2009, നവംബർ 30, തിങ്കളാഴ്‌ച

നമ്പൂതിരിയുടെ രാമായണവിമര്‍ശം

നമ്പൂതിരിയുടെ രാമായണവിമര്‍ശം
രാമകഥയുടെ വേരുകള്‍ വേദകാലത്തോളം നീണ്ടുകിടക്കുന്നു എന്ന് ഗവേഷകനായ ഫാദര്‍ കാമില്‍ ബുല്‍കേ വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്ന്, കാലദേശാന്തരങ്ങളിലൂടെ രാമകഥ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായി വാമൊഴി പാരമ്പര്യത്തില്‍ വളരുന്ന ഏതു സാഹിത്യത്തിനും സംഭവിക്കുന്നതുപോലെ രാമകഥയ്ക്കും നിരവധി പാഠഭേദങ്ങള്‍ രൂപം കൊണ്ടു. അവയില്‍ വാല്മീകി തയ്യാറാക്കിയ പാഠമാണ് ഏറ്റവുമാദ്യം വരമൊഴിയില്‍ പ്രതിഷ്ഠിതമായത്.ആദികാവ്യം എന്ന വിശേഷണത്തിന്റെ പൊരുള്‍ ഇതാവാം. പിന്നീട് പ്രവരസേനന്‍, ഏകനാഥന്‍, തുളസീദാസ്, കൃത്തിവാസ്, കമ്പര്‍ മുതലായ എത്രയോ കവികള്‍ വ്യത്യസ്തപാഠങ്ങള്‍ എഴുതിയുണ്ടാക്കി. മലയാളികളെ സംബന്ധിച്ചിടത്തോളം വാല്മീകിയുടെ ആദിരാമായണവും ഏകനാഥന്റെ അദ്ധ്യാത്മരാമായണവുമാണ് കൂടുതല്‍ പ്രസക്തമായി വന്നത്. വളളത്തോളിന്റെ അനുഗതവിവര്‍ത്തനം വാല്മീകിരാമായണത്തെയും എഴുത്തച്ഛന്റെ സ്വതന്ത്രവിവര്‍ത്തനം അദ്ധ്യാത്മരാമായണത്തെയും മലയാളികള്‍്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

എഴുത്തച്ഛന്റെ കിളിപ്പാട്ടിന് മലയാളികളുടെ മനസ്സില്‍ നിത്യജീവിതം തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുണ്ടായ ഈ പ്രഭാവാതിശയത്തിന് കാരണങ്ങള്‍ പലതുണ്ട്. പ്രധാനപ്പെട്ട ഒരു കാരണം എടുത്തു പറയേണ്ടതുണ്ട്. വാല്മീകി ചൊല്ലിത്തന്നത് ഒരു വീരപുരുഷന്റെ കഥയാണ്. അദ്ധ്യാത്മരാമായണം അനുഗാനം ചെയ്തത് ഒരു അവതാരപുരഷന്റെ കഥയാണ്. തികഞ്ഞ ജീവിത വിമര്‍ശനമാണ് ആദ്യത്തേത്. വിമര്‍ശനമെല്ലാമൊടുങ്ങുന്ന ഭക്തിപ്രകര്‍ഷമാണ് രണ്ടാമത്തേത്. അതുമൂലം അനുരഞ്ജനം അസാദ്ധ്യമായ വിരുദ്ധ ധ്രുവങ്ങളിലേക്ക് രണ്ടു കൃതികളും സഞ്ചരിക്കുന്നതായി തോന്നും. യുക്തിയും ഭക്തിയും തമ്മിലൊരു കലഹം പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്നതാണ്. ഈ വൈരുദ്ധ്യം രണ്ടരപ്പതിറ്റാണ്ടു മുന്‍പ് നമ്മുടെ സാഹിത്യ വിചാരത്തില്‍ പ്രക്ഷുബ്ധമായ ഒരു ആശയസമരത്തിന് കളമൊരുക്കുകയുണ്ടായി.

കുട്ടികൃഷ്ണമാരാരെഴുതിയ 'വാല്മീകിയുടെ രാമന്‍' എന്ന പഠനം യുക്തിക്ക് പ്രാമാണ്യമുളള വിശകലനരീതി സ്വീകരിക്കുകയും ധര്‍മ്മ നീതിയുടെയും മനശ്ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകള്‍ അവലംബമാക്കിക്കൊണ്ട് രാമനെന്ന പാത്രസൃഷ്ടിയെ വിലയിരുത്തുകയും ചെയ്തു.രാമനെ ബാഥിച്ചിരിക്കുന്ന യശോകാമമെന്ന വൈകല്യം ആ വീരപുരുഷന്റെ ചിത്രത്തിന് ഒളിമങ്ങലേറ്റുന്നതായി വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചു. തികച്ചും യുക്തിസഹമായി മാരാര്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ പക്ഷേ വകവെച്ചുകൊടുക്കാന്‍ ജനം തയ്യാറായില്ല. അത് സ്വാഭാവികം മാത്രം. എഴുത്തച്ഛന്റെ കാലം മുതല്‍ക്കേ ജനത്തിനു കിട്ടിപ്പോന്ന ശിക്ഷണം, രാമനെ വിമര്‍ശനത്തിനെല്ലാമതീതനായ അവതാരപുരുഷനായി പൂജിക്കുക എന്നതാണ്. അതുമൂലം രാമബിംബത്തില്‍ ലവലേശം കളങ്കമുണ്ടെന്ന് സമ്മതിക്കാന്‍ ജനഹൃദയം ഒരുക്കമായിരുന്നില്ല. പില്‍ക്കാലത്ത് കുട്ടികൃഷ്ണമാരാര്‍ തന്നെ ഭക്തിധാരയില്‍ സമ്പൂര്‍ണമായും ആമഗ്നനാകുകയും തന്റെ മുന്‍ നിലപാടുകളെ സ്വയം തളളിക്കളയുകയും ചെയ്തു. എങ്കിലും മാരാര്‍ ആദ്യം സ്വീകരിച്ച വിമര്‍ശനരീതി അപ്രസക്തമാണെന്നുവരുന്നില്ല. അതിന് അതിന്റേതായ നിലയും വിലയുമുണ്ട്. അക്കാര്യം അംഗീകരിച്ചുകൊണ്ട് കൂടുതല്‍ സജ്ജീകരണങ്ങളോടെ വാല്മീകിയുടെ രാമനെ അടുത്തറിയുന്ന പഠനമാണ് പ്രകാശ് ഡി. നമ്പൂതിരിയുടെ 'കാമമോഹിതനായ രാമന്‍'.

രാമകഥയിലെ ഏതാനും സന്ദര്‍ഭങ്ങള്‍ മാത്രമേ മാരാര്‍ തന്റെ വിശകലനത്തിന് വിധേയമാക്കിയിട്ടുളളൂ. പ്രകാശന്റെ പഠനത്തില്‍ ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും പരാമൃഷ്ടങ്ങളായിട്ടുണ്ട്. അതുവഴി വൈവിദ്ധ്യമുളള പ്രമേയങ്ങളിലേക്ക് വെളിച്ചം വീഴ്ത്തുവാന്‍ ഈ ഗ്രന്ഥകാരന് കഴിഞ്ഞിരിക്കുന്നു. രാമനെ, ബാലിയോടും രാവണനോടും ലക്ഷ്മേേണാടും തുലനം ചെയ്യുന്ന ഭാഗങ്ങള്‍ അത്യന്തം നിശിതങ്ങളാണ്. ബാലിവധത്തിന്റെ വിവരണമാകട്ടെ വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നു.  
നമ്പൂതിരി തന്റെ ഗ്രന്ഥത്തില്‍ രാമനെ ഒരു ദുരന്തകഥാപാത്രമായി നോക്കികാണുന്നു. ഉന്നതസ്ഥാനത്തു നിലകൊളളുന്ന ഒരു മനുഷ്യന്റെ ജീവിതം ഭയവും ശോകവും ജനിപ്പിക്കും വിധം തകര്‍ന്നു വീഴുന്നതിന്റെ കഥയായാണ് ദുരന്തനാടകത്തില്‍ ചിത്രീകൃതമാകുന്നതെന്ന് അരിസ്‌റ്റോട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആ വീരനായകന്റെ സ്വഭാവത്തില്‍ കുടികൊളളുന്ന ചില വൈകല്യങ്ങളാണ് അയാളുടെ പതനത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതെന്നും അരിസ്റ്റോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരീക്ഷണനിലയത്തില്‍ നിന്നുകൊണ്ട് നമ്പൂതിരി രഘുരാമന്റെ സ്വഭാവത്തിലെ ദുരന്തവൈകല്യങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. സ്വാര്‍ത്ഥത, അധികാരദാഹം, കാപട്യം, വഞ്ചന, കാമമോഹം, ദുശ്ശങ്ക മുതലായ തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ ഒളിസങ്കേതമാണ് രാമന്റെ മനസ്സ്. ഇത്തരം തിന്‍മകളുടെ കൂടാരമായ രാമചിത്തം ഒടുവില്‍ വിഷാദരോഗത്തിലെരിഞ്ഞ് ആത്മഹത്യയില്‍ മുങ്ങിത്താഴുന്നു. ആദ്യന്തം കാളിമ കാളുന്ന ഒരു രാമബിംബം വാല്മീകിരാമായണത്തില്‍ നിന്നും വായിച്ചെടുക്കുകയാണ് പ്രകാശ് നമ്പൂതിരി ചെയ്തിരിക്കുന്നത്.
ഈ വിമര്‍ശകന്റെ നോട്ടത്തില്‍ വാല്മീകിയുടെ രാമന്‍ ആദര്‍ശപുരുഷനോ ഉത്തമപുരുഷനോ അല്ല. മാത്രവുമല്ല രാമനെ കാവ്യത്തിലെ കേന്ദ്രകഥാപാത്രമായി കാണേണ്ട കാര്യമില്ലെന്ന വാദം കൂടി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വാല്മീകി തന്റെ പാഠം തയ്യാറാക്കിയത് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയാണ്. ഉപേക്ഷിക്കപ്പെട്ട സീതയെ രാമനെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിക്കുക, അതിനുവേണ്ട ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നിര്‍വ്വഹിക്കുക ഇതായിരുന്നു വാല്മീകിയുടെ രചനാലക്ഷ്യം. അതിനൊത്തവിധം ധര്‍മ്മനീതിയുടെ സൂചികയത്രയും സീതയ്ക്കനുകൂലമായി തിരിച്ചു വെയ്ക്കുകയാണ് കവി ചെയ്തിട്ടുളളത്. ഒപ്പം സീതയുടെ കെടുതികള്‍ക്കെല്ലാം കാരണം രാമന്റെ സ്വഭാവ വൈകല്യങ്ങളാണെന്ന് ശക്തിയായി ധ്വനിപ്പിക്കുവാനും കവി ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ രാമന്റെ വിശദമായ കറുത്ത ചിത്രവും അതിനെതിരെ സീതയുടെ പ്രകാശം പ്രസരിപ്പിക്കുന്ന ഉജ്വലചിത്രവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാല്മീകി സീതയെ രാമായണത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതൊരു ആത്യന്തിക വാദമായി തോന്നാം. പക്ഷേ ഒന്നുണ്ട്. രാമായണകഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം, രാമനേയും അതിശയിപ്പിക്കും വിധം നിത്യജീവിതം കൈവരിച്ച കഥാപാത്രം, സീതയാണ്.
നമ്പൂതിരി തന്റെ വാദമുഖങ്ങള്‍ യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. വാല്മീകിയുടെ വിവക്ഷിതങ്ങള്‍ വിമര്‍ശകന്‍ ഗ്രഹിച്ചിട്ടുളളത് കവിയുടെ സ്വരവ്യഞ്ജനങ്ങള്‍ അനുവദിക്കുന്ന വാച്യവും വ്യംഗ്യവുമായ അര്‍ത്ഥപരിധിയില്‍ നിന്നുകൊണ്ടാണ്. ഇല്ലാത്ത അര്‍ഥ്ഥമൊന്നും വിമര്‍ശകന്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഉളളത് ഉളള പോലെ, ലളിതമായി എന്നാല്‍ ചടുലമായി ഏതുതരം വായനക്കാരനും ഏറ്റുവാങ്ങാന്‍ പാകത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇത്രയും തെളിമയുളള ശൈലി പുതിയ ചെറുപ്പക്കാരുടെ എഴുത്തില്‍ കണികാണാനില്ലാത്തതുകൊണ്ട് ഇത് ശ്രദ്ധേയമാണ്.
                                                                                                                                                                                                                   പ്രഫ. പി.ഒ. പുരുഷോത്തമന്‍, ആര്‍ഷം, മണ്ണഞ്ചേരി.

2009, നവംബർ 24, ചൊവ്വാഴ്ച

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്
നവംബര്‍ 24ന് മാതൃഭൂമി ദിനപ്പത്രത്തിന്റെ അവസാനപേജില്‍  തിരുനക്കര സൗഹൃദ കലാസാംസ്‌ക്കാരിക വേദിയുടേതായി വന്ന ആശംസാ പരസ്യം എനിക്ക് 'ക്ഷ' പിടിച്ചു. ഒന്നുമല്ലെങ്കില്‍ ഞാനും ഒരു രണ്ടു ജന്‍മം ജനിച്ചവനാണല്ലോ? കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വേദിക് കള്‍ച്ചര്‍ ആന്റ് ഉപനിഷത് എന്ന വിഷയത്തിലാണ് കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ് ലഭിച്ചത്. സില്‍വസ്‌ററര്‍ സ്‌ററലന്റേതു പോലുളള ശരീരം, ഒരൊന്നൊന്നര തല, സീരിയലുകളിലെ രാക്ഷസന്‍മാരുടെ മേക്കപ്പിനെ കടത്തിവെട്ടുന്ന അര സ്‌ക്വയര്‍ മൈല്‍ ചുററളവുളള പൊട്ട്. ഇപ്പോള്‍ പേരിനും ഒരു കടുപ്പമായി: ഡോ. തന്ത്രി.കണ്ഠരര് മോഹനര്. സത്യത്തില്‍ കുളിരു കോരുന്നു. എനിക്ക് ഇത്രയും കുളിരു തോന്നുന്നെങ്കില്‍ അദ്ദേഹത്തിന് എത്ര തോന്നും?
പക്ഷേ പഴയ ചില പത്രവാര്‍ത്തകള്‍ ഇതു കണ്ട് മനം മറിഞ്ഞ് തികട്ടി വന്നു. ജസ്‌ററിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ മുന്‍പില്‍ തെളിവെടുത്തപ്പോള്‍ ഇദ്ദേഹം മൊഴി കൊടുത്തത് തനിക്ക് സാമാന്യ വിദ്യാഭ്യാസമേയുളളൂ എന്നും, സംസ്‌കൃതം തീരെ അറിയില്ലെന്നും, ഭാഗ്യസൂക്തം ഹൃദിസ്ഥമാക്കിയിട്ടില്ലെന്നുമാണ്. അത് സാരമുളള കാര്യമല്ല. ശോഭാ ജോണ്‍ കേസിനു ശേഷം അദ്ദേഹത്തിന് ധാരാളം സമയം ലഭിക്കുന്നുണ്ടായിരുന്നു. വേറെ പ്രത്യേകിച്ച് പണിയൊന്നുമുണ്ടായിരുന്നില്ലല്ലോ? ശനിദശാകാലത്ത് പഠനമനനങ്ങളുമായി കഴിയാമെന്നു തീരുമാനിച്ച വിവേകം ആദരണീയം തന്നെ. പ്രത്യേകിച്ചും വേദസംസ്‌ക്കാരത്തെപ്പറ്റിയും ഉപനിഷത്തിനേപ്പറ്റിയും ഉളള പഠനം. ആചാര്യ നരേന്ദ്രഭൂഷണേക്കൊണ്ടു പറ്റിയില്ല ഈ വിഷയത്തില്‍ ഒരു ഡോക്റ്ററേറ്റ് സമ്പാദിക്കാന്‍! പിന്നെ അഴീക്കോട്ടെങ്ങാണ്ടുളള ഒരു തീയ്യന്‍ സുകുമാരന്‍ ഏതാണ്ട് പോക്കണംകേട് എഴുതിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഭാഗ്യത്തിന് കണ്ടിട്ടില്ല. പണ്ടേ എങ്ങാണ്ടൂന്ന് ഒരു ഡോക്റ്ററേറ്റും തപ്പിക്കോണ്ട് വന്ന് വരേണ്യ വര്‍ഗ്ഗത്തെ നാണംകെടുത്താന്‍ കുററീം പറിച്ചോണ്ടു വന്ന് വായിട്ടലച്ചോണ്ട് നടക്കുന്നു. ആര് കേക്കുന്നു ഇതൊക്കെ?
പിന്നെ ചിലതൊക്കെ പത്രത്തില്‍ വന്നത്: സത്യത്തില്‍ ഈയുളളവനും അത് അത്ര ഗൗനിച്ചിട്ടില്ല. കാരണം ഞങ്ങളുടെയൊക്കെ പൂര്‍വ്വികര്‍ പണ്ടും അഗമ്യഗമനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അന്ന് പുരയിടമായും വസ്തുവകകളായും ഒക്കെ പ്രതിഫലം കൊടുത്തിരുന്നെങ്കില്‍ ഇന്നുള്ളവര്‍ പണമായി കൊടുക്കുന്നു. അന്നുളളവര്‍ക്കില്ലാത്ത വിലക്ക് ഇന്നു കൊണ്ടു വരുന്നതില്‍ എന്താ അര്‍ത്ഥം?
എന്നാല്‍ പിന്നെ ഇങ്ങനെയുളള ഡോക്റ്ററേറ്റ് പരസ്യങ്ങള്‍ ഡോ. കുടമാളൂര്‍ ശര്‍മ്മ, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാര്‍, ഡോ.പ്രണവം വിഷ്ണുനമ്പൂതിരി, ഡോ. മാന്നാര്‍ കൃഷ്ണപിളള തുടങ്ങിയവരുടേതായി കാണുമ്പോള്‍ അവിടേം ഇവിടേമൊക്കെ ഒരു ചൊറിച്ചില്‍. വാഴയ്ക്ക് വെളളം കോരിയും ട്യൂട്ടോറിയലില്‍ പഠിപ്പിച്ചും നാലഞ്ചു വര്‍ഷം ഗവ.ലോക്കോളേജിന്റെയും മറ്റും തിണ്ണനിരങ്ങി ഒപ്പിച്ചെടുത്ത രണ്ടുമൂന്നു ഡിഗ്രികളുണ്ട്. ഇതിനു പോയ ഞങ്ങളൊക്കെ വെറും കൊഞ്ഞാണന്‍മാരായിരുന്നല്ലോ എന്നോര്‍ക്കമ്പോള്‍ ഒരു വേദന. പിന്നെ ബൂലോകരോടൊരു കാര്യം പറഞ്ഞേക്കാം കൂടുതലു മൂത്താ ഞാനും മേടിച്ചളയും ഇതേലെ ഒരെണ്ണം 35000 കൊടുത്ത്.          

2009, നവംബർ 21, ശനിയാഴ്‌ച

നേത്രോന്‍മീലനം


നേത്രോന്‍മീലനം
ഭാരതീയ ഹിന്ദുസമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുളള ഈശ്വരവിശ്വാസത്തിന്റെ മൂര്‍ത്തീകരണമാണ് ഇന്ന് ഇതിഹാസകഥാപാത്രങ്ങള്‍. ആത്മാവിന്റെ അന്തര്‍ദ്ദാഹവും ബോധമനസ്സിന്റെ ആശ്വാസവുമായ ഈശ്വരവിശ്വാസത്തിനു നേരേ അമ്പു തൊടുക്കുക എന്റെ ലക്ഷ്യമല്ല. രാഷ്ട്രമോ സമൂഹമോ സഹാനുഭൂതി കാണിക്കാത്ത ദരിദ്രജനകോടികളുടെ ആ അത്താണി അങ്ങനെ തന്നെ നിന്നുകൊളളട്ടെ.
രാമായണമാസത്തിലും മററും അനേകം മതപണ്ഡിതന്‍മാരും മാധ്യമങ്ങളും വിശ്രുതനായ രാമന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും വര്‍ഷാവര്‍ഷം നടക്കുന്ന രാമലീലയില്‍ രാവണന്‍ പൊട്ടിച്ചിതറിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ രാമായണകാവ്യത്തിലെ സര്‍വ്വദുര്‍ഗ്ഗുണങ്ങളുടെയും സമാഹാരം മാത്രമെന്ന് വിശ്വസിക്കാനിടയായ രാവണനില്‍ കൗതുകം തോന്നി.
വാല്മീകി രാമായണത്തിന്റെ വളളത്തോള്‍ പരിഭാഷയും ഇംഗഌഷ് പരിഭാഷയും വായിക്കുന്നവര്‍ക്ക് രാമനിലേക്ക് ഒഴുകിയെത്തുന്ന പ്രതിനായകത്വത്തിന്റെ ചുടുനീരുറവകള്‍ കാണാം. രാമായണകാവ്യസംബന്ധിയായ ഈ പഠനം പ്രചാരമാര്‍ന്ന ചില അഭിപ്രായങ്ങളുടെ ക്രോഡീകരണവും മൗലികമായ കുറെ വിലയിരുത്തലുകളുടെയും കണ്ടെത്തലുകളുടെയും സമാഹാരവുമാണ്. വയലാര്‍ രാമവര്‍മ്മ, കുമാരനാശാന്‍, വളളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ദേശമംഗലത്ത് രാമവാര്യര്‍,കമ്പര്‍, എഴുത്തച്ഛന്‍, കാളിദാസന്‍ എന്നിവര്‍ നടന്നു പോയ വഴിത്താരകളിലൂടെ കടന്ന് സാക്ഷാല്‍ വാല്‍മീകിയുടെ മൗനങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക മാത്രമാണിവിടെ.
രാമായണകാവ്യത്തിന് വളരെയൊന്നും വിമര്‍ശന പഠനങ്ങള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. മര്‍മ്മാണി പെണ്ണുകെട്ടിയ ആദ്യരാത്രിയിലെന്നപോലെ മഹാപണ്ഡിതന്‍മാര്‍ അമ്പരന്ന് ഉറക്കമിളയ്ക്കുമ്പോള്‍, വളരെ പഴയ ഒരു കഥയില്‍ ലോലവും വിശിഷ്ടവുമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഘോഷയാത്രയ്ക്ക് നയിച്ച രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ ആര്‍ജ്ജവവും നിഷ്‌കളങ്കതയുമാണ് ഈ വിമര്‍ശനപഠനത്തിന്റെ രചനാപ്രേരണ. കേസ് കേള്‍ക്കാതെ തീര്‍പ്പു കല്‍പ്പിക്കുന്നവര്‍ ധാരാളം. ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും അപൂര്‍വ്വമായെങ്കിലുമുണ്ട്.അതുകൊണ്ട് കണ്ണുതുറപ്പിക്കല്‍ അനിവാര്യമായി വന്നു.
വിഖ്യാത ശാസ്ത്രപ്രതിഭയായ സി. വി. രാമന്‍ കണ്ടെത്തിയ രാമന്‍ ഇഫക്റ്റിനെക്കാളും വന്‍ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞ ഒന്നാണ് ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞര്‍ കണെത്തിയ രാമന്‍ ഇഫക്റ്റ്. തെരഞ്ഞെടുപ്പുകള്‍ക്ക് കേളികൊട്ടുയരുമ്പോള്‍ രാമനും രഥവും ജനങ്ങളെ സമീപിക്കും. അധികാരയുദ്ധത്തില്‍ ജയം നേടിക്കഴിഞ്ഞാല്‍ രാമനെ പ്രാസാദങ്ങള്‍ക്കുളളിലെ ഇരുള്‍ മൂലകളില്‍ തിരികെ കുടിയിരുത്തും. രഥം ദരിദ്രനാരായണന്‍മാര്‍ക്ക് തൊട്ടുവണങ്ങാനും രാമരാജ്യം അവര്‍ക്ക് സ്വപ്‌നം കാണാനും നല്‍കും. ജനകോടികള്‍ നെഞ്ചിലേററുന്ന രാമന്‍ അവര്‍ക്കീശ്വരനാകുമ്പോള്‍ കുശാഗ്രബുദ്ധികളും അധികാരദാഹികളുമായ രാഷ്ട്രീയ തന്ത്രശാലികള്‍ക്ക് രാമന്‍ വെറുമൊരു ചവിട്ടുപടിയും ഇലക്ഷന്‍ തന്ത്രവുമാണ്.
ഇതേപോലെ അധികാരമോഹിയും പേരുകേള്‍പ്പിക്കുന്നതിനു വേണ്ടി എന്തും ചെയ്യുന്നവനുമായ ഒരു സൂര്യവംശകുമാരനെ അടുത്തുനിന്നു കാണുവാനുമുളള.  ശ്രമമാണ് ഈ പഠനം. ബാലിയെ വധിക്കാന്‍ ചെയ്തതുപോലെ തനിക്കിഷ്ടമില്ലാത്തവരെ ഉന്‍മൂലനം ചെയ്യാന്‍ എന്ത് അധമ തന്ത്രങ്ങളും സ്വീകരിക്കുന്ന രാമന്‍, രാജാധികാരം നിലനിര്‍ത്താന്‍ പ്രിയതമയെ ഉപേക്ഷിച്ച രാമന്‍, ഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ തളളി സ്ത്രീപീഡനങ്ങള്‍ക്ക് വഴികാട്ടിയായവന്‍,പരാജയത്തിന്റെ പരകോടിയില്‍ ആത്മഹത്യ ചെയ്ത് മാതൃകയായവന്‍! അയോദ്ധ്യാ നിവാസികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവന്‍! ഇങ്ങനെയെല്ലാമുളള രാമനാണ് കാമമോഹിതനായ രാമന്‍.
ഇത് കല്ലെറിയലല്ല;കാടും പടലും മാറ്റലാണ്. ഇത് വിഗ്രഹഭഞ്ജനമല്ല വിഗ്രഹം ശിലയാണെന്ന് ബോദ്ധ്യപ്പെടുത്തുകമാത്രം. അതിപൗരാണികമായ ഒരു കാവ്യത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും വിലയിരുത്തുന്നതിന് മാനദണ്ഡമാക്കേണ്ടത് ആ കാലഘട്ടത്തെയും അന്നത്തെ സംസ്‌ക്കാരത്തെയും വ്യവസ്ഥിതിയെയും മൂല്യബോധത്തെയുമാണ്.ചരിത്രാതീതകാലഘട്ടത്തില്‍ രചിക്കപ്പെടുകയും പില്‍ക്കാലത്ത് തത്വചിന്തകന്‍മാര്‍ മുതല്‍ അന്ധരായ ഭക്തശിരോമണികള്‍ വരെ സംഭാവന നല്‍കി പോഷിപ്പിക്കുകയും ചെയ്ത ഒരു കൃതിയാണ് രാമായണം. അതില്‍ വിഭാവന ചെയ്യുന്ന ദര്‍ശനം മനുഷ്യന്‍ ഇന്നോളം ആര്‍ജ്ജിച്ച സാംസ്‌ക്കാരിക മൂല്യങ്ങളെക്കാളും സനാതനമാണെന്ന് പ്രചരിപ്പിക്കപ്പെടമ്പോള്‍, ആ കൃതിയെ ആധുനിക മനുഷ്യന്റെ മൂല്യബോധത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്നത് അപരാധമല്ല.
മിക്ക പുരാണേതിഹാസങ്ങളുടെയും ആമുഖമായി ദീര്‍ഘദര്‍ശികളായ ഋഷിമാര്‍ തങ്ങളുടെ സര്‍ഗ്ഗസൃഷ്ടി തത്വം ഗ്രഹിപ്പിക്കുന്നതിനുളള കെട്ടുകഥകളാണെന്ന് ആണയിട്ട് പറഞ്ഞാലും വിശ്വാസികളുടെ ആരവത്തില്‍ അത് മുങ്ങിപ്പോവുകയാണ്. രാമന്‍ ജനിച്ചതെവിടെ എന്ന ചോദ്യത്തിന് അയോദ്ധ്യയില്‍ എന്ന കോടിക്കണക്കിനാളുകളുടെ കണ്ടത്തില്‍ നിന്നുയരുന്ന ശബ്ദഘോഷത്തിനിടെ 'ആദികവിയുടെ ഭാവനാഭൂമികയില്‍' എന്ന നേരുത്തരം തീരെ ദുര്‍ബ്ബലമായിത്തീരുമ്പോള്‍ വിശ്വാസം കൊണ്ട് ദൃഢീകരിക്കപ്പെട്ട ആ ഇതിഹാസകഥാപാത്രത്തെ വിലയിരുത്തേണ്ടതുണ്ട്. ആദികവിയുടെ ഈ വിശ്രുതകഥാപാത്രത്തിന് ജീവിച്ചിരുന്ന ഒരു മാതൃക ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും വാല്മീകിരാമായണത്തിലെ രാമന്‍ അദ്ദേഹത്തിന്റെ സങ്കല്പസൃഷ്ടിയാണ്; കാരണം കാവ്യം കല്പനാമിശ്രിതം കൂടിയാണല്ലോ? അതിനാല്‍ മധുര സങ്കല്പങ്ങളുമായി ഇരുള്‍മൂടിയ വഴികളിലൂടെ നടക്കുമ്പോള്‍ ഇന്നലെകളുടെ സുഖസുഷുപ്തിയില്‍ പീളയടിഞ്ഞ കണ്ണുകളിലേക്ക് അത് തുറക്കുവാന്‍ ചാലിച്ച നെയ്യിലും തേനിലും മുക്കിയ ഈ സ്വര്‍ണസൂചി പതുക്കെ കടത്തിയാലും