2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഓണാശംസകള്‍

കാലത്തിന്റെ മഹാപ്രവാഹത്തില്‍ പല കരകളിലായിപ്പോയിട്ടും മലയാളത്തിന്റെ മധുരം നുണയാനെത്തുന്ന വഴി 39 രാജ്യങ്ങളില്‍ നിന്നെത്തിയ ദേശാടനക്കിളികള്‍ പലപ്പോഴായി ഈ മരച്ചില്ലയില്‍ ഇരുന്നു പോയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും മലയാണ്മയുടെ ആഘോഷമായ ഈ തിരുവോണനാളില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുക സമൃദ്ധമാകട്ടെ മുഖം കാണാനിട വന്നിട്ടില്ലാത്ത എന്റെ പ്രിയ സ്‌നേഹിതരുടെ ഓണം. prakashdnamboodiri@yahoo.com

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ശശി തരൂര്‍ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണു

         മുന്‍ കേന്ദ്രമന്ത്രിയും യു.എന്‍. ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്ന ശശി തരൂര്‍ കാശ്മീരിലുളള പ്രശസ്തമായ സുനന്ദപുഷ്‌കരണിയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ട്. ബഌക്‌ബോക്‌സ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തകര്‍ച്ചയുടെ കാരണവും ആഴവും മനസ്സിലാക്കാനായിട്ടില്ല. ഇതിനിടെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാനായി മൂന്നു കുട്ടികള്‍ പാലക്കാട്ട് എത്തിച്ചേര്‍ന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. കാലം പുരോഗമിച്ചതോടെ ഇതും സാദ്ധ്യമായിരിക്കുന്നു. കഷ്ടം ഞാനൊരു നിര്‍ഭാഗ്യവാനാണ്. എനിക്ക് അച്ഛന്റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ശശിയും സുനന്ദയും മുന്‍പ് ഒന്നുരണ്ട് കല്യാണ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നതാണ്. അതുകൊണ്ട് മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എവിടെ സുല്ലിടണമെന്ന് കൃത്യമായി അറിയാം.

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

മുരളീധരന്‍ ഡി.ജി.പി.യുടെ തോളിലും ആശാന്റെ നെഞ്ചത്തും ഗോലി കളിച്ചവന്‍!

          സര്‍വസംഗപരിത്യാഗിയായ ഒരു ഭിക്ഷാംദേഹി ഇതാ കെ.പി.സി.സിയുടെ തിരുമുറ്റത്തു വന്നു നിന്നു ഭിക്ഷ യാചിക്കുന്നു. ചോദ്യം ഒരു പഴയനാലണ മെമ്പര്‍ഷിപ്പു മാത്രം. പക്ഷേ അതിനകത്ത് സൂതപുത്രനായ കര്‍ണനില്ല, മൂന്നാമത്തെ കാല്‍ ചവിട്ടാന്‍ ശിരസ്സു കാട്ടിക്കൊടുത്ത മഹാബലിയില്ല. ഉളളത് കളളന്‍മാര്‍ക്കു കഞ്ഞി വെച്ചുകൊടുത്തും, ഇരപ്പാളികളുടെ പെട്ടിപിടിച്ചുകൊടുത്തും, ഒളിഞ്ഞിരുന്നു കുതികാല്‍ വെട്ടിയും വളര്‍ന്നു വന്ന പ്രതാപശാലികളായ കാരണവന്‍മാര്‍ മാത്രം. അവര്‍ മുരളി ധര്‍മ്മം ചോദിക്കുന്നത് കേട്ട ഭാവം നടിക്കുന്നില്ല. അവര്‍ക്കറിയാം മുരളി ചോദിക്കുന്നത് ധര്‍മ്മമല്ല; ചവിട്ടിത്താഴ്ത്താന്‍ ഒരു തലയാണെന്ന്. കോണ്‍ഗ്രസ്സിലെ പ്രോട്ടോക്കോള്‍ പ്രകാരം മഴയത്ത് കയറി നില്‍ക്കാന്‍ ഒരിടം കൊടുത്താല്‍ കടയുടെ കൈവശാവകാശം വരെ ഉന്നയിക്കാന്‍ കഴിയും പഴയ കെ.പി.സി.സി. പ്രസിഡന്റിന്. സ്വന്തം ഉടുതുണി സംരക്ഷിക്കാന്‍ അറിയില്ലെങ്കിലും തലയും കസേരയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
           ലാളിച്ചു വഷളാക്കപ്പെട്ട യുക്തിയുളള കുരങ്ങനാണ് മുരളീധരന്‍. തന്റെ ശക്തി-ദൗര്‍ബല്യങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ കഴിയാതെപോയ വിഡ്ഢിക്കൂശ്മാണ്ഡം! കരുണാകരന്‍ ആദ്യം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച ദിവസം അച്ഛന്റെ പാലം വലിച്ച വിദ്വാന്‍! അന്ന് അതു നടന്നിരുന്നെങ്കില്‍ ലക്ഷങ്ങള്‍ അച്ഛന്റെയും മകന്റെയും പിന്നില്‍ ഉണ്ടാകുമായിരുന്നു. പിന്നീടും തന്റെ ശക്തി തെളിയിക്കാന്‍ എല്ലാ വാര്‍ഡിലും കുറേപ്പേരെങ്കിലും ഉണ്ടായിരുന്നപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കയ്യിലെ എല്ലിന്‍കഷണം കണ്ട് വെള്ളമൂറിപ്പോയി മുരളിക്ക്. അന്ന് എല്ലാ വാര്‍ഡിലും മല്‍സരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഒരു മുപ്പതു ലക്ഷം പേരുടെയെങ്കിലും പിന്തുണ ഇരു മുന്നണികളെയും കാട്ടി ഭീഷണിപ്പെടുത്താമായിരുന്നു മുരളിക്ക്. എങ്കില്‍ മുന്നണികള്‍ വാലും ചുരുട്ടി കാത്തു കിടക്കുമായിരുന്നു  പിന്തുണയ്ക്ക്. പക്ഷേ ഓരോ പഞ്ചായത്തിലെയും തോല്‍ക്കുന്ന ഓരോ വാര്‍ഡുകൊണ്ട് തൃപ്തിപ്പെട്ട ഡി.ഐ.സിയെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഞെരിച്ചുകളഞ്ഞു സി.പി.എമ്മുകാര്‍. ഒരു പാര്‍ട്ടിയില്‍ നിന്ന് എപ്പോള്‍ കാലുമാറണമെന്നു പോലും അറിയാത്ത ഈ കിങ്ങിണിക്കുട്ടന് പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി ഒന്നു പ്രശ്‌നം വച്ചിട്ടു ചാടിക്കൂടായിരുന്നോ?

മദനി- നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇര!

         കഴിഞ്ഞ ദിവസം സുപ്രീംകോടതി മദനിയുടെ അറസ്റ്റിനു മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കില്‍ ജാമ്യം അനുവദിക്കുമായിരുന്നു എന്നാണ് അപേക്ഷ സാങ്കേതികമായി തളളിയെങ്കിലും അതുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും അപ്പോള്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിക്കൊണ്ട് നടത്തിയ പരാമര്‍ശങ്ങളൊന്നും കണക്കിലെടുക്കരുതെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ മുന്‍പ് ഭരണകൂടവും ജുഡീഷ്യറിയും മദനിക്കു സമ്മാനിച്ച വിചാരണയില്ലാത്ത ഒമ്പതര വര്‍ഷത്തെ തടവും ന്യായാധിപന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നിരിക്കണം.
          നീതിന്യായക്കോടതി കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിട്ടും അതംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ കുറെ ആളുകള്‍ തയ്യാറല്ല. പക്ഷേ കൊടിയ പീഡനത്തിനു ശേഷം പുറത്തു വന്ന മദനി മറ്റൊരു മനുഷ്യനാകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാരണ മനുഷ്യനാകാനോ, ഒരു ജനാധിപത്യവാദിയാകാനോ കേരളീയര്‍ അയാളെ സമ്മതിച്ചില്ല.
         ദീര്‍ഘമായ ജയിലിലെ പീഡന പര്‍വത്തിനുശേഷം മദനി തനിക്ക് യാതൊരു താത്പര്യങ്ങളുമില്ലാത്ത ബാംഗഌരിലെയോ, ഹൈദ്രബാദിലെയോ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ മനസാ വാചാ പങ്കുചേരുമെന്ന് സാമാന്യബോധമുള്ളവര്‍ കരുതുകയില്ല. പക്ഷേ തന്റെ പൂര്‍വകാല സഹപ്രവര്‍ത്തകരോ ശിഷ്യന്‍മാരോ പിന്നീട് അതിതീവ്രവാദികളായശേഷം ഫോണ്‍ ചെയ്താല്‍ അത് എടുക്കരുതെന്ന് മദനിയേയോ, സൂഫിയയേയോ മുന്നറിയിപ്പു നല്‍കാന്‍ എന്തു സംവിധാനമാണുളളത്? ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒഴിവാക്കേണ്ടവരെയും അല്പം ചിലതു സംസാരിച്ചു പറഞ്ഞു വിടുന്നതല്ലേ സാധാരണക്കാര്‍ ചെയ്യുക? ആരോപിക്കപ്പെട്ട കേസിനെ അതിന്റെ വഴിക്കു വിട്ടാലും മദനി നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇരയാകുന്ന സാമാന്യ പൗരന്റെ പ്രതീകമാണ്.