യാദാപുരുഷനും ഉത്തമ മനുഷ്യനുമായി കണക്കാക്കിയിരുന്ന രാമനെയും സന്തത സഹചാരിയായ ലക്ഷ്മണനെയും മുന്‍വിധികളില്ലാതെ നോക്കിക്കാണുക. പടഹമടിച്ചും ഭേരിമുഴക്കിയുമുള്ള അയോദ്ധ്യാധിപതിയുടെ യാത്രയില്‍ പൊടിപടലം കൊണ്ടും ഇരുട്ടുകൊണ്ടും കാണാന്‍ കഴിയാതെ പോയ ചില സ്ഥലങ്ങളില്‍, ചില സംഭവങ്ങളില്‍ പ്രകാശം വിതറിയാണ് ലങ്കേശ്വരനോടൊപ്പമുളള ഈ യാത്ര.
       രാമായണം രാമനും വാല്മീകിക്കും മാത്രമേ മനസ്സിലാകൂ എന്നു പറയുന്നവരോടു ഞാന്‍ സഹതപിക്കുന്നു. ഇത് ദാനവരുടെ കഥയല്ല: മാനവരുടെ കഥയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എന്നും എല്ലാവരും സംശയിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ തീക്ഷ്ണതയില്‍ സങ്കല്പത്തിലെ രാമരാജ്യങ്ങള്‍ നിലംപൊത്തിയാല്‍ രാവണനെ വെറുതെ വിടുക. പല സൗധങ്ങളുടെയും അടിത്തറ ദുര്‍ബലമാണെന്ന് കാലാന്തരത്തിലേ കണ്ടെത്തിയെന്നു വരൂ. അത് കണ്ടെത്തുന്നവന്റെ അപരാധമല്ല.
       ജേതാവിനെ വിജയത്തിലേക്കു നയിച്ച കുടിലതകളെ പാര്‍ശ്വവീക്ഷണം നടത്താന്‍ തുനിഞ്ഞ ഉദ്ദേശശുദ്ധിക്ക് മാപ്പു നല്‍കുക. വിജയികളോടൊപ്പം മാത്രം ആള്‍ക്കൂട്ടത്തെ കാണാനാകുന്ന ഇന്ന് പരാജിതനോടൊപ്പം നില്‍ക്കുന്നതിലെ അന്തസ്സാരശൂന്യത പരിഹസിക്കപ്പെടാം. അല്ലെങ്കില്‍ എന്തര്‍ത്ഥം? എന്തര്‍ത്ഥശൂന്യത? ഇനി യാത്ര...........

2010, മേയ് 18, ചൊവ്വാഴ്ച

വേലിക്കകത്തു ശങ്കരനെയെടുത്തു വേണ്ടാത്തിടത്തു വെച്ചിട്ടു നാലു വര്‍ഷം

വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്തു കോണകത്തിനകത്തു വെച്ചാല്‍ എന്തു പറ്റും? സാക്ഷാല്‍ ശ്രീമാന്‍ അച്ചുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ കടിയെടാ.... കടി. കടിയെടാ...... കടി. വേലിക്കകത്തു ശങ്കരന്‍ അച്ചുതാനന്ദന്‍ എന്നാണല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ പേര്. പക്ഷേ ആളുകള്‍ വി. എസ്. എന്നേ വിളിക്കൂ. എതിര്‍ ഗ്രൂപ്പുകാര്‍ അറിഞ്ഞുകൊണ്ട് അപ്പനു വിളിക്കുകയാണോ എന്നറിയില്ല. എന്തായാലും ഞാന്‍ അങ്ങനെ സംബോധന ചെയ്തതല്ല. പണ്ട് നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞതു പോലെ അറിയാതെ പറഞ്ഞു പോയതുമല്ല. എന്തോ പറഞ്ഞു വന്ന വഴിക്ക് പത്രക്കാര്‍ കൃഷ്ണയ്യരെ വലിച്ചിഴച്ചപ്പോള്‍ ങാ..... കൃഷ്ണയ്യരായാലും കൊളളാം രാമയ്യരായാലും കൊളളാം എന്ന് നായനാര്‍ പറഞ്ഞപ്പോള്‍ അതേ പത്രക്കാര്‍ തന്നെ നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞു എന്നു പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വരികയായിരുന്നു. രാമയ്യര്‍ എന്നാണ് കൃഷ്ണയ്യരുടെ പിതാവിന്റെ പേര് എന്ന് നായനാര്‍ക്കറിയില്ലായിരുന്നു എന്നതാണ് സത്യം. വേലിക്കകത്തു ശങ്കരന്‍ എന്നതാണ് അച്ചുതാനന്ദന്റെ അപ്പന്റെ പേര് എന്ന് ആലപ്പുഴക്കാരനായ എനിക്ക് നന്നായി അറിയാം. മലയാളശൈലിക്കനുസരിച്ച് പറയാന്‍ വേണ്ടി മകനെയുദ്ദേശിച്ച് വി. എസ്. എന്നുളളത് വിപുലീകരിച്ചുവെന്നേയുളളൂ.
പക്ഷേ ശൈലിയെ സാര്‍ത്ഥകമാക്കും വിധമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ അച്ചുതാനന്ദന്റെ പ്രയോഗങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ അച്ചുതാനന്ദന്‍ എന്ന ജീവി പാര്‍ട്ടിയുടെ വേലിക്കു പുറത്തായിരുന്നു. മലയാള മനോരമയും മറ്റു ബൂര്‍ഷ്വാ പത്രങ്ങളും, അഴിമതിക്കെതിരെ ചില ശബ്ദമുയര്‍ത്തിയതൊഴിച്ചാല്‍ തീരെ ജനപ്രിയനല്ലാതിരുന്ന അച്ചുതാനന്ദനെ, സി.പി.എമ്മിലെ കലഹം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വീരനായകനാക്കാന്‍ ആവതു ശ്രമിച്ചു. പാര്‍ട്ടിയുടെ ഇതപര്യന്തമുളള കീഴ്‌വഴക്കവും രീതിയുമനുസരിച്ച് വിമതശബ്ദമുയര്‍ത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയ ചരിത്രമില്ലാത്തതിനാല്‍ മനോരമ രണ്ടു കൈയും വിട്ടു കളിച്ചു. കളി ജനങ്ങള്‍ ഏറെറടുത്തു. സി. പി. എം. കാലത്തിനനുസരിച്ചു രീതി മാറ്റി. അച്ചുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. മലയാളമനോരമയ്ക്കും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും പറ്റിയ ഒരബദ്ധമാണ് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍. കാലം പാര്‍ട്ടിയെയും നേതാക്കന്‍മാരെയും ജീര്‍ണതയില്‍ മുക്കി. കോണ്‍ഗ്രസിലേതിനേക്കാള്‍ ലജ്ജാകരമായ തരത്തില്‍ ഗ്രൂപ്പു കളിച്ച നേതാക്കന്‍മാര്‍ പരസ്യമായി വിഴുപ്പലക്കി.
ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയ അച്ചുതാനന്ദന്‍ ഒരു ഘട്ടത്തില്‍ വേറൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പോലും താഴേത്തട്ടിലേക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും അണികളെ നിലയില്ലാക്കയങ്ങളിലേക്കു തള്ളിയിട്ട് ആമയേപ്പോലെ തല വലിച്ചു. അവസാനമായി വേണ്ടപ്പെട്ടവര്‍ ചോദിച്ചു നിങ്ങള്‍ ചരിത്രത്തിലെ ഏററവും വലിയ കറിവേപ്പിലയാകാനാണോ പുറപ്പാട്? ഇപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്പോള്‍ നമ്മള്‍ സ്ഥാനം കൈവിട്ടാല്‍ മറ്റൊരു മുഖ്യമന്ത്രി വരും. അവര്‍ മുഖം മിനുക്കും. അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ നാണക്കേടില്ലാതെ നില്‍ക്കും. അതു പാടില്ല തോറ്റു തറ പറ്റണം. സാമാന്യ ജനങ്ങള്‍ വിലയിരുത്തണം നമ്മള്‍ വോട്ടു ചെയ്തു ജയിപ്പിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ പരസ്പരം നശിക്കാന്‍ കളിക്കുകയാണ്. അടി കൊണ്ടു ചതഞ്ഞ പാമ്പാണ് അച്ചുതാനന്ദന്‍. അതിനേനതിനേന് കടിക്കുന്നതോ? പാവം നമ്മളെ.

2010, മേയ് 4, ചൊവ്വാഴ്ച

സമാധിയില്‍ നിന്നുണരട്ടെ ഞാന്‍

ഉഭയജീവിയായ തവള ചിലപ്പോള്‍ ജലാശയത്തിനടിയില്‍ സമാധിയിലിരിക്കാറുണ്ട്. കുറെ കഴിയുമ്പോള്‍ പുറത്തു വരികയും ചെയ്യുകയും ചെയ്യും. എന്തിനു വേണ്ടി എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ യുക്തിസഹമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കറവ വറ്റിയിട്ടില്ലെന്നു പറയുകയല്ലല്ലോ വേണ്ടത് തെളിയിക്കുകയല്ലേ. എഴുതാന്‍ നൂറുനൂറു കാര്യങ്ങള്‍ ഉളളപ്പോഴും മൗനത്തില്‍ സുഖം കണ്ടു. രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രമുണ്ടാകുമെങ്കില്‍ അത് എന്നെങ്കിലുമുണ്ടാകുമോയെന്ന് പരിശോധിക്കണമല്ലോ? സ്‌നേഹപൂര്‍വം പാവം ഞാന്‍.

2010, മാർച്ച് 26, വെള്ളിയാഴ്‌ച

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

           മിക്ക കാര്യങ്ങളിലും ഞാന്‍ ഒരു സ്ത്രീപക്ഷ വാദിയാണ്. ബാക്കി പകുതി അല്ലേ അവര്‍?
 നമ്മുടെ വാരിയെല്ലില്‍ ഒന്ന് അവരുടെ കൈവശമാണല്ലോ? ആയതുകൊണ്ട് കര്‍ത്താവ് ആരെയാണ് സൃഷ്ടിച്ചതെന്നു കണ്ടുപിടിക്കാനുളള അന്വേഷണമാണല്ലോ ജീവിതം. പ്രലോഭനങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം കട്ടപ്പൊകയാക്കിയെങ്കിലും നഗ്നതയെന്തെന്ന് മനസ്സിലാക്കിത്തരാന്‍ അവള്‍ക്കു കഴിഞ്ഞല്ലോ? അറിവിന്റെ കനി തേടാനും ദൈവതുല്യനാക്കി മനുഷ്യനെ മാറ്റുവാനുമുളള ശ്രമത്തിലാണല്ലോ അവള്‍ പാപം ചെയ്തത്. അധ്വാനിച്ച് അപ്പം തിന്നാന്‍ പുരുഷനെ പര്യാപ്തനാക്കിയ സ്ത്രീ എന്നും പ്രവചനാതീതമായ ഒരു അദ്ഭുതമായിരുന്നിട്ടുണ്ട്.
           ഇന്ത്യന്‍ പാര്‍ലമെന്റില്‍ 33% സംവരണം നല്‍കുന്നതിനു വേണ്ടി അവതരിപ്പിച്ച ബില്‍ ചില പ്രദേശങ്ങളിലെങ്കിലും രാജ്യത്തെ പിന്നോട്ടടിക്കുന്നതിനു മാത്രമേ ഉപകരിക്കൂ. സ്ത്രീ പുരുഷനോടൊപ്പം സമത്വത്തോടെ മത്സരിച്ച് ഉയര്‍ന്നു വരേണ്ടതാണ്. ഒരു സംവരണത്തിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ മിക്കവരും വണ്‍ഡേ വണ്ടര്‍ ആയിപ്പോകാനാണ് സാധ്യത. പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വനിത അതേ പഞ്ചായത്തില്‍ സ്ഥാനം രാജി വെച്ച് പീയൂണായി ജോലി തേടിയിട്ടുണ്ട്. സ്ത്രീകള്‍ അധികാരത്തിലെത്തിയ പല പഞ്ചായത്തുകളിലും വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ച് തകര്‍ന്നു പോയിട്ടുണ്ട്. അതികൊണ്ടു തന്നെ സ്വാഭാവികമായി മത്സരത്തിലൂടെ അഗ്നി ശുദ്ധി തെളിയിച്ചു വരുന്ന സ്ത്രീകളുടെ അത്ര ഇച്ഛാശക്തിയും പ്രാപ്തിയും സംവരണത്തിലൂടെ വരുന്നവര്‍ക്കുണ്ടാകില്ല. കഴിവു പ്രകടിപ്പിച്ച് പൊതുവേദിയില്‍ തിളങ്ങിയ ഇന്ദിരാഗാന്ധി മുതല്‍ പ്രതിഭാ പാട്ടീല്‍ വരെയുളളവര്‍ പുരുഷന്‍മാരേക്കാള്‍ പ്രതിഭ തെളിയിച്ചവരായിരുന്നു.എന്നാല്‍ സംവരണം കുറെ നേതാക്കന്‍മാരുടെ ഭാര്യമാരെ അധികാരസ്ഥാനങ്ങളില്‍ തിരുകിക്കയററാനേ ഉപകരിക്കൂ.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും, എയിഡഡ് വിദ്യാലയങ്ങളിലും 80% സ്ത്രീകളാണ് അധ്യാപനം നടത്തുന്നത്. എല്‍ പി സ്‌കൂളുകളിലൊഴിച്ച് ഈ സ്ത്രീ സാന്നിദ്ധ്യം വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നതിനു മാത്രമേ ഉപകരിച്ചിട്ടുളളൂ. സ്ത്രീകളില്‍ മിക്കവരും അഴിമതിക്കാരല്ല; പക്ഷേ അഴിമതിയിലേക്കു വീഴുന്നവര്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നവരാണ്. അഴിമതിയില്ലാത്തവര്‍ നിയമത്തില്‍ മുറുകെപ്പിടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അറിയാതെ തടസ്സം നില്‍ക്കുന്നവരാണ്.
             ഇന്നിപ്പോള്‍ കേരളത്തിന്റെ ഏതു മൂലയില്‍ തിരിഞ്ഞു നോക്കിയാലും രാവിലെ എട്ടുമണി മുതല്‍ റോഡുവക്കില്‍ വിശ്രമിക്കുന്ന സ്ത്രീകളെ കാണാം. അതിരാവിലെ തലയില്‍ ഒരു തോര്‍ത്തു കെട്ടും. പിന്നെ എവിടെയങ്കിലും ഒരു ടാര്‍പ്പോളിന്‍ വലിച്ചു കെട്ടും. അടുത്തതായി കട്ടന്‍കാപ്പി തിളപ്പിക്കലും കപ്പ പുഴുങ്ങലുമായി. അപ്പോഴേക്കും കുറച്ചു പേര്‍ അരിവാളെടുത്ത് നാലു ചപ്പു വെട്ടും. പിന്നെ 12 മണിയായി. ഭക്ഷണം വിശ്രമം. ഉറങ്ങിയെഴുന്നേക്കുന്നവര്‍ ഒരു ചൂലെടുത്ത് തൂപ്പു തുടങ്ങും. വൈകിട്ടു 150 രൂപ വീതം മേടിച്ചു കൊണ്ടു പോയി തന്നെയും, ഈ രാജ്യത്തെ നികുതി ദായകരെയും വലിപ്പിക്കുന്ന ഈ സംഘത്തിന്റെ പേരാണ് തൊഴിലുറപ്പുകാര്‍. ഈ നാടിനു ഒരു ഗുണവും ചെയ്യാത്ത ഈ കളള കാടുവെട്ടു പണിക്ക് സ്ത്രീകളല്ല കുററക്കാര്‍. നാടു ഭരിക്കുന്ന ഗവണ്‍മെന്റിനു ദീര്‍ഘവീക്ഷണമില്ലാത്തതാണ് കാര്യം. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലായാല്‍ പോലും കൃഷിയുടെയും ഉത്പാദനപ്രക്രിയയുടെയും മേഖലയില്‍ ഈ അധ്വാനശേഷി ശരിയായി വിനിയോഗിച്ചിരുന്നെങ്കില്‍ ദിശാബോധമുളള ഒരു പ്രവൃത്തിയായിരുന്നേനെ അത്.

2010, മാർച്ച് 5, വെള്ളിയാഴ്‌ച

ആയുസ്സു കൂടി;നേരത്തെ റിട്ടയര്‍ ചെയ്യാം.

              ഈ ഭൂമിയും അതിലെ സൗകര്യങ്ങളും എല്ലാവരുടെയും സ്വന്തമല്ല. ചില സമ്പന്ന രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് പ്രാകൃതികദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലും കൂടുതല്‍ ലോകത്തിന്റെ മുന്തിയ പരിഗണന ലഭിക്കുന്നു. ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നതായിരുന്നു ചിലിയിലെ ഭൂകമ്പം. തകര്‍ന്ന സാമ്പത്തികവ്യവസ്ഥയും നാഥനില്ലാത്ത അവസ്ഥയും സ്ഥിതിഗതികളെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി.
ഭൂമിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ പുറന്തോട് വേണ്ടത്ര കട്ടിയുളളതല്ല. ഈ പുറന്തോടു തന്നെ പല അടുക്കുകളായാണ് കാണപ്പെടുന്നത്. ഇതിന്റെയും ഉളളിലുളള ഭാഗം ഉരുകിത്തിളച്ച് ദ്രവരൂപത്തിലാണ് സ്ഥതി ചെയ്യുന്നത്. ആന്തരിക മര്‍ദ്ദം കാരണം പുറന്തോടിലുളള അടുക്കുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുമ്പോള്‍ അതിന്റെ ഉപരിതലത്തിലുളള ഭൂപ്രതലത്തില്‍ കമ്പനം ഉണ്ടാകുന്നു. ഈ പ്രതിഭാസമാണ് ഭൂമികുലുക്കം. അപൂര്‍വമായി ഇന്ത്യയില്‍ ഭൂമികുലുക്കം ഉണ്ടാകാറുണ്ടെങ്കിലും നമ്മള്‍ ഭൂകമ്പബാധിത പ്രദേശത്തല്ല. പക്ഷേ ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍, ഗുജറാത്തിലെ ഭുജ്, ജമ്മു കാശ്മീരിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
               ഏറ്റവും കൗതുകകരമായ നിഗമനം അമേരിക്കയിലെ പ്രതിരോധ ഗവേഷണ കേന്ദ്രമായ നാസയിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ഗ്രോസിന്റേതാണ്. ചിലിയിലുണ്ടായ 8.8 തീവ്രതയുണ്ടായിരുന്ന ഭൂചലനം ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ സ്ഥാനം തന്നെ മാറ്റിയിരിക്കുന്നു. ഭൂമിയുടെ ഭ്രമണവേഗം കൂടി. അങ്ങനെ ഈ വന്‍ ഭൂകമ്പത്തില്‍ ഭീമന്‍ പാറക്കെട്ടുകള്‍ക്കു സ്ഥാനഭ്രംശം സംഭവിക്കുകയും ഭൂമിയുടെ പിണ്ഡത്തിന്റെ വിതരണക്രമം മാറുകയും ചെയ്തുവത്രേ. സംതുലനം വീണ്ടെടുക്കാനായി അച്ചുതണ്ടിന്റെ സ്ഥാനത്തില്‍ ചെറിയ മാററം വരുകയും ചെയ്തു കാണും എന്നാണ് നിഗമനം.
             സംഗതി ഇതൊന്നുമല്ല, ഇത് സത്യമാണെങ്കില്‍ ഈ ആവേഗം നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്? കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. ഒരു ചാന്‍സു കൂടി ഞാന്‍ നല്‍കാം നിങ്ങളുടെ ചൂണ്ടു വിരലിന്റെ അഗ്രഭാഗത്തായി ഒരു കണ്ണുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു തല പുകച്ചു നോക്കൂ. ഭൂമിയുടെ ഭ്രമണവേഗം ഒരു ദിവസം 10 മിനിറ്റു കുറച്ചുവെന്നു സങ്കല്പിക്കുക. മാസത്തില്‍ 5 മണിക്കൂര്‍ കൂടി, വര്‍ഷത്തില്‍ രണ്ടര ദിവസം കൂടി. 60-ാമത്തെ വയസ്സില്‍ കാലനെടുക്കേണ്ട നിങ്ങളെ 5 മാസം കൂടി കഴിഞ്ഞേ സര്‍ക്കാര്‍ കണക്കും പ്രകാരം കൊണ്ടു പോകാന്‍ കഴിയൂ. 55ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യേണ്ട നിങ്ങള്‍ നേരത്തെ റിട്ടയര്‍ ചെയ്യും. ജോലിയെടുക്കേണ്ട സമയം കൂടുകയോ കുറയുകയോ ഇല്ല. കാരണം നിങ്ങള്‍ എന്നെങ്കിലും ജോലി ചെയ്‌തെങ്കിലല്ലേ?  

2010, മാർച്ച് 4, വ്യാഴാഴ്‌ച

നിത്യാനന്ദം തേടുന്നവര്‍

           പരമമായ സത്യത്തെപ്പറ്റി ബോധമുണ്ടാകുന്നവരുടെ ചിത്തം ആനന്ദം കൊണ്ട് തുളളിത്തുളുമ്പും. അങ്ങനെയുളളവരെ ബോധോദയം നേടിയവര്‍ എന്ന് നാം പറയും. അങ്ങനെയുളളവര്‍ക്ക് ആ അറിവ് താങ്ങാനാവുന്നതിലും അധികമായിരിക്കും. വൃദ്ധന്‍മാര്‍ കുട്ടികളെപ്പോലെ പെരുമാറും. ജ്ഞാനവൃദ്ധന്‍മാര്‍ മടയന്‍മാരെപ്പോലെ ഭാവിക്കും. അതിസുന്ദരന്‍മാര്‍ സൗന്ദര്യബോധമില്ലാതെ അശ്രദ്ധാലുക്കളായി നടക്കും. പരമമായ ജ്ഞാനം നേടി ആനന്ദചിത്തന്‍മാരാവുക എന്ന അര്‍ത്ഥത്തിലാണ് മിക്ക സന്യാസിമാരുടെയും പേരുകള്‍ ആനന്ദത്തില്‍ അവസാനിച്ചു പോരുന്നത്.
           ഉപരിപ്ലവമായ ആനന്ദത്തില്‍ അഭിരമിക്കുക എന്ന ലക്ഷ്യമുളളവരും ഈ കാലഘട്ടത്തില്‍ ആനന്ദനാമധാരികളായി മോഹസാദ്ധ്യത്തിനായി രൂപാന്തരപ്രാപ്തി നേടുന്നു. സുന്ദരിമാരായ തരുണിമാരുടെ ഹൃദയം അദ്ഭുതങ്ങളുടെ പറുദീസയാണ്. ഒന്നാംതരം സുന്ദരിമാരായ സിനിമാതാരങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ മേല്‍മീശ പോലുമില്ലാത്ത വെണ്ടേമണിയന്‍മാരെ തെരഞ്ഞെടുക്കുകയാണ് പതിവ്. അതുകൊണ്ടായിരിക്കണം വിശ്വസാഹിത്യകാരനായിരുന്ന ജോര്‍ജ് ബര്‍നാഡ് ഷായോട് പ്രശസ്തയായ നടി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അഴീക്കോടിനെപ്പോലെ സുന്ദരനായ ഷായോട് നടി പറഞ്ഞത് അങ്ങയുടെ ബുദ്ധിയും എന്റെ സൗന്ദര്യവും കൂടി ചേര്‍ന്നുളള ഒരു കുട്ടിയുണ്ടായാല്‍ അവന്‍ ലോകപ്രശസ്തനാവുകയില്ലേ എന്നാണ്. സംഗതി മറിച്ചായലോ എന്നു പറഞ്ഞാണ് ഷാ ഒഴിഞ്ഞത്.
            പൗരാണിക കാലഘട്ടം പരിശോധിച്ചാല്‍ മത്സ്യഗന്ധിയെ കണ്ടപ്പോള്‍ നൗകയില്‍ വച്ച് കാമച്ചരടു പൊട്ടിപ്പോയ മുനിയെ കാണാം. ക്വട്ടേഷന്‍ ഉറപ്പിച്ചായാലും വിശ്വാമിത്രനെ വീഴ്ത്തിയ മേനകയെ കാണാം. ഇന്ദ്രനെ പ്രാപിച്ച രേണുകയെ കാണാം. അഞ്ചു തന്തമാര്‍ക്കു പിറന്ന പാണ്ഡവന്‍മാരെ ഒറ്റ പാവാടച്ചരടില്‍ കൊരുത്തിട്ട പാഞ്ചാലിയെ കാണാം. തീരെ പരുക്കനായ ശിവനെ പ്രണയിച്ച പാര്‍വതിയെ കാണാം. പലയിടത്തും സന്യാസവൃത്തിയുമായി പോയവര്‍ ഒരു നിമിഷം കൊണ്ട് കാമമോഹിതരായിപ്പോയതു കാണാം. തീരെ സൗന്ദര്യബോധമില്ലെന്നു നാം കരുതുന്ന സന്യാസിമാരെ നിമിഷമാത്രയില്‍ പ്രണയിച്ചു വശാകുന്ന സുന്ദരിമാരെ കാണാം. സുന്ദരിമാരുടെ തലയില്‍ കാര്യമായി ഒന്നുമില്ലാത്തതാണോ അവരെ തൃപ്തിപ്പെടുത്താന്‍ തക്ക കോപ്പ് ഈ കാഷായധാരികളുടെ കയ്യിലുളളതാണോ കാര്യം എന്ന് അത്ര വ്യക്തമല്ല.
         തമിഴ്‌നാട്ടില്‍ ഒരു നിത്യാനന്ദന്‍ ചില സിനിമാ താരങ്ങളുമായി രമിച്ചത്രേ. അദ്ഭുതപ്പെടാനെന്തിരിക്കുന്നു. പേരുകൊണ്ടു തന്നെ അയാള്‍ അവകാശപ്പെടുന്നത് നിത്യവും ആനന്ദം കാംക്ഷിക്കുന്നവനാണ് താനെന്നാണ്. അവളുമാരോ (ആരാണെന്ന് അത്ര വ്യക്തമല്ലെങ്കിലും) രസിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവള്‍ രഞ്ജിനിയും,രാഗമാകുന്ന അമൃതം നിറഞ്ഞു തുളുമ്പി നില്‍ക്കുന്നവള്‍ രാഗസുധയുമാണ്. നിത്യാനന്ദന്‍ രഞ്ജിനിയുടെ രസം നുകരുകയും രാഗസുധയുടെ അമൃതം പാനം ചെയ്യുകയും ചെയ്യുന്നത് ചരിത്രബോധമുളളവര്‍ക്ക് അതിശയോക്തിപരമല്ല; ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. ഏതു സന്യാസിക്കും നിമിഷാര്‍ദ്ധം കൊണ്ട് ചെറ്റയാകാം; ഏതു ചെറ്റയ്ക്കും സന്യാസിയാണെന്ന് പറഞ്ഞു കബളിപ്പിക്കാം. മറ്റുളളവരുടെ രതിപരാക്രമങ്ങള്‍ ഇന്ത്യാക്കാരെ അതികൗതുകമുളളവരാക്കിത്തീര്‍ക്കുന്നു. ഒളിഞ്ഞു നോട്ടമാണ് ഇവിടുത്തെ അംഗീകൃത നോട്ടം. സുന്ദരിയായ യുവതിയെക്കണ്ടാല്‍ നോക്കുന്നവനെ ഇവിടെ സ്ത്രീജിതനാക്കിക്കളയും. അവളെ ഒളിഞ്ഞുനോക്കുകയും തരം കിട്ടിയാല്‍ ബലാല്‍ക്കാരം ചെയ്യുന്നവരുമാണ് ഈ വിധികര്‍ത്താക്കളെന്നു മാത്രം.  

2010, മാർച്ച് 1, തിങ്കളാഴ്‌ച

ഹോളി കേ പീഛേ ക്യാ ഹേ?

           മലയാളസിനിമയിലെ മാലിന്യങ്ങള്‍ പരസ്പരം വലിച്ചെറിഞ്ഞ് ബീഹാറിലെപ്പോലെ ചിലര്‍ ഹോളികളിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ത്യയിലെ ആത്മീയതയുടെയും ഭൗതികതയുടെയും ദാരിദ്ര്യത്തിന്റെ നാടാണ് ബീഹാര്‍. മഗധ, പാടലീപുത്രം, നാളന്ദ, തക്ഷശില തുടങ്ങിയ ചരിത്രപ്രസിദ്ധ സഥലങ്ങള്‍ ഇന്ത്യയുടെ മാനബിംബങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ കുറെക്കാലമായി പട്‌ന ആഗോള ബീഹാറികളുടെ തലസ്ഥാനമാണല്ലോ? സര്‍ക്കാര്‍ വകയായോ സ്വകാര്യ വകയായോ ബസ് സര്‍വീസ് ഇല്ലാത്ത നഗരമായിരുന്നു പട്‌ന. ഓട്ടോയും സൈക്കിള്‍ റിക്ഷയും കുതിരവണ്ടിയുമായിരുന്നു അവിടുത്തെ യാനശകടങ്ങള്‍. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് സൗജന്യമാണ്. (ബീഹാറികള്‍ ടിക്കറ്റെടുത്ത കാലം കേട്ടുകേള്‍വിപോലുമില്ല) മാലിന്യ നഗരമായ പട്‌നയില്‍ നാടിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍ തെരുവിലെ അഴുക്കുചാലുകളില്‍ പുളച്ചുമദിക്കുന്ന തെരുവുപന്നികളായിരുന്നു. ബീഹാറികള്‍ ഒരു വലിയ ലാത്തിയുമായി വന്ന് ഏതെങ്കിലും പന്നിയുടെ തലയ്ക്ക് ഒന്നു കൊടുക്കും. പിടഞ്ഞു വീഴുന്ന അതിന്റെ കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അതിനിടയിലൂടെ മുളവടി കയറ്റി രണ്ടുപേര്‍ തോളില്‍ വച്ചുകൊണ്ട് പോകും. ബീഹാറികളുടെ ആഘോഷം ഇങ്ങനെയാണ്. ഹോളിദിവസം കളര്‍ വെളളം ചീറ്റിക്കുകയോ വര്‍ണപ്പൊടി വാരി വിതറുകയോ അല്ല ബീഹാറികള്‍ ചെയ്യുക; പട്‌നയുടെ അഴുക്കുചാലുകളിലെ ചെളിവാരിപ്പൂശും. ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സാദ്ധ്യമല്ല. പടക്കം പൊട്ടിക്കുന്നതിനിടയില്‍ ചിലപ്പോള്‍ ശത്രുക്കളുടെ നേരെ ബോംബും പൊട്ടിച്ചെന്നു വരും. മാന്യന്‍മാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കയാണെന്നു വിചാരിച്ച് മുറിക്കകത്തിരുന്നു കൊളളണം.
           ഈ സ്ഥിതിയാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മലവും മാലിന്യങ്ങളുമാണ് താരങ്ങളെന്നു ചിലരെങ്കിലും വിചാരിച്ചിരിക്കുന്നവര്‍ വലിച്ചെറിയുന്നത്. സ്വന്തം ആഘോഷങ്ങള്‍ക്ക് രുചിപകരാന്‍ ഇവര്‍ എപ്പോഴാണ് ലാത്തിയുമായി വരികയെന്നറിഞ്ഞുകൂടാ. ഇങ്ങനെയൊരിക്കല്‍ തിലകന്‍ ജാതിക്കാര്‍ഡുമായി പുറപ്പെട്ടു. ഏല്‍ക്കാതെ വന്നപ്പോള്‍ നെടുമുടിയുടെ തലയ്‌ക്കൊന്നു കൊടുത്തു. ബോധം കെടാതിരുന്നതുകൊണ്ട് അങ്ങേരു രക്ഷപ്പെട്ടു. തിലകന്‍ ഭേദപ്പെട്ട നടനാണെങ്കിലും സ്വഭാവം കൊണ്ടും പെരുമാററം കൊണ്ടും അസഹനീയമായ ഒരു വ്യക്തിത്വമാണെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഷമ്മി തിലകന്‍ ഇക്കാര്യത്തില്‍ തിലകന്റെ അപ്പൂപ്പനാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ആദ്യത്തെ റൗണ്ട് വെടികള്‍ തിലകന് അവമതിപ്പുണ്ടാക്കാനേ ഉപകരിച്ചുളളൂ.
എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ പ്രാമാണികനായ ഒരു തീയ്യന്‍ ചാടി വീണു. മലവും മാലിന്യങ്ങളും ചാണകവരളി പോലെ ഉണക്കിയെടുത്ത് അദ്ദേഹം എറിഞ്ഞു. ചിലര്‍ക്കൊക്കെ വേദനിച്ചു. ഇയ്യാള്‍ക്കെന്താണ് സിനിമയില്‍ കാര്യം എന്നു ചോദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഈ വരളിയേറാണ് ചിലരുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ ഇടയായത്. ഇന്നസെന്റ് വളരെ ഇന്നസെന്റായ ഒരു വ്യക്തിയായിരിക്കും എന്നാണ് സിനിമകാണുന്നവര്‍ ഇതുവരെ ധരിച്ചിരുന്നത്. അഴീക്കോടിനെതിരെയുളള ചില പരാമര്‍ശങ്ങള്‍ ഇന്നസെന്റിന്റെ ചെമ്പു തെളിയാനിടയാക്കി. തത്വമസി എന്നൊരു പുസ്തകം അങ്ങേരെഴുതി എന്നാത്രേ പറയുന്നത്. തനിക്കൊന്നും വായിച്ചിട്ടു മനസിലായില്ല. ഇങ്ങനെയൊരുത്തനെയാണോ കൂലിക്കു പ്രസംഗിക്കാന്‍ നാട്ടുകാരു മുഴുവന്‍ വിളിച്ചു കൊണ്ടുപോകുന്നത് എന്നാണ് ഇന്നന്‍ ചോദിക്കുന്നത്. സത്യത്തില്‍ തത്വമസി ഇന്നസെന്റിനു മനസിലായിരുന്നെങ്കില്‍ അഴിക്കോട് എഴുത്തും പ്രസംഗവും നിര്‍ത്തുകയായിരുന്നു ഭേദം.
           മോഹന്‍ലാല്‍ എന്ന നടനും മമ്മൂട്ടി എന്ന നടനും സിദ്ധിയും സാധനയും ഒത്തു ചേര്‍ന്നവരാണെങ്കിലും തീരെ ചെറിയ മനുഷ്യരാണെന്ന് വിവാദങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു. മലയാളസിനിമയില്‍ ജാതി വളരെ ശക്തമായ സാന്നിദ്ധ്യം ചെലുത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ പ്രമേയങ്ങളിലും ദൃശ്യങ്ങളിലും ആവിഷ്‌കാരത്തിലുമായിരുന്നു വരേണ്യ ഹിന്ദുത്വത്തിന്റെ നിഴലാട്ടങ്ങളെങ്കില്‍ പിന്നീട് നടീനടന്‍മാരെ തെരഞ്ഞടുക്കുന്നതിലും അത് പ്രകടമായി. സ്വയം ഒരു പ്രസ്ഥാനമായി നിലനില്‍ക്കുന്നതിന് ഏതു ചെറ്റത്തരവും കാണിക്കുവാന്‍ താരങ്ങള്‍ തയ്യാറായി. കേരളത്തില്‍ കൈരളി ചാനല്‍ ആരംഭിക്കുമ്പോള്‍ മമ്മൂട്ടി ചെയര്‍മാനും മോഹന്‍ലാല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് ഉദ്ഘാടനം നടന്നത്. മോഹന്‍ലാലിന്റെ ഒരു ആരാധകന്‍ പയ്യന്‍ അക്കാലത്ത് ഒരുനാലാകിട പത്രത്തില്‍ എഴുതിയിരുന്ന ആളിനോട് തന്റെ മനോവിഷമം പങ്കുവെച്ചു. ഹിന്ദുമനോഭാവമുളള ലാല്‍ കൈരളി ചാനലില്‍ ചേര്‍ന്നത് തീരെ ശരിയായില്ല എന്നായിരുന്നു പയ്യന്റെ പക്ഷം. നമുക്കു നോക്കാം എന്ന് എഴുത്തുകാരന്‍. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞപ്പത്രത്തില്‍ ഒരു ലീഡു വാര്‍ത്ത വന്നു.'' കൈരളി ചാനലില്‍ നിന്നും രാജി വെക്കാന്‍ മോഹന്‍ലാലിനു മേല്‍ ആര്‍.എസ്. എസ്. സമ്മര്‍ദ്ദം.'' അധികാരത്തിലിരുന്ന ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് ലാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായതെന്ന് ഏവര്‍ക്കും വ്യക്തമായിരുന്നു. പത്രത്തിന്റെ അനന്തസാധ്യതകളിന്‍മേല്‍ ഒരു പരീക്ഷണം നടത്തുകയായിരുന്നു ലേഖകന്‍. ഈ വാര്‍ത്ത കണ്ടിട്ടു വേണം കേന്ദ്രത്തില്‍ അധികാരത്തിലുളള ബി.ജെ.പി.ക്കാര്‍ മോഹന്‍ലാലിനെക്കണ്ടു സമ്മര്‍ദ്ദം ചെലുത്താന്‍! അന്തര്‍നാടകങ്ങളെന്തായിരുന്നാലും വാര്‍ത്ത വന്ന് ഒരു മാസത്തിനകം ലാല്‍ കൈരളി ചാനലില്‍ നിന്നും രാജിവെച്ചു. അധികം താമസിയാതെ നടന്ന ദേശീയ സിനിമാ അവാര്‍ഡുനിര്‍ണയത്തില്‍ മോഹന്‍ലാലിന് ഭരത് പുരസ്‌കാരം ലഭിച്ചു. ലഭിച്ചതോ കോപ്പിയുടെ കോപ്പിയായ വാനപ്രസ്ഥം എന്ന സിനിമയ്ക്ക്. മാടമ്പു കുഞ്ഞുകുട്ടന്‍ കഥയെഴുതിയ ഭ്രഷ്ട് എന്ന സിനിമയില്‍ താത്രിക്കുട്ടി എന്ന കഥാപാത്രം, വേഷത്തോടുകൂടി ഒരു കഥകളി കലാകാരനെ വിളിച്ചു വരുത്തി രമിച്ചതായി ആരോപിച്ച് സ്മാര്‍ത്ത വിചാരം ചെയ്യുന്നണ്ട്. എം.ടി തിരക്കഥയെഴുതിയ പരിണയം എന്ന സിനിമയില്‍ വിനീതും മോഹിനിയും ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെത്തന്നെ വീണ്ടും ലാലും സുഹാസിനിയും അവത്രിപ്പിച്ച സിനിമയാണ് പറയത്തക്ക മേന്‍മയൊന്നും അവകാശപ്പെടാനില്ലാത്ത വാനപ്രസ്ഥം. ലാലിന്റെ രാജിയും അവാര്‍ഡ്് ലഭ്യതയും തമ്മില്‍് പരസ്പരബന്ധം ഉണ്ടെങ്കില്‍ ജാതിയാണ് മലയാളസിനിമയിലെ നായകനും വില്ലനും.

2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ആരാണ് ശിപായി അല്ലാത്തത്?

            നയപ്രഖ്യാപനപ്രസംഗം നടത്തിയ ശേഷം തിരികെ പോകുമ്പോള്‍ കേരളാ ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് തന്റെ പ്രസംഗം തടസ്സപ്പെടുത്താതിരുന്നതിന് പ്രതിപക്ഷനേതാവിനോടും അംഗങ്ങളോടും നന്ദി പറഞ്ഞത് പിണറായി വിജയന് തീരെ പിടിച്ചില്ല. ഗവര്‍ണര്‍ കോണ്‍ഗ്രസ്സിന്റെ ശിപായിയേപ്പോലെ പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ തിരുവചനം. അസഹിഷ്ണുതയുടെ ആള്‍രൂപമാണ് പിണറായി വിജയന്‍: അതിന്റെ പാര്‍ട്ടി രൂപമാണ് സി.പി.എം. തനിക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയതിലുളള ഊച്ചിക്കെറുവാണ് ഈ പ്രതികരണത്തിന്റെ ഉല്‍പ്രേരകം എന്ന് കേരളത്തിലെ ഏതു കുഞ്ഞിനും മനസ്സിലാകും എന്നിരിക്കെ ഈ പ്രസ്താവന പിണറായിയെ തീരെ ഇത്തിരിക്കുഞ്ഞനാക്കിത്തീര്‍ത്തിരിക്കുന്നു.
            ഇനി ആരാണ് ശിപായി അല്ലാത്തത്? ഗവായി കോണ്‍ഗ്രസ്സിന്റെ ശിപായി തന്നെയാണ്. ഇന്ത്യയില്‍ പാര്‍ട്ടിയുടെ വരുതിയില്‍ മാത്രം ഞാണിന്‍മേല്‍ക്കളി നടത്തുന്ന ശിപായിമാര്‍ക്കു റിസര്‍വു ചെയ്തിട്ടുളളതാണ് ഗവര്‍ണര്‍ പദവി. പിണറായി സി.പി.എമ്മിന്റെ ഒരു ശിപായി മാത്രമാണ്. അല്ലെങ്കില്‍ ഒരു ചെത്തുകാരന്റെ മകനായി ജനിച്ച് അസാമാന്യ യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും മന്ത്രിപ്പണിയും സെക്രട്ടറിസ്ഥാനവും നല്‍കിയത് മേല്‍ നേതാക്കന്‍മാരോടുളള കൂറിന്റെയടിസ്ഥാനത്തില്‍ മാത്രമല്ലേ? ഈ അസഹിഷ്ണുതയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകളില്‍ സത്യത്തിന്റെ ഒരു വെളളിനൂല്‍ കണ്ടെത്താന്‍ സഹായിക്കുന്നത്.
              കൊല്ലം മേയര്‍ പദ്മലോചനനെ ഒരു ആഫീസ് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ മദനിയോടൊപ്പം വേദി പങ്കിട്ടവര്‍ മാത്രമല്ല. വി. പി. സിങ്ങിന്റെ കാലത്ത് ഒരു മുന്നണിയായി അധികാരം പങ്കിട്ടവരാണ്. ഒരുമിച്ച് മുന്നണി യോഗത്തില്‍ പങ്കെടുത്ത് ചായയും കുടിച്ച് പുറത്തുനിന്നു പിന്തുണയ്ക്കുകയാണെന്ന ഞഞ്ഞാപിഞ്ഞ പറഞ്ഞ് പിന്‍ വാതിലിലൂടെ സമ്മര്‍ദ്ദതന്ത്രത്തിലൂടെ അധികാരം നുണഞ്ഞവരാണ്. അന്നൊന്നും തോന്നാത്ത സദാചാരം ഇന്നെങ്ങനെ തോന്നി. മുസ്‌ളീം ലീഗുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും അധികാരം നിലനിര്‍ത്തണമെന്നു പറഞ്ഞ എം വി രാഘവനെ പുറത്താക്കിയവരാണ് മദനിയെ തോളില്‍ കൊണ്ടു നടന്നത്. ടി. എം. ജേക്കബിന്റെ പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി കളഞ്ഞവരാണ് പ്ലസ് ടൂ നടപ്പിലാക്കിയത്.
             ശിപായിയുടെ വിദ്യാഭ്യാസയോഗ്യതയ്ക്കപ്പുറം കേരളാ മുഖ്യമന്ത്രിക്ക് എന്താണ് വിശേഷയോഗ്യത? ബീഡിത്തൊഴിലാളിയും തയ്യല്‍ത്തൊഴിലാളിയുമൊക്കെയായിരുന്ന അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ശിപായി ആയതുകൊണ്ടല്ലേ മുഖ്യമന്ത്രിയായത്? ശിപായിമാര്‍ ഉന്നതങ്ങളിലെത്തുന്നത് അയോഗ്യതയായി തൊഴിലാളികളുടെ പാര്‍ട്ടി പറയുമ്പോള്‍ ലജ്ജാകരമെന്നേ പറയാനാവൂ. എളിയനിലയില്‍ നിന്നും ശിപായിമാര്‍ ഉന്നതങ്ങളിലെത്തുമ്പോള്‍ ഇപ്പോഴും ശിപായിയുടെ മാനസികാവസ്ഥയില്‍ തുടരുന്നവര്‍ക്കേ ഇത്തരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിക്കാനാകൂ.

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി

വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി
വിപ്ലവത്തെ അതിന്റെ ബീഭത്സതകള്‍ നീക്കി തിരനോട്ടത്തിനു വിട്ട കാവ്യാത്മകപ്രയോഗമായിരുന്നു വസന്തത്തിന്റെ ഇടിമുഴക്കം. പാളത്തിലോടുന്ന തീവണ്ടിയെപ്പോലെ മനുഷ്യജീവിതം യാന്ത്രികവും വിരസവും, പോയ വഴികളിലൂടെത്തന്നെ പോവുകയും ചെയ്യുമ്പോള്‍, പുതിയ പാത വെട്ടിത്തുറക്കുന്ന ഏതു മാറ്റത്തെയും വിപ്ലവം എന്നു വിളിക്കാം. അങ്ങനെയെങ്കില്‍ ഒരു കാലഘട്ടത്തിന്റെ വിപ്ലവപ്പാതകളില്‍, മംഗലാപുരത്ത് കത്തോലിക്കാസെമിനാരിയില്‍ അച്ചന്‍പട്ടം പഠിക്കാന്‍ വിട്ടിടത്തു നിന്നും ഒളിച്ചോടിയ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പില്‍ക്കാല രാഷ്ട്രീയക്കാരന്‍ തീപ്പൊരിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രം പഠിക്കുമ്പോള്‍ ആവേശത്തിന്റെ രാജവീഥികളില്‍ നിന്നുകൊണ്ട്, പണത്തിനും, പ്രശസ്തിക്കും, മണ്ണിനും പെണ്ണിനുമപ്പുറം ആവേശം കൊളളാന്‍ ചിലതുണ്ടെന്ന് നമ്മെ പ്രലോഭിപ്പിച്ച ചിലരില്‍ ഒരാളായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. പ്രശസ്തിയും പെണ്ണും തന്നെ അധികം വൈകാതെ മോഹിപ്പിച്ചുകളഞ്ഞു എന്ന് ഫെര്‍ണാണ്ടസ് തന്നെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ മണ്ണും പണവും മോഹിപ്പിച്ചിരുന്നുവെന്നും.
ദല്‍ഹിയിലെ പത്രങ്ങള്‍ ആഘോഷിക്കുന്ന, അല്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധനായ ഫെര്‍ണാണ്ടസിന്റെ സ്വത്തവകാശത്തര്‍ക്കം മലയാളത്തില്‍ വേണ്ടത്ര കണ്ടില്ല. കണ്ണില്‍ പെടാതെ പോയതുമാകാം. മംഗലാപുരത്തുനിന്നും മുങ്ങി ബോംബെയില്‍ പൊങ്ങി എസ്.കെ പാട്ടീലിനെ പരാജയപ്പെടുത്തി, പിന്നീട് ബീഹാറിലെ മുസഫര്‍പൂരിലും, നാളന്ദയിലും മുങ്ങിപ്പൊങ്ങിനിന്ന ഈ യുവതുര്‍ക്കി നടത്തിയ വീരസാഹസികകൃത്യങ്ങള്‍ ആര്‍ക്കും അറിയാവുന്നതേയുളളൂ. ചിത്രത്തിന്റെ മറുവശം നോക്കിക്കാണാനാണീ കുറിപ്പ്.
ഇന്നേയ്ക്ക് 26 വര്‍ഷം മുന്‍പ് ഫെര്‍ണാണ്ടസ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയോ അവര്‍ അദ്ദേഹത്തെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. ലൈലാ കബീര്‍ എന്ന ആ സ്ത്രീയില്‍ സീന്‍ ഫെര്‍ണാണ്ടസ് എന്ന് ഒരു കുട്ടിയുണ്ടായി. പിന്നീട് അവരുടെ ചരിത്രം അജ്ഞതയുടെ താഴ് വരയിലായിരുന്നു. അധികം വൈകാതെ ജയാ ജയ്റ്റ്‌ലി എന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ സ്വകാര്യലോകത്തു കയറിപ്പറ്റി. പേരു കേട്ടാല്‍ ഒരു ഹോളിവൂഡ് ആക്ഷന്‍ ഹീറോയുടെ പ്രതീതി ജനിപ്പിക്കുമെങ്കിലും ആള്‍ മലയാളിവനിതയാണ്. നിരവധി ആദ്യകാല IAS കാരും ICS കാരും ഉണ്ടായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തില്‍ ജനിച്ച ജയാ ചേറ്റൂര്‍ അശോക് ജെയ്റ്റ്‌ലി എന്ന IAS കാരനെയാണ് വിവാഹം കഴിച്ചത്. 1977 ല്‍ കേന്ദ്ര വ്യവസായകാര്യമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസിന്റെ പെഴ്‌സണല്‍ സെക്രട്ടറിയായിരുന്നു അശോക്. കാലം അശോകിന്റെ സെക്രട്ടറിസ്ഥാനവും ഭര്‍ത്താവുദ്യോഗവും തെറിപ്പിച്ചുകളഞ്ഞു. ഈ വിവാഹത്തില്‍ അദിതി ജെയ്റ്റ്‌ലി(പിന്നീട് അജയ് ജഡേജയുടെ ഭാര്യ) എന്നൊരു പെണ്‍കുട്ടിയുണ്ടായി. പല വിദേശരാജ്യങ്ങളിലും പഠിച്ചിട്ടു വന്ന ജയ ദല്‍ഹിയിലെ Mirranda House College ല്‍ പഠിക്കുകയും 1962 ല്‍ Miss Mirranda House ആവുകയും ചെയ്തിട്ടുണ്ട്. ഈ സൗന്ദര്യറാണിപ്പട്ടമാകണം അവരെ ശ്രദ്ധാകേന്ദ്രമാകാന്‍ സഹായിച്ചത്. എന്തൊക്കെയായാലും കയറ്റിറക്കങ്ങളിലെല്ലാം ജയ ഫെര്‍ണാണ്ടസിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം വിവാഹമോചനം തേടിയിരുന്നില്ല. അവരുടെ കാര്യം വ്യക്തവുമല്ല. വ്യക്തിപരമായ ബന്ധങ്ങളുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തക്ക കോപ്പ് നമ്മുടെ കൈവശമില്ലാത്തതിനാലും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നതിനാലും അത് വിടുന്നു. (ഈ വിഷയത്തില്‍ താത്പര്യമുളളവര്‍ക്ക് ശോഭാ ഡേ എഴുതിയ ദ വീക്കിലെ ലേഖനമോ ബ്ലോഗോ പരതാം)
ദല്‍ഹിയില്‍ പാപ്പരാസികളായ പേനായുന്തികള്‍ക്കു കൊയ്ത്തുകാലം വന്നത് നാളിതുവരെ അച്ഛനെ കാണാന്‍ പോലും വന്നിട്ടില്ലാത്ത മകന്‍ സീന്‍ ജനുവരി രണ്ടിന് അമേരിക്കയില്‍ നിന്നും പറന്നു വന്ന് ദല്‍ഹിയിലെ തുഗ്ലക്ക് റോഡിലുളള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷമുണ്ടായ സംഭവവികാസങ്ങളാണ്. 12 വര്‍ഷമായി കേട്ടുകേള്‍വിയോ വിവരമോ ഇല്ലാത്ത ഒരാളെ മരിച്ചതായി കണക്കാക്കാം എന്നു നിയമം പറയുന്ന രാജ്യത്തെ ഒരു പിതാവിനെ കാണാന്‍ 26 വര്‍ഷം കഴിഞ്ഞ് മകനും അമ്മയും കൂടി വരികയാണ്. പരാതി കൊടുത്ത ശേഷം സീന്‍ ചില ജനതാദള്‍ നേതാക്കന്‍മാരുടെ ഒത്താശയോടെ ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയായ 3, കൃഷ്ണമേനോന്‍ മാര്‍ഗില്‍ നിന്നും ഫെര്‍ണാണ്ടസിന്റെ സഹോദരനെയും, സഹചാരിയായ ജയയെയും മറ്റു സഹായികളെയും ബലമായി പുറത്താക്കി വീട് കൈവശപ്പെടുത്തി. തെഹല്‍ക്ക വെളിപ്പെടുത്തല്‍ മുതല്‍ക്കേ ജനതാദളില്‍ ചിലര്‍ക്ക് ജയയെ കാണുന്നത് ചതുര്‍ത്ഥിയായിരുന്നു.
വീട്ടില്‍ അധികാരം സ്ഥാപിച്ച സീന്‍ അല്‍ഷിമേഴ്‌സ് ബാധിച്ച് സ്വബോധം പ്രകടിപ്പിക്കാന്‍ കഴിയാത്ത ഫെര്‍ണാണ്ടസിനെക്കൊണ്ട്, ജയയുടെയും ഫ്രെഡറിക് ഡിസൂസയുടെയും പേരില്‍ തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം എഴുതിക്കൊടുത്ത പവര്‍ ഓഫ് അറ്റോര്‍ണി റദ്ദുചെയ്യുന്ന മുദ്രപ്പത്രത്തില്‍ വിരല്‍ പതിപ്പിച്ചെടുത്തു. (ദല്‍ഹിയിലും വെണ്ടര്‍ ദാനിയലുമാര്‍ ജീവിക്കുന്നു.) പിന്നീട് ലൈലയും മകനും മരുമകളും പേരക്കുട്ടിയും രോഗബാധിതനായ ഫെര്‍ണാണ്ടസിനോടു ചേര്‍ന്നുനില്‍ക്കുന്ന കുടുംബപുനര്‍സമാഗമത്തിന്റെ ചിത്രമെടുത്ത് പ്രസിദ്ധീകരണത്തിനു നല്‍കി. ഇന്ത്യന്‍ അഭിഭാഷകര്‍ക്ക് ഓടിക്കളിക്കാന്‍ കിട്ടിയ ഈ കളിസ്ഥലമല്ല ചര്‍ച്ചാവിഷയം. കളിയുടെ പിന്നിലേക്കു കടക്കുമ്പോള്‍ പാപ്പരാസികള്‍ മഹാന്‍മാരാകുന്നു. അവര്‍ പറയുന്നു : ഇന്ത്യന്‍ യുവതുര്‍ക്കിക്ക് 12 കോടി രൂപയുടെ ആസ്തി ഇന്ത്യയിലെ 3 സംസ്ഥാനങ്ങളിലായുണ്ട്. മുഷിഞ്ഞു നാറിയ കുര്‍ത്താപൈജാമയുമായി എവിടെയും സഞ്ചരിച്ചിരുന്ന ഫെര്‍ണാണ്ടസ് ഇനി നമ്മുടെ ഓര്‍മ്മകളിലും മുഷിഞ്ഞുനാറും. സ്മൃതിപഥങ്ങളെ അനാഥമാക്കിയ അല്‍ഷിമേഴ്‌സിനോടു പോലും കലഹിക്കാനാവുന്നില്ല. ലാസ്റ്റ് പോസ്റ്റ് ടു അല്‍ഷിമേഷ്‌സ്!

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഹൈക്കോടതി വക വെടി ഒന്ന്

            കേരളത്തിലെ ക്ഷേത്രങ്ങളില്‍ വെടിവഴിപാടിനു പകരം വെടി ശബ്ദം റെക്കോഡു ചെയ്തു കേള്‍പ്പിച്ചാല്‍ പോരേ എന്ന് ഹൈക്കോടതി. ബുദ്ധിമാന്‍മാര്‍ ഹൈക്കോടതിയിലും ഉണ്ടെന്നു ചുരുക്കം. ദന്തഗോപുരവാസികളായി പൊതുജനബന്ധമില്ലാതെ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന ന്യായാധിപന്‍മാര്‍ പത്രം വായിക്കുന്നുണ്ടെന്നു മനസ്സിലായി. ശബരിമലയില്‍ ആനകള്‍ പഴയതുപോലെ കൂക്കിവിളിയും പന്തവുമൊന്നും കണ്ടും കേട്ടും ഓടിപ്പോകുന്നില്ലെന്നു വന്നപ്പോള്‍ 90 വിട്ടിട്ടിരുന്ന ഒരു വനപാലകന്റെ ബുദ്ധിയാണ് കടുവയുടെയും പുലിയുടെയും ശബ്ദം റെക്കോഡുചെയ്തു കേള്‍പ്പിക്കാമെന്നുളളത്. ഈ വാര്‍ത്തയാണ് പ്രചോദനമെന്നുറപ്പ്.
          ദേവസ്വം വക ക്ഷേത്രങ്ങളൊക്കെ ഹൈക്കോടതി നിര്‍ദ്ദേശം സ്വീകരിച്ചാലത്തെ കഥയൊന്നാലോചിച്ചു നോക്കൂ. അതിരാവിലെ കഴകക്കാരന്‍ പയ്യന്‍ ഓടി വരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ശംഖു വിളിയുടെ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നു. കൃഷ്ണന്‍ നിദ്രയില്‍ നിന്നും ഞെട്ടി ഉണരുന്നു. തുടര്‍ന്ന് 'കൗസല്യാ സുപ്രജാ സന്ധ്യാപ്രവര്‍ത്തകേ' മുതല്‍ ഏതാനും സിഡികള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. കൃഷ്ണന്‍ അതോടെ എഴുന്നേറ്റ് കിഴക്കോട്ടോടുന്നു. പൂജാരി മൊബൈല്‍ എടുത്ത് പുറത്തെ മണിയുടെ ശബ്ദം കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സംഗതിക്കു ചാര്‍ജില്ല. മണിയെല്ലാം നേരത്തേ തന്നെ വിറ്റു പോയിരുന്നു. തത്ക്കാലം കഴകക്കാരന്‍ ഉരുളിയില്‍ തവികൊണ്ട് മൂന്നു കൊട്ടി. ക്ഷേത്രം തുറന്നു വിളക്കു വച്ചു. 'മലരു നേദ്യം' എന്ന് ഉറക്കെ ദേവനോടു പറഞ്ഞു. ദേവനും അനങ്ങിയില്ല. നീതിന്യായകല്‍പ്പനയല്ലേ? 'ഒരു ഭാഗ്യസൂക്താര്‍ച്ചന' ഭക്തന്‍ ചീട്ടു നടയ്ക്കല്‍ വെച്ചു. പൂജാരി റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. ഈ സംവിധാനം വന്നതോടെ കണ്ഠരര് മോഹനര് അടക്കം പൂജാരിമാരെല്ലാം കോടതിയുടെ ആരാധകരായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാഗ്യസൂക്തവും മറ്റും എന്താണെന്നറിയാന്‍ കഴിഞ്ഞല്ലോ?
             പിന്നീട് ക്ഷേത്രം ചില പ്രമാണിമാരുടെ കൈയ്യിലാണ്. വെളുപ്പിനെ വരുന്ന പൂജാരി ഭക്തരെ കേള്‍ക്കെ 'നാരായണാ കൃഷ്ണാ ഭഗവാനേ' എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും നിത്യപരിചയം അദ്ദേഹത്തെ ഒരു നാസ്തികനാക്കി മാറ്റിയിരിക്കുന്നു. ഭക്തര്‍ക്ക് ദേവന്‍ സര്‍വവ്യാപിയും സര്‍വശക്തനും സര്‍വജ്ഞനുമാണെങ്കിലും താന്‍ കാണിക്കുന്ന കളളത്തരങ്ങളെയൊന്നും തടയാന്‍ ശേഷിയില്ലാത്ത ദേവനോട് മിക്ക പൂജാരിമാര്‍ക്കും ഉള്ളില്‍ ഒരു പുച്ഛമാണ്. ഭക്തന്‍മാര്‍ക്കോ മൂര്‍ത്തിയെ എങ്ങനെയും തൃപ്തിപ്പെടുത്താം പൂജാരിയെയാണ് വയ്യാത്തത്. 'ഞാന്‍' എന്ന അടങ്ങാത്ത ഭാവവുമായി വരുന്ന പുങ്കന്‍മാരെ പൂജാരി മാന്യമായി പിഴിയുന്നു. അഹംബോധം തൃപ്തിപ്പെട്ട ഭക്തനും തൃപ്തി. രസീതെഴുതുന്ന വാച്ചര്‍ക്ക് ഭക്തനെന്നു കേട്ടാലേ കലിയാണ്. അനങ്ങാതെയിരുന്നു ശമ്പളം മേടിക്കേണ്ട തനിക്കിട്ടു പണിയാന്‍ വരുന്ന ശത്രുവാണ് ഓരോ ഭക്തനും.
             ക്ഷേത്രങ്ങളില്‍ വെടിവഴിപാടു നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കാനും കോടതി ഉത്തരവിട്ടു. എങ്കില്‍ പിന്നെ ദൈവത്തിന്റെ അടിസ്ഥാനമെന്തെന്ന് കോടതിക്കങ്ങു ചോദിച്ചു കൂടേ. ഭക്തിയും യുക്തിയും രണ്ടു വഴിക്കു പോകുന്ന കാര്യങ്ങളാണ്. അതിനാല്‍ ഭക്തിയുടെ കാര്യം യുക്തിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ വിലയേറിയ അഭിഭാഷകരുടെ സമയം മിനക്കെടുത്താതെ വാദം ടേപ്പു ചെയ്ത് കൊടുക്കാന്‍ കോടതിക്കാവശ്യപ്പെട്ടുകൂടെ. ഈ കടുത്ത വേനല്‍ക്കാലത്ത്, ബ്രിട്ടീഷുകാരന്റെ ഭ്രാന്തിന്റെ അവശിഷ്ടമായ, വക്കീലന്‍മാരുടെ കോട്ടും കോട്ടിന്റെ മേല്‍ ഗൗണും പരിഷ്‌ക്കരിച്ച് മാന്യമായ വസ്ത്രമാക്കിക്കൂടെ? കോടതിനടപടികള്‍ ജഡ്ജിതന്നെ സ്വന്തം കൈപ്പടയില്‍ എഴുതുന്നതുകാരണം ലക്ഷക്കണക്കിനു കേസുകള്‍ കുടിശ്ശിക കിടക്കുന്നതിനാല്‍  കോടതിയിലെ നടപടികള്‍ വീഡിയോയില്‍ റെക്കോഡുചെയ്തു കൂടെ? വേണ്ടതൊന്നും എഴുതിയെടുക്കാതെ അപ്പീലില്‍ പോലും രക്ഷപ്പെടാതിരിക്കാന്‍ കൊലച്ചതി ചെയ്യുന്ന ചില ന്യായാധിപന്‍മാരുടെ നടപടിയെങ്കിലും ഒഴിവാക്കാമല്ലോ? വീഡിയോ ടേപ്പും മറ്റും പരിശോധനയ്ക്കു ശേഷം തെളിവായി സ്വീകരിച്ചു കൂടെ?അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവര്‍ സ്വന്തം കണ്ണിലെ കോലു കാണാത്തതു കഷ്ടം തന്നെ.    

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

വ്യാജപൈതൃകത്തിന്റെ നഗ്നചൂഷണം

            കഴിഞ്ഞ കുറെ നാളുകളായി എന്റെ പേരിലുളള ജാതിവാല്‍ മുറിച്ചു കളയണമെന്ന് പലരും മാന്യമായും നിശിതമായും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്റെ അച്ഛന്‍ ജീവിച്ചിരുന്നത് കുറെക്കാലം മുന്‍പാണ്. അദ്ദേഹത്തിന്റെ പേര് ദാമോദരര് എന്നു മാറാപ്പേരുളള ദാമോദരന്‍ നമ്പൂതിരി എന്നാണ് രേഖകളില്‍. പഴയ കാലത്ത് ഈഴവരാദി പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരുടെ പേരുകള്‍ ന്‍ എന്ന അക്ഷരത്തിലാണ് അവസാനിച്ചിരുന്നത്. അതിനാല്‍ കൃഷ്ണന്‍, വാസുദേവന്‍ എന്നൊന്നും ബ്രാഹ്മണര്‍ക്കു പേരിടുമായിരുന്നില്ല. ആ പേരുകള്‍ ശ്രേഷ്ഠതയോടെ വേറിട്ടു നില്‍ക്കണം എന്ന ആശയത്തില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് എന്നൊക്കെ പേരുകള്‍ ഉണ്ടായത്. അച്ഛന്റെ പേര് വാസുദേവര് ദാമോദരര് എന്നായിരുന്നു. ന്‍ എന്ന അക്ഷരം അങ്ങനെ പിന്നോക്കമായി. അതുകൊണ്ടാണ് പ്രശസ്ത സാഹിത്യകാരനായിരുന്ന വി.കെ.എന്‍. തന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കയുളളൂ അല്ലെങ്കില്‍ അവന് അനാവശ്യ ബഹുമാനം കൊടുക്കലാവും അത് എന്നെഴുതിയത്. വിപ്ലവബോധത്തില്‍ നിന്നാണ് മറ്റുളളവര്‍ താഴ്ന്നവരാണെന്ന ദുസ്സൂചനയുളള, ആദ്യകാലത്ത് വോട്ടേഴ്‌സ് ലിസ്റ്റില്‍ കാണപ്പെട്ട പ്രകാശരര് ദാമോദരര് മാറ്റി അച്ഛനെ മാറ്റാതെ പ്രകാശ് ഡി. നമ്പൂതിരി ആക്കി മാറ്റിയത്. ഇതും നാറുന്നുവെങ്കില്‍ നാറുന്ന അച്ഛനെ കുടഞ്ഞു കളയാന്‍ ഞാനില്ല; പക്ഷേ വെറുമൊരു നാറിയാകാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നേ പറയാന്‍ കഴിയൂ.

         അക്കാലത്ത് പേരിനെപ്പറ്റി ഞാന്‍ വിശദമായി എല്ലാം ആലോചിച്ചു നോക്കിയിട്ടുണ്ട്. പേരിനു വേണ്ട ഗുണങ്ങള്‍: അത് Unique (അതുല്യമായത് ) ആയിരിക്കണം. അത് മുറിച്ചു വിളിക്കുന്നതാകരുത്.(സുരേഷ് എന്നിട്ടാല്‍ സുരേ എന്നു വിളിക്കും) പേരിന് ഒരു അര്‍ത്ഥമുണ്ടാകണം.( രതിപ്രിയ,സുഭഗ എന്നൊന്നും ഇടാതിരിക്കുകയാണ് നല്ലത്) A എന്ന ഇംഗഌഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ക്ക് ചില മെച്ചങ്ങള്‍ ഉണ്ടത്രേ. പേര് വിളിക്കാന്‍ കഴിയുന്നതാകണം.( ധൃഷ്ടദ്യുമ്‌നന്‍ എന്നൊന്നുമാകരുത്) മറ്റുളളവര്‍ ധാരാളമായി ഇടുന്ന പേരുകള്‍ ഒഴിവാക്കണം. ഇങ്ങനെയൊക്കെ പോകുന്നു ആ ചിന്തകള്‍. എന്നിരുന്നാലും പൂര്‍വപിതാക്കന്‍മാര്‍ ചെയ്തിരുന്ന ചൂഷണത്തിന്റെ പേരില്‍ നിയമം മൂലം സര്‍വതും നഷ്ടപ്പെട്ടവരാണ് ബ്രാഹ്മണര്‍. ഈ പേരും വേണമെന്നുളളവര്‍ക്ക് എടുക്കാം. ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ നടത്തി ആര്‍ക്കും നമ്പൂതിരി ആകാവുന്നതേയുളളൂ.
          കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കാണാന്‍ കഴിയുന്ന രണ്ടു സമുദായങ്ങള്‍ ദളിതരും ബ്രാഹ്മണരും മാത്രമാണ്. ഈ യാഥാര്‍ത്ഥ്യമാണ് ദളിത് നായികയായ മായാവതിയെ ദളിത്-ബ്രാഹ്മണരാഷ്ട്രീയ സഖ്യത്തിലേക്കു നയിച്ചത്. ആദര്‍ശാധിഷ്ഠിതമോ ആശയാധിഷ്ഠിതമോ അല്ലാത്തതിനാല്‍ അതിനൊന്നും ആയുസ്സുണ്ടാവുകയില്ല എന്നത് മറ്റൊരു കാര്യം. എന്റെ പേരും പൈതൃകവും നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എന്നാല്‍ പേരിന്റെ മാത്രം പിന്‍ബലത്തില്‍ ഇന്ത്യയുടെ അധികാരം കൈയ്യാളുകയും വ്യാജപൈതൃകം അവകാശപ്പെടുകയും ചെയ്യുന്നവരെപ്പറ്റി പേന പടവാളാക്കുന്നവര്‍ ചര്‍ച്ച ചെയ്യാത്തതെന്ത്?
             ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരും സമാനമായ കൊടിയും കൈവശപ്പെടുത്തി സാമാന്യജനങ്ങളെ പറ്റിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.അവരുടെ ദേശീയ അധ്യക്ഷയോ അര്‍ഹിക്കാത്ത ഒരു വ്യാജപൈതൃകത്തിന്റെ വാല്‍ കൊണ്ട് മുഴുവന്‍ ആളുകളെയും പറ്റിക്കുന്നു.നെഹ്‌റുകുടുംബക്കാര്‍ എങ്ങനെയാണ് ഗാന്ധി വാലുളളവരായത്? ഗാന്ധി എന്ന വാല്‍ സ്വാതന്ത്ര്യ സമരത്തിലെ നായകനായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പിന്‍മുറക്കാരാണ് തങ്ങള്‍ എന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ച് വോട്ടു ചെയ്യുന്നതിനാണ് ഇന്ദിരയുടെ പിന്‍മുറക്കാര്‍ ഉപയോഗിക്കുന്നത്. അതോ? ഇന്ദിര അപമാനിച്ച് വേര്‍പിരിഞ്ഞ ഫിറോസ് ഖാന്റെ പേരില്‍ ഇംഗഌണ്ടില്‍ സമര്‍പ്പിക്കപ്പെട്ട ഒരു മുദ്രപ്പത്രം നല്‍കിയ വാല്‍.
             ഗുജറാത്തില്‍ നിന്നുളള പഴ്‌സിയായിരുന്നു ഫിറോസ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ജഹാംഗീറെന്നും മുത്തച്ഛന്റെ പേര് ഫാരേഡൂണ്‍ എന്നുമായിരുന്നു. ഇതെല്ലാം ഇറാനിയന്‍ ഇസ്‌ളാം പേരുകളാണ്. ഫിറോസിന്റെ പൂര്‍വികര്‍ ഇറാനില്‍ നിന്നും കുടിയേറിയ മുസഌങ്ങളായിരുന്നു. 1942 ല്‍ നടന്ന ഇന്ദിരയുടെ ഫിറോസുമായുളള വിവാഹം യാഥാസ്തിക ഹിന്ദുക്കള്‍ക്ക് ദഹിച്ചില്ല. യോജിച്ചു പോകുന്നസ്വഭാവക്കാരല്ല എന്ന കാരണം പറഞ്ഞ് ജവാഹര്‍ലാലും വിവാഹത്തെ എതിര്‍ത്തിരുന്നു. എങ്കിലും ഗാന്ധിജിയും നെഹ്‌റുവും പരസ്യമായി വിവാഹത്തെ പിന്തുണച്ചു. ഗാന്ധിജി ഹരിജനില്‍ ഇങ്ങനെ എഴുതി: 'Feroz Khan's only crime in ther (orthodox hindus') estimation is that he happens to be a parsi.' ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഹിന്ദുക്കളുടെ എതിര്‍പ്പു ലഘൂകരിക്കാന്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് ഫിറോസ് ഖാന്‍ ഫിറോസ് ഗാന്ധിയായി എന്നാണ് പറയപ്പെടുന്നത്. ഗാന്ധിയുടെ ഇടപെടലിനു തെളിവുകളൊന്നുമില്ല. ഗാന്ധിയെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു പാട് അഭ്യൂഹങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ് ഇതും അദ്ദേഹം മരിക്കുമ്പോള്‍ ഹേ രാം എന്നു പറഞ്ഞെന്നതും മറ്റും.
            എന്തായാലും പാര്‍ലമെന്റംഗമായിരുന്ന ഫിറോസുമായി ഇന്ദിര വേര്‍പിരിഞ്ഞു. അദ്ദേഹം ദല്‍ഹിയില്‍ തന്റെ വസതിയിലായിരുന്നു താമസം. 1958 ല്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്കുണ്ടായി. ഇത് അവരുടെ അവരുടെ വിവാഹജീവിതത്തില്‍ ചില നീക്കുപോക്കുകളുണ്ടാക്കി. നിയമപരമായി വിവാഹമോചനം നേടിയില്ലെങ്കിലും നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഫലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അദ്ദേഹത്തോടൊപ്പം വിദേശസന്ദര്‍ശനത്തിലായിരിക്കുമ്പോഴാണ് 1960 സെപ്തംബര്‍ 8ന് ഫിറോസ് മരിക്കുന്നത്. അലഹബാദിലെ അവഗണിക്കപ്പെട്ട ഒരു പാഴ്‌സി ശ്മശാനത്തിലാണ് ഫിറോസിന്റെ അന്ത്യവിശ്രമം: പാഴ്‌സികളുടെ സംസ്‌ക്കാരം വ്യത്യസ്തരീതിയിലാണെങ്കിലും.
            ഇന്ദിരയും ഫിറോസും തമ്മിലുളള വിവാഹം നടന്നത് ലണ്ടനിലെ ഒരു മസ്ജിദില്‍ വെച്ചാണ്. അതിന്റെ ഫോട്ടോ അവിടുത്തെ പ്രശസ്ത ഇംഗ്ലീഷുപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അവര്‍ മടങ്ങി വന്നപ്പോള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ഹിന്ദുരീതിയിലുളള ഒരു വിവാഹത്തിന്റെ ഫോട്ടോകള്‍ തട്ടിക്കൂട്ടുകയുണ്ടായി. അതാണ് പിന്നീട് ആനന്ദഭവനിലും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വ്യാജപൈതൃകത്തിന്റെ വാല്‍ കൈമാറി കൈമാറി ഒരു വിദേശവനിതയെടുത്ത് ചുറ്റിയടിക്കുന്നത് അവഗണിക്കുന്ന നിങ്ങള്‍ എവിടെയോ കിടക്കുന്ന ഒരു പാവം നമ്പൂരിയെ വെറുതേ വിടണേ.........!

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ജാതി ചോദിച്ചാലെന്താ?

             ചരിത്രത്തെ വിലയിരുത്താനും വ്യാഖ്യാനിക്കാനും എളുപ്പം കഴിയും. സാമകാലിക സമൂഹത്തെ വിലയിരുത്തുമ്പോള്‍ വസ്തുനിഷ്ഠ സമീപനത്തിനു പകരം ആത്മനിഷ്ഠ സമീപനമാകും മുന്നിട്ടു നില്‍ക്കുക. നമ്മുടെ വികല്പ ചിന്തകള്‍ കാലം കുറെ കഴിഞ്ഞു മാത്രമേ മനസ്സിലായെന്നു വരൂ. ജാതി എന്നത്  ഇന്ത്യന്‍ സമൂഹത്തിലെ വ്യാഖ്യാനിച്ചാലും തീരാത്ത അര്‍ത്ഥമാനങ്ങളുളള, അതിനു ശ്രമിക്കുന്നവന്‍ ആണ്ടു പോകുന്ന ഒരു ബര്‍മുഡാ ട്രയാംഗിളാണ്. ജാതിരഹിത സമൂഹസൃഷ്ടിക്കായുളള പരിശ്രമം അതിന്റെ ദുരിതഫലങ്ങളനുഭവിച്ചവരോ മറ്റുളളവരോ നടത്തുന്നില്ല. ഗവണ്‍മെന്റും, രാഷ്ട്രീയപ്പാര്‍ട്ടികളും, സമൂഹത്തില്‍ ഇടപെടുന്ന എല്ലാസംഘടനകളും ജാതിയെ എക്കാലവും നിലനിര്‍ത്തി ആനുകൂല്യം പറ്റാനും മുതലെടുക്കാനും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

            ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എമ്മിന്റെ അംഗത്വ ഫോറത്തില്‍ ജാതിക്കോളം കടന്നു കൂടിയിരുന്നു. വിവാദത്തെ തുടര്‍ന്ന് അതു നീക്കം ചെയ്യുകയായിരുന്നു. പിന്നോക്കക്കാര്‍ ജാതി പറയുന്നതും ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതും ഉയിര്‍ത്തെഴുന്നേല്‍പ്പായും മുന്നോക്കക്കാര്‍ ജാത്യഭിമാനം പറഞ്ഞുനടക്കുന്നത് പരിഹാരമില്ലാത്ത പാപമാണെന്നും ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ വസ്തുനിഷ്ഠമല്ലാത്ത സമീപനമാണത്. ഈ അഭിപ്രായം ഉപരിവര്‍ഗം എന്നു പറയപ്പെടുന്ന വര്‍ഗത്തില്‍ ജനിച്ചു പോയതുകൊണ്ടുളള എന്റെ അഭിപ്രായമല്ല. ജാതി നിരോധിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ച ശേഷം വ്യക്തി നിയമങ്ങള്‍ മരവിപ്പിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിക്കൊണ്ട് ജാതി പറയാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതിന് ആര്‍ജവമുണ്ട്.
        
            ഉച്ചക്കഞ്ഞിക്കു പകരം സ്‌കൂളുകളില്‍ ഉപ്പുമാവു കൊടുത്തിരുന്ന കാലത്തു പൂരിപ്പിച്ചു കൊടുക്കേണ്ടിയിരുന്ന മൂന്നു പൈസ വിലയുണ്ടായിരുന്ന അപേക്ഷാ ഫോറം മുതല്‍ അനാഥമന്ദിരത്തില്‍ ചേരാനുളള അപേക്ഷയില്‍ വരെ ജാതിക്കോളം പൂരിപ്പിച്ചു നല്‍കേണ്ട ഈ ഇരുണ്ട ഭൂഖണ്ഡത്തില്‍ ജാതിയില്‍ ജനിച്ച് ,ജാതിയില്‍ ജീവിച്ച് ജാതിയടിസ്ഥാനത്തില്‍ പരലോകത്തു പോകുന്നവരാണുളളത്. താരതമ്യേന പരിഷ്‌കൃതാശയരെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ പോലും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സാഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു മുതല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ വീതം വയ്ക്കുന്നതു വരെ ജാതിയടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ജാതിയുടെ നാമ്പുകള്‍ സദാ എഴുന്നു നില്‍ക്കത്തക്ക തരത്തില്‍ നിത്യേന വളവും വെളളവുമൊഴിച്ചിട്ട് ജാതിനിര്‍മാര്‍ജനം ചെയ്യണം എന്നു പറയുന്നത് കാപട്യമാണ്.

              ഒരു കമ്യൂണിസ്റ്റിന്റെ മനസ്സിലെ ജാതിഭൂകമ്പത്തിന്റെ തോതറിയാന്‍ സഹായിക്കുന്ന റിക്ടര്‍ സ്‌കെയിലാണ് കെ. ആര്‍. ഗൗരിയമ്മ. അരനൂറ്റാണ്ടുകാലം കമ്യൂണിസ്റ്റു കുഴലില്‍ നിവര്‍ന്നിരുന്നിട്ടും പുറത്തെടുത്തപ്പോള്‍ ഈഴവരുടെ മാത്രം നേതാവായി വളഞ്ഞു ചുരുങ്ങിപ്പോയി അവര്‍. ആയിരങ്ങളെ ആവേശം കൊളളിച്ച് ജാതിരഹിത സമൂഹത്തിനായി ആഹ്വാനം ചെയ്ത , ടി. വി. തോമസ്സിനെ വിവാഹം ചെയ്ത വിപഌവനായികയുടെ മനസ്സിന്റെ വ്യാപ്തി ഇത്രയേ ഉള്ളൂവെങ്കില്‍ ഇന്നു വാഴുന്ന തമ്പുരാക്കന്‍മാരുടെ ഗതി എന്താണ്?
    
             ഈയെമ്മെസ്സ് നമ്പൂതിരിപ്പാട് എന്നു പേരുളളതുകൊണ്ട് ആ മനുഷ്യന്‍ തനി വര്‍ഗീയ വാദിയാണെന്നോ ദളിത്ബന്ധു ജോസ് എന്നുപേരു സ്വീകരിച്ചയാള്‍ മതനിരപേക്ഷതയുടെ വക്താവാണെന്നോ വരുന്നില്ല. മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ പേരില്‍ നിന്നല്ല ഉണ്ടാവുന്നത്. അത് ഒരു വ്യക്തിയുടെ ഉന്നതമായ ചിന്തയില്‍ നിന്നും സമൂഹജീവി എന്നനിലയിലുളള പ്രവൃത്തികളില്‍ നിന്നും ആണ് വിലയിരുത്തപ്പെടേണ്ടത്. ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ ജാതിചോദിച്ചാലെന്താ എന്നു ചോദിച്ചിട്ടുണ്ടെങ്കിലും ജാതി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു സമൂഹത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്.

2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്

നാരായണപ്പണിക്കര്‍ക്ക് ഗുഡ് ഷീപ്പ് അവാര്‍ഡ്
           മതസൗഹാര്‍ദ്ദത്തിനും വിദ്യാഭ്യാസരംഗത്തെ  സംഭാവനയ്ക്കുമുളള ഗുഡ് ഷെപ്പേര്‍ഡ് പുരസ്‌ക്കാരം എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. നാരായണപ്പണിക്കര്‍ക്ക് സമ്മാനിച്ചു.-വാര്‍ത്ത.
             മതസൗഹാര്‍ദ്ദം എന്ന വാക്കു തന്നെ അര്‍ത്ഥശൂന്യമാണ്. മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുക സാധ്യമല്ല. മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കുകയാണ് ശരി. ഇഡ്ഡലി തിന്നാനും കാപ്പി കുടിക്കാനും ഒത്തു കൂടുമ്പോള്‍ നാഴികയ്ക്കു നാല്‍പ്പതു വട്ടം ' മാപഌമാരെ നോക്കി പഠിക്ക് എത്ര സ്‌കൂളാ അവര് അടിച്ചു മാറ്റിയിരിക്കുന്നത്' എന്നു രഹസ്യമായി പറയുകയും ചങ്ങനാശേരിയില്‍ നായന്‍മാരുടെ അരമനയില്‍ ചായയും വടയും ഉളള ഏതെങ്കിലും പരിപാടി വരുമ്പോള്‍ ളോഹയിട്ട ഒരുത്തനെ നായന്‍മാര്‍ക്കു കൊതിയും കണ്ണും കിട്ടാതിരിക്കുന്നതിനു മുന്‍നിരയില്‍ വിളിച്ചിരുത്തുന്നതിനെയാണ് മതസൗഹാര്‍ദ്ദത്തിനുളള സംഭാവന എന്നു പറയുന്നത്.
           കഴിഞ്ഞ കാലത്തെ ഗവണ്‍മെന്റ് സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോള്‍ പന്തളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ അങ്ങോട്ടു ചെന്നാവശ്യപ്പെട്ടു. സുകുമാരന്‍നായരുടെ എന്തോ വ്യക്തി താത്പര്യസാധ്യത്തിനായി നായര്‍ സമുദായത്തിനു മെഡിക്കല്‍കോളേജു വേണ്ടാ എന്നു ഗവണ്‍മെന്റിനെ അറിയിച്ചതിന്റെ പേരിലാണ് തൊട്ടടുത്ത സ്ഥലമായ പുഷ്പഗിരിയില്‍ സഭയ്ക്കു മെഡിക്കല്‍ കോളേജു കിട്ടിയത്.സുകുമാരന്‍ നായര്‍ പറയുന്നതുകേട്ട് ചെവിയും ആട്ടി കുടമണിയും കുലുക്കി ബേ..ബേ.. എന്നലച്ചു നടക്കുന്ന പണിക്കര്‍ ചെയ്ത വിദ്യാഭ്യാസ രംഗത്തെ ഈ സംഭാവനയ്ക്ക് ഗുഡ് ഷീപ്പ് പുരസ്‌കാരമാണ് സഭ നല്‍കേണ്ടത്.

പിന്നേം സമ്മന്തം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ താഴമണ്‍ ഇല്ലത്തില്‍ ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകനും തോട്ടക്കാട് പെരിയമന ഇല്ലത്ത് പരേതനായ ഈശ്വരന്‍ നമ്പൂതിരിയുടെയും മല്ലികാനമ്പൂതിരിയുടെയും മകന്‍ രാഹുല്‍ ഈശ്വറും നന്തന്‍കോട് ചൈത്രത്തില്‍ വിജയന്‍പിളളയുടെയും ശോഭാവിജയന്റെയും മകള്‍ ദീപാവിജയനും വിവാഹിതരായി. -മാതൃഭൂമി വാര്‍ത്ത.
സമ്മന്തം....സമ്മന്തം..... ചമ്മല്‍ കെ. സമ്മന്തം. ചിത്രകാരാ ....ജോസഫേ ഓടിവരൂ....പോസ്‌റ്റെടുത്തടിച്ചു തകര്‍ക്കൂ. ബ്‌ളോഗുലകത്തിലെ അഖിലലോക നമ്പൂതിരി തൊഴിലില്ലാളികളേ സംഘടിക്കുവിന്‍! നായരച്ചിമാര്‍ ലവ് ജിഹാദുമായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം. എല്ലാം നമ്മള്‍ തുടങ്ങേണം. അമ്പലം പോയി, പുരയിടം പോയി, ഓട്ടുപാത്രങ്ങള്‍ പോയി അവസാനം ഉളള ഒരു കിണ്ടീം കൂടി പോയിട്ട് ഇനി എന്നാ ചെയ്യാനാ! പിള്ളാരു പരുവത്തി ഇച്ചീച്ചിയും ഇച്ചീച്ചിയും തമ്മി കൂട്ടിമുട്ടിക്കുമ്പോ അവര്‍ക്കൊരു രസമാ. ഒരു പണീം ചെയ്യാനറിയാത്ത നമ്മുടെ ഏക പണിയായുധമാ പോകുന്നേ. ഒടനേ യോഗക്ഷേമസഭ കൂടണം.

2010, ജനുവരി 31, ഞായറാഴ്‌ച

കുടിയേറ്റക്കാരും കൈയേറ്റക്കാരും

              ബൂലോഗവിചാരണ ബ്ലോഗ് ആരോഗ്യത്തിനു പറ്റിയതല്ലെന്ന് കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ക്കു കിട്ടിയ കമന്റുകളില്‍ നിന്നു മനസ്സിലായി. ഇനിമേല്‍ ഗോര്‍ബച്ചേവ്, അച്ചുതാനന്ദന്‍, ഫൊന്‍സകെ തുടങ്ങിയവരെയായിരിക്കും വിമര്‍ശിക്കുക. ആരും ചോദിക്കാനും പറയാനുമില്ലല്ലോ? ഒരു കണ്ണകിയുടെ ശാപത്തില്‍ നിന്നും കാലില്‍ ബലമായിപ്പിടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നു കരുതി ആരും രക്ഷപെട്ടുവെന്നു കരുതണ്ടാ. 'പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ എന്ന കന്യകാകുമാരിയുടെ മുകളില്‍ നിന്നുളള ഭീഷണി ചെവിക്കൊണ്ട് ' 'സ്ത്രീത്വം നിന്നെ രക്ഷിക്കുന്നു' എന്നു പതുക്കെപ്പറഞ്ഞ് രക്ഷപ്പെട്ടതാണ്.
              രാഷ്ട്രീയക്കാര്‍ മലയാളപദസമൂഹത്തിനു ക്ഷിപ്രസംഭാവനകള്‍ നല്‍കിയിട്ടുളളവരാണ്. അവരുടെ ഏറ്റവും പുതിയ പ്രയോഗമാണ് 'കുടിയേറ്റക്കാരും കയ്യേറ്റക്കാരും'. ഇതിനുമുന്‍പ് ഇത്തരത്തില്‍ ശ്രദ്ധാര്‍ഹമായ പരസ്യം കണ്ടിട്ടുളളത് പന്തളം അയ്യപ്പാഫാര്‍മസിയുടെ സൃഷ്ടി-സ്ഥിതികാരകാനായ സാക്ഷാല്‍ വൈദ്യന്‍ മോഹനന്റെയാണ്. 'സ്തനവര്‍ദ്ധനവിന് വാങ്ങി ഉപയോഗിപ്പിന്‍ അയ്യപ്പാ അശ്വഗന്ധതൈലം'. അതു പുരട്ടിയാല്‍ രണ്ടുളളിടത്ത് മൂന്നെണ്ണം വളരും. സ്തന വളര്‍ച്ചയല്ല മോഹനന്റെ ലക്ഷ്യം. ആളു വല്യ പുളളിയാണ്. അതിനപ്പുറത്ത് തപസ്യാനന്ദ എന്ന വിദ്വാന്‍ താന്ത്രിക് പീഠ് എന്നു പറഞ്ഞുകൊണ്ട് ഗണപതിയന്ത്രം വിറ്റു വന്നിരുന്നടത്ത് എപ്പൊഴോ രണ്ടു പേരും തമ്മില്‍ തെറ്റി. മരുന്നു വില്‍ക്കുന്ന മോഹനനുമായി കൊരുത്താല്‍ തനിക്കെന്താ എന്നേ തപസ്യന്‍ കരുതിയുളളൂ. പക്ഷേ പിറ്റേന്നു മുതല്‍ മോഹനന്‍ 'കുറഞ്ഞവിലയില്‍ ശ്രീചക്രം വില്‍ക്കപ്പെടും' എന്നു പരസ്യം ചെയ്തുതുടങ്ങി. യന്ത്രം എഴുതാനുളള ക്ഷമയൊന്നും മോഹനനുണ്ടായിരുന്നില്ല. കമ്പ്യൂട്ടറില്‍ കിടന്ന ഒരു ശ്രീചക്രത്തിന്റെ പേപ്പര്‍ പ്രിന്റൗട്ട് രൂ 150 വെച്ച് ലക്ഷത്തിലധികമാണ് വിറ്റു പോയത്. തപസ്യാനന്ദ ഗണപതിയെയുമെടുത്തുകൊണ്ട് മോഹനന്റെ കണ്‍വെട്ടത്തുനിന്നും മാറിക്കളഞ്ഞു. പിന്നീട് മനോരമ മോഹനനോട് ആ പരസ്യം കൊടുക്കുകയില്ലെന്നും പറഞ്ഞു. പന്തളത്തു സി.ഐ. ആയി വന്ന ഒരു വിദ്വാന്‍ മോഹനനെ റെയ്ഡുചെയ്തപ്പോള്‍ പ്രിയപ്പെട്ടതായി എടുത്തു സൂക്ഷിച്ചത് മോഹനന്റെ മകള്‍ മോഹനന് എഴുതിയ ഒരു കത്താണ്! 'ഈ കളിപ്പീരൊക്കെ നിര്‍ത്തി നമുക്ക് വല്ല കച്ചവടവും ചെയ്തു ജീവിക്കാമച്ഛാ' എന്നായിരുന്നു അതിലെഴുതിയിരുന്നത്.
              'ഇറച്ചി കോഴികള്‍ വില്‍ക്കപ്പെടും' എന്നുളള ബോര്‍ഡാണ് മലയാളിയുടെ മറ്റൊരു സംഭാവന. ഏതു കോഴികളാണാവോ ഇറച്ചി വില്‍ക്കുന്നത്? എങ്കില്‍ പിന്നെ ഇറച്ചി വാങ്ങുന്നതിനു പകരം വില്‍ക്കുന്നവരെ നോക്കിവെക്കാമായിരുന്നു. അനൗണ്‍സുമെന്റുകാരന്‍ എന്നെ കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്'..........സുപ്രസിദ്ധ സിനിമാതാരം കാവ്യാമാധവന്‍ .........അനാച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നു' എന്നു വിളിച്ചു കൂവിയപ്പോള്‍. പ്രാണന്‍ കളഞ്ഞു ചെന്നപ്പോള്‍ കാവ്യയുടെ അനാച്ഛാദനവുമില്ല(തുണിമാറ്റലുമില്ല) കാവ്യയെ ആരും ഉദ്ഘാടനം ചെയ്യുന്നുമില്ല.
          മൂന്നാറിലെ കാര്യം പറഞ്ഞാല്‍ കൈയേറ്റക്കാരനല്ലാത്ത ഒരു കുടിയേറ്റക്കാരനുമില്ല. കൈയേറാതെ എങ്ങനെയാണ് കുടിയേറുക? കൈയേറിയ ശേഷം എവന്റെയൊക്കെ കുടി ഏറുകയാണോ കുറയുകയാണോ ചെയ്തത് എന്നു നിരീക്ഷിക്കാന്‍ ഉപഗ്രഹസംവിധാനം ഏര്‍പ്പെടുത്തിയിരിക്കയല്ലേ ഇവിടെ? രാഷ്ട്രീയക്കാരന്റെ മറ്റൊരു വായ്ത്താരിയാണ് ചെറുകിട കൈയേറ്റക്കാരനെ ഒഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്നത്. ക്രിമിനല്‍ കുറ്റകൃത്യത്തെ ചെറുകിടയെന്നും വന്‍കിടയെന്നും ഇന്ത്യയിലെ ഒരു നിയമവും വ്യവച്ഛേദിക്കുന്നില്ല. എങ്കില്‍പിന്നെ അന്‍പതും നൂറും മേടിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ ഒഴിവാക്കണം. ചെറുകിട മോഷ്ടാക്കളെ ഒഴിവാക്കണം. ബലാല്‍സംഗക്കേസുകളില്‍ സംഗസമയത്ത് ബലം കുറവായിട്ടുളളതിനെ ചെറുകിടയായി കണക്കാക്കണം. OBC കള്‍ക്കുള്‍പ്പടെ ചെയ്യാവുന്ന കുറ്റകൃത്യങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണം. ക്വിറ്റ് ഇന്ത്യ എന്ന് ഞാന്‍ എന്നോടു തന്നെ പറയാന്‍ സമയമായെന്നു തോന്നുന്നു.
            എല്ലാവരെയും തുല്യമായി കാണണം എന്നു പറയുന്നത് ശരിയാവുകയില്ല എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരു പിച്ചക്കാരന്‍ സമസ്തവും ത്യജിച്ചിട്ടു സന്യസിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപിക്കുന്നതും രാജ്യാവകാശിയും സമ്പന്നതയുടെ നടുവില്‍ കഴിഞ്ഞു വന്നിരുന്നവനുമായ സിദ്ധാര്‍ത്ഥരാജകുമാരന്‍ സന്യസിക്കാന്‍ പോകുന്നു എന്നു പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നുമില്ലാത്തവനു ത്യജിക്കാനും ഒന്നുമില്ല; എല്ലാമുളളവന്റെ ത്യാഗമാണ് മഹത്തരം.സിനിമാതാരം ഭാവന തുണിയുപേക്ഷിച്ചു നൃത്തം ചെയ്യുന്നു എന്നു പറഞ്ഞാല്‍ ആളുകൂടുന്നതിനെക്കാള്‍ ആളുകൂടും മാറാട് മയിലാട് ജഡ്ജി നമിത തുണിയുരിഞ്ഞു നൃത്തം ചെയ്താല്‍. എന്താ കാരണം? വല്ലതുമുളളവളുടെ ത്യാഗമാണ് മഹത്തരം!  

2010, ജനുവരി 29, വെള്ളിയാഴ്‌ച

അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം

       കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പലരും വായിച്ചെങ്കിലും ആരും കമന്റുകളൊന്നും എഴുതിയതായി കണ്ടില്ല. അതില്‍ നിന്നും വായിച്ചവരെല്ലാം എബൗ ആവറേജ് മാന്യന്‍മാരാണെന്നു മനസിലായി. അല്പസ്വല്‍പം മന്ത്രവാദവും കൂടോത്രവും ഒക്കെ അറിയാവുന്ന ആളായതുകൊണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ബൂലോകവാസികളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തിയേക്കാമെന്നു വിചാരിച്ചു. ചില കൂതറകള്‍ ഇങ്ങനെയൊരുത്തന്‍ ഇവിടുണ്ടെന്നറിഞ്ഞിട്ടും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയില്ല. അവറ്റകളുടെ സൈറ്റില്‍ കരിങ്കാളിയുടെയും കരിങ്കുട്ടിയുടെയും വൈറസുകള്‍ കടന്നാക്രമിച്ച് സിസ്റ്റം അപ്പാടെ ഹാങ്ങാക്കി. നന്ദന എന്ന ബ്‌ളോഗര്‍ ഞാന്‍ വായിക്കുന്നതിനു മുമ്പേ മാതൃഭൂമി വായിച്ചിരുന്നതുകൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റിയുളള അഭിപ്രായം കവിതയാക്കി മാതൃഭൂമിയേപ്പറ്റിയുളള സൂചന പോലുമില്ലാതെ പോസ്റ്റു ചെയ്തു. അതുകൊണ്ടെന്താ എത്ര മൗലികമായ ആശയം എന്നു പറഞ്ഞ് 7 മരങ്ങോടന്‍മാര്‍ ഉഗ്രന്‍ കമന്റുകളെഴുതി.
      ചിത്രകാരന്‍, നിസ്സഹായന്‍ തുടങ്ങിയ ഒരു പറ്റം ബുദ്ധിസ്റ്റ്-അംബേദ്കറിസ്റ്റ്-നിരീശ്വരവാദ നായകര്‍ പോസ്റ്റ് വായിച്ചു സഹായിക്കാറുണ്ടെങ്കിലും ഞാന്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കലാമണ്ഡലം ഗോപിയുടെ മൂന്നാം ദിവസത്തെ നളനെ കാണാന്‍ പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ ബ്രാഹ്മണ്യം ഊട്ടിവളര്‍ത്തിയ വരേണ്യവര്‍ഗത്തിന്റെ അര്‍വാചീനമായ മേധാവിത്വത്വരയുടെ പ്രതീകമായ ആ ദുഷ്ടിനെപ്പറ്റി തീര്‍ച്ചയായും കമന്റെഴുതിയേനെ. മനസ്സുകൊണ്ടു വിപ്ലവകാരിയായാല്‍ അങ്ങേയറ്റം ഞാനൊരു വിവേകാനന്ദനായേനെ ഒരിയ്ക്കലും ഒരു കമ്യുണിസ്റ്റുപാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുക്കുകയില്ല. എത്രമാത്രം നിരീശ്വരവാദിയായാലും അങ്ങേയറ്റം ഞാനൊരു ബുദ്ധനായേക്കും ഒരിക്കലും യുക്തിവാദിസംഘത്തില്‍ അംഗമാകുകയില്ല. നിരീശ്വരവാദികളായാല്‍ ഒരു നാടിന്റെ സാംസ്‌കാരിക വൈവിധ്യത്തെ, തെയ്യം, തിറ, ഉത്സവങ്ങള്‍ തുടങ്ങിയ അനുഷ്ഠാനങ്ങളെ നാം അകറ്റുകയാണ്. മതങ്ങളും അവയുടെ അബദ്ധപഞ്ചാംഗങ്ങള്‍ നിറഞ്ഞ അനുഷ്ഠാനങ്ങളുമില്ലായിരുന്നെങ്കില്‍ ഈ ഭൂമി എത്ര വിരസമായിരുന്നേനെ! എത്രയാന്ത്രികമായിരുന്നേനെ. പഴയ കാലത്തെ ഋഷിമാര്‍ അമ്പലനടയില്‍ പ്രസാദം വാങ്ങാന്‍ തിക്കിതിരക്കിയവരോ പൊങ്കാലയിടാന്‍ വണ്ടി പിടിച്ചു പോകുന്നവരോ ആയിരുന്നില്ല. അവര്‍ മതം മനുഷ്യനെ ആശ്വസിപ്പിക്കുന്നത് നോക്കിക്കണ്ടു. പക്ഷേ സ്വയം പലതില്‍ നിന്നും വിട്ടു നിന്നു.
         കാക്കര കൂക്കര തുടങ്ങിയ ബൂലോകനിവാസികള്‍ വല്ലപ്പോഴും ഈ ബ്‌ളോഗു സന്ദര്‍ശിച്ചു കാണിക്കയിട്ടു. അവര്‍ക്കു അമ്പരപ്പിക്കുന്ന ഹിറ്റുകളുണ്ടായി. ബ്ലോഗില്‍ ആദ്യാക്ഷരം കുറിക്കുന്ന ചില ബാലന്‍മാര്‍ അബദ്ധത്തില്‍ ഇവിടം സന്ദര്‍ശിച്ചു. അവര്‍ക്ക് നല്ല ആണുങ്ങളുടെ ബ്‌ളോഗു സന്ദര്‍ശിക്കുന്നതുവരെ കൊണ്ടു നടക്കാന്‍ ഒരു വിഡ്ജറ്റു കിട്ടി. ബാംഗഌരില്‍ നിന്നുളള ഒരു ജ്യോത്സ്യന്‍ ബ്ലോഗര്‍ ആദ്യകാലത്ത് എന്നെ രണ്ടു തെറി പറഞ്ഞു. അയാളുടെ കക്ഷികളെല്ലാം കുടമാളൂര്‍ ശര്‍മയുടെ അടുത്തേക്കു കൂട്ടമായി പൊക്കളഞ്ഞു.
അമേരിക്കയിലെ ശാശി ശീശീ എന്നീ രണ്ടു വൃദ്ധകന്യകകള്‍ ഈ ബ്ലോഗിനെപ്പറ്റി അവരുടെ കൂട്ടുകാരികളോട് നല്ലവാക്കു പറഞ്ഞു. എന്തൊരത്ഭുതം മാന്ദ്യം വന്ന ഒരു സായിപ്പ് അവര്‍ക്കു കല്യാണമാലോചിച്ചു. ഗള്‍ഫിലെ നഴ്‌സുമാരായ രണ്ടു സുന്ദരിക്കോതകള്‍ ഇത് അശ്ലീലമാണെന്ന് അപവാദം പറഞ്ഞു. എന്തുപറ്റി? ആലോചിച്ചുറപ്പിച്ചിരുന്ന അവരുടെ കല്യാണച്ചെക്കന്‍മാരെ പെണ്‍വാണിഭക്കേസില്‍ പോലീസുപൊക്കി.       എന്തിനധികം പറയണം എന്താണെന്നറിയാത്തതുകൊണ്ട് ആദ്യസമയത്ത് ഈയുളളവന്‍ adsense എന്നയിടത്തു ചെന്ന് വിവരങ്ങള്‍ സമര്‍പ്പിച്ചു. ഗൂഗിള്‍ എന്ന ഭീമന്‍ പറഞ്ഞു മോനേ 6 മാസം കഴിഞ്ഞു വാ നോക്കാം എന്ന്. കൃത്യം 41 ദിവസം കഴിയുന്നതിനു മുന്‍പേ ചൈനയില്‍ നിന്നുളള ഹാക്കര്‍മാര്‍ അവരുടെ സൈറ്റുകള്‍ കടന്നാക്രമിച്ചു. അപ്പുക്കുട്ടന്‍ എന്ന ബ്‌ളോഗര്‍ ഇതിലെ എല്ലാ പോസ്റ്റുകളും വരുമ്പോള്‍ 100 പേര്‍ക്ക് ഈമെയില്‍ അയച്ചു വിവരം പറഞ്ഞു. എന്തദ്ഭുതം ഇന്നലെ അപ്പുക്കുട്ടന് 3 കുട്ടികള്‍ ഉണ്ടായി. നിങ്ങളും ഗുണമോ ദോഷമോ ആകട്ടെ ഈമെയിലോ ഫീമെയിലോ അയച്ചു നോക്കൂ എന്താ സംഭവിക്കുന്നതെന്നറിയാമല്ലോ?