2011, ഫെബ്രുവരി 16, ബുധനാഴ്‌ച

വിപിന്‍ദാസ് ചുരുങ്ങിയ കാലം പ്രിയസുഹൃത്ത്









സോക്രട്ടീസിന്റെ ഭാവമായിരുന്നു വിപിന്‍ദാസിന്. സുര്യനു താഴെ സമസ്ത വിഷയങ്ങളിലും അദ്ദേഹത്തിന് അനല്പമായ അറിവുണ്ടായിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് ഞങ്ങള്‍ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായത്. വിപിന്‍ദാസിന്റെ അജ്ഞാതവാസം ചെങ്ങന്നൂരിലും എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമയില്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹത്തെപ്പറ്റി വളരെപ്പറയാനുണ്ട്. തീയൊന്നെരിഞ്ഞടങ്ങിക്കൊള്ളട്ടെ. വയനാട്ടില്‍ മരത്തില്‍ തളയ്ക്കപ്പെട്ട ഒരാത്മാവിനെപ്പറ്റിയാണ് എന്നെക്കൊണ്ട് അദ്ദേഹം ലൊക്കേഷനിലിരുത്തി സ്‌ക്രിപ്റ്റ് എഴുതിച്ചത്. ചാരുഹാസന്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ പോലും ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ അത് വെളിച്ചം കാണുകയുണ്ടായില്ല. അറം പറ്റിയതുപോലെ അദ്ദേഹം വയനാട്ടിലെ വൈത്തിരിയില്‍ വൈദ്യുതി ശ്മശാനത്തില്‍ ബന്ധനസ്ഥനായിക്കിടക്കുന്നു.ആ പ്രതിഭാ ശാലിയുമായി പങ്കിട്ട ഓരോ നിമിഷത്തെയും ഹൃദയവേദനയോടെ സ്മരിക്കുന്നു. സലാം.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഭാഗവതാചാര്യന്റെ ഭവനത്തില്‍ 9 വര്‍ഷമായി കാമധേനു നിത്യവും പാല്‍ ചുരത്തുന്നു


പത്തനംതിട്ട ജില്ലയിലെ നരിയാപുരത്തിനടുത്ത് തട്ടയില്‍ കുറ്റിയാനിപ്പുറത്തില്ലത്ത് ഡോ.കെ.പി. കേശവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് ഇതാ ഒരു യഥാര്‍ത്ഥ കാമധേനു. ഒന്‍പതു വര്‍ഷമായി അവള്‍ നിര്‍ത്താതെ പാല്‍ ചുരത്തുന്നു.ദേവന്‍മാര്‍ക്കും മുനിമാര്‍ക്കും ആവശ്യാനുസരണം പാല്‍ നല്‍കുന്ന കാമധേനു ഒരു സങ്കല്‍പം മാത്രമാണെങ്കില്‍ ഇവിടെ ഇത് യാഥാര്‍ത്ഥ്യമാണ്. നന്ദിനിപ്രസവിച്ചത് ഒന്‍പതു വര്‍ഷം മുന്‍പുളള ഒരു ശിവരാത്രി നാളാണ്. ഋഷഭവാഹനന്റെ തിരുനാളില്‍ ഒരു കാളക്കുട്ടി. പരിചരിക്കാനാളില്ലാത്തതുകൊണ്ട് അതിനെ ആര്‍ക്കോ കൈമാറി. നാടന്‍ ഇനമായ നന്ദിനി ദിവസവും നാലഞ്ചു ലിറ്റര്‍ പാല്‍ നല്‍കും. ഒന്‍പതു വര്‍ഷത്തിനു ശേഷവും അതിനു മാറ്റമൊന്നുമില്ല. സാധാരണ പശുക്കള്‍ പ്രസവത്തിനു ശേഷം അടുത്ത പ്രസവം വരെയാണ് പാല്‍ നല്‍കുക. ഇവിടെ അവള്‍ പിന്നീടൊരിക്കലും മദി കാണിച്ചിട്ടില്ല. നമ്പൂതിരിയും കുടുംബവും 9 വര്‍ഷമായി സൂക്ഷിക്കുന്ന രഹസ്യം വളരെ മടിയോടെയാണ് വെളിപ്പെടുത്തിയത്. പാലിന് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഇപ്പോഴും ഉപയോഗിക്കുന്നു. നിത്യവും തേവാരത്തിലെ പൂജയ്ക്ക് പാല്‍പ്പായസം ഉണ്ടാക്കുന്നത് ഈ പാല്‍ ഉപയോഗിച്ചാണ്. പശുവിനെ ഇക്കാലമത്രയും പരിചരിച്ചു പോരുന്നതും കറക്കുന്നതും അടുത്തുതന്നെയുള്ള കള്ളോട്ടേത്തു വീട്ടില്‍ രത്‌നമ്മയാണ്. കാര്യം വെളിപ്പെടുത്തിയാല്‍ കാണാനും പരിശോധനയ്ക്കും മറ്റും ആളുകള്‍ വരുമെന്ന പേടികൊണ്ടാണ് ഇത്രയും നാള്‍ രഹസ്യമാക്കി വെച്ചത്. സ്‌നേഹപുര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി എങ്കിലും വന്ദ്യവയോധികനായ നമ്പൂതിരി പ്രശസ്തിയില്‍ താത്പര്യമുളള ആളല്ല.
ശാസ്ത്രചൂഡാമണി ഡോ. കെ. പി. കേശവന്‍ നമ്പൂതിരി പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും സംസ്‌കൃതവിഭാഗം മേധാവിയായി വിരമിച്ചയാളാണ്.സാംഖ്യ തത്വശാസ്ത്രത്തിലാണ് ഗവേഷണബിരുദമെങ്കിലും അഞ്ഞൂറിലധികം ഭാഗവത(സംസ്‌കൃതം)മൂല സപ്താഹവേദികളില്‍ യജ്ഞാചാര്യനായി. 12 വര്‍ഷമായി ഗുരുവായൂരില്‍ മുടങ്ങാതെ സപ്താഹം നടത്തുന്നു. ഗോപാലനായ ശ്രീകൃഷ്ണന്റെ അനുഗ്രഹമായി ഈ അദ്ഭുതത്തെ കാണാനാണ് അദ്ദേഹത്തിനിഷ്ടം.The concept of apavarga in samkhya philosophy ഭാഗവത കൈരളി, വിക്രമോര്‍വശീയം ആട്ടക്കഥ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.