2010, നവംബർ 9, ചൊവ്വാഴ്ച

ഗ്രഹണസമയത്തു ജനിച്ച കോണ്‍ഗ്രസ്സിന്റെ യോഗം

നാലരവര്‍ഷത്തെ ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തിനു ശേഷം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരം കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയക്കാരുടെ പേക്കൂത്തു കാണുമ്പോള്‍ പട്ടാളഭരണമായിരുന്നെങ്കിലും തരക്കേടില്ലായിരുന്നു എന്നു പറയുന്ന പഴമക്കാര്‍ ബനിവലന്റ് ഡെസ്‌പോട്ടിസത്തെപ്പോലും ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അക്കണക്കിന് ആറുമാസം കൊണ്ട് തിരുത്തിക്കുറിക്കാവുന്നതേയുളളൂ സി.പിഎമ്മിന് സ്വന്തം ജാതകം. ദന്തഗോപുരങ്ങളില്‍ നിന്നും മന്ത്രിമാരെ താഴെക്കൊണ്ടുവന്ന് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സാധാരണക്കാരനെയും കാണാന്‍ ഒരു മനസ്സുണ്ടാക്കി കൊടുത്താല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്കു ജയിക്കാന്‍ വലിയ പാടൊന്നുമില്ല.

2010, നവംബർ 2, ചൊവ്വാഴ്ച

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ നറുക്കെടുപ്പ് ജനഹിതത്തെ പരാജയപ്പെടുത്തരുത്

          പഞ്ചായത്തീരാജ് നഗരപാലികാ നിയമമനുസരിച്ച് ഒരു വാര്‍ഡില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടു ലഭിച്ചാല്‍, അവരുടേതാണ് കൂടിയ വോട്ടെങ്കില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ നറുക്കിടേണ്ടി വരുന്നു. നറുക്കു ലഭിച്ച ആള്‍ വാര്‍ഡു മെമ്പറോ കൗണ്‍സിലറോ ആകുകയും തുല്യ വോട്ടു കിട്ടിയിട്ടും മറ്റേയാള്‍ വെറുതേക്കാരനാവുകയും ചെയ്യും. ഇത് സ്വാഭാവിക നീതിയുടേയും പൊതുജനഹിതത്തിന്റെയും ലംഘനമാണ്. റിട്ടേണിംഗ് ആഫീസര്‍ എഴുതിയിടുന്ന ഒരു കടലാസു തുണ്ട് മലര്‍ന്നു വീഴുന്നതിന്റേയോ കമിഴ്ന്നു വീഴുന്നതിന്റെയോ അടിസ്ഥാനത്തില്‍ വാര്‍ഡു മെമ്പറെ നിശ്ചയിക്കുന്നത് ഒരു തരത്തിലും ജനാധിപത്യത്തില്‍ യുക്തിസഹമല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പു നടത്തിപ്പ് പുനര്‍വിചിന്തനത്തിനു വിധേയമാക്കണം.

          1994 ലെ കേരളാ പഞ്ചായത്തീരാജ് ആക്റ്റ് 9ാം അദ്ധ്യായത്തില്‍ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെപ്പറ്റി പറയുന്നിടത്താണ് വോട്ടുകളുടെ തുല്യത വന്നാല്‍ പരിഹരിക്കുന്നതിനുളള മാര്‍ഗം വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതില്‍ പറയുന്നത്- വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വോട്ടുകളുടെ തുല്യത ഉളളതായി കാണപ്പെടുകയും ഒരൊറ്റ വോട്ടു കൂട്ടിയാല്‍ ആ സ്ഥാനാര്‍ത്ഥികളില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുവാന്‍ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ വരണാധികാരി ഉടനടി നറുക്കെടുപ്പു വഴി ആ സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും നറുക്കു കിട്ടുന്ന സ്ഥാനാര്‍ത്ഥി ഒരൊറ്റ വോട്ടു കൂടുതല്‍ ലഭിച്ചിരുന്നാലെന്ന പോലെ നടപടി തുടരേണ്ടതും ആകുന്നു- എന്നാണ്.

          നിയമത്തിലെ ഈ വകുപ്പ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകളിലും ബാധകമാണ്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനവും മറ്റും ലഭിക്കുന്ന പഞ്ചായത്തുകളില്‍ അനിശ്ചിതത്വം തുടരുകയും പലപ്പോഴും ഭരണസ്തംഭനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഒഴിവാക്കപ്പെടേണ്ടതാണ്. ജനഹിതത്തെ ലംഘിക്കാതെയും സാമാന്യനീതിയെ മറികടക്കുകയും ചെയ്യാതെ ഈ സ്ഥിതിവിശേഷത്തിനു പരിഹാരം കാണേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ ഇതു സംബന്ധിച്ച ആശയങ്ങള്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയതിനു ശേഷം ബന്ധപ്പെട്ട ആക്ട് ഭേദഗതി ചെയ്യണം.

           വോട്ടെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടു വരുമ്പോള്‍ നറുക്കെടുപ്പു നടത്തി പ്രതിവിധി കാണുന്നതിനു പകരം  മറ്റു ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ ആ പദവി രണ്ടര വര്‍ഷം വീതം ഭാഗിച്ചു കൊടുക്കുന്നതാണ് ഉചിതം. അങ്ങനെയായാല്‍ വോട്ടു നല്‍കി തുല്യത സൃഷ്ടിച്ച വോട്ടര്‍മാരുടെ അഭിലാഷത്തെ ഹനിക്കാതിരിക്കാന്‍ സാധിക്കും. ആരുടെ ഊഴമാണ് ആദ്യം വരേണ്ടതെന്ന് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുകയും ആ കാലയളവില്‍ പദവിയിലിരുന്ന ശേഷം നിശ്ചിത ദിവസം ആദ്യത്തെയാള്‍ പിരിഞ്ഞു പോവുകയും വേണം.  വോട്ടെടുപ്പില്‍ തുല്യത നേടിയ രണ്ടാമത്തെയാള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍  തുടര്‍ന്ന് പദവിയിലെത്തുകയും ഇല്ലെങ്കില്‍ ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പുനടത്തുകയും ചെയ്യണം.

            പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഈ രീതി പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ആദ്യത്തെയാളുടെ കാലാവധി കഴിഞ്ഞ ശേഷമോ ഇടയ്‌ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിക്കുകയോ വിട്ടു നില്‍ക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ നമുക്ക് യുക്തിസഹമായ മറ്റൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. പത്തു വാര്‍ഡുളള ഒരു പഞ്ചായത്തില്‍ അഞ്ചു വീതം അംഗങ്ങളെ രണ്ടു പാര്‍ട്ടികളോ മുന്നണികളോ വിജയിപ്പിക്കുകയാണെങ്കില്‍ നറുക്കെടുക്കുന്നതിനു പകരം രണ്ടു വിഭാഗത്തിലെയും അംഗങ്ങള്‍ക്കു ലഭിച്ച വോട്ടുകളുടെ എണ്ണം പരിശോധിച്ച് കൂടുതല്‍ വോട്ടു നേടിയ ഗ്രൂപ്പിനെ അധികാരത്തിലേറാന്‍ അനുവദിക്കുകയാണെങ്കില്‍ അതായിരിക്കും ജനഹിതത്തെ മാനിക്കല്‍.

           പഞ്ചായത്തീരാജ് ആക്ടില്‍ കാലുമാറ്റത്തെ തടയുന്നതിന് പല വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമായതായി കാണുന്നില്ല. അതുകൊണ്ട് കഴിഞ്ഞ കാല അനുഭവങ്ങളായി ഭരണം അനിശ്ചിതത്വത്തിലാവുകയും തട്ടിക്കൊണ്ടുപോകലുകളും ക്രിമിനല്‍ കേസുകളും ഉണ്ടാവുകയും ചെയ്തതിന്റെ  വെളിച്ചത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അരാജകത്വവും അനിശ്ചിതാവസ്ഥയും പരിഹരിക്കുന്നതിന് പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണം. 1. സര്‍വ്വതന്ത്ര സ്വതന്ത്രന്‍മാരായി ജയിച്ചവരെ കൂറുമാറ്റ നിയമം ബാധിക്കാന്‍ പാടില്ല. 2. പാര്‍ട്ടികളുടെയോ മുന്നണികളുടെയോ പിന്തുണയോടെ മത്സരിച്ചവരെ പാര്‍ട്ടിക്കാരായി കണക്കാക്കണം. 3. പാര്‍ട്ടികള്‍ക്ക് ഭരണസമിതിക്കുളള പിന്തുണ പിന്‍വലിക്കാം. 4. ഏതെങ്കിലും പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ട്ടിയുടെ വിപ്പിനു വിപരീതമായി പിന്തുണ പിന്‍വലിക്കുകയോ പിന്‍വലിക്കാതിരിക്കുകയോ ചെയ്താല്‍ അന്നു മുതല്‍ ആ വ്യക്തികളുടെ അംഗത്വം ഉടനടി സ്വമേധയാ നഷ്ടപ്പെടേണ്ടതാണ്. 5. ഒരു മാസത്തിനകം ആ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടത്തുകയും ചെയ്യണം.