2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

മുരളീധരന്‍ ഡി.ജി.പി.യുടെ തോളിലും ആശാന്റെ നെഞ്ചത്തും ഗോലി കളിച്ചവന്‍!

          സര്‍വസംഗപരിത്യാഗിയായ ഒരു ഭിക്ഷാംദേഹി ഇതാ കെ.പി.സി.സിയുടെ തിരുമുറ്റത്തു വന്നു നിന്നു ഭിക്ഷ യാചിക്കുന്നു. ചോദ്യം ഒരു പഴയനാലണ മെമ്പര്‍ഷിപ്പു മാത്രം. പക്ഷേ അതിനകത്ത് സൂതപുത്രനായ കര്‍ണനില്ല, മൂന്നാമത്തെ കാല്‍ ചവിട്ടാന്‍ ശിരസ്സു കാട്ടിക്കൊടുത്ത മഹാബലിയില്ല. ഉളളത് കളളന്‍മാര്‍ക്കു കഞ്ഞി വെച്ചുകൊടുത്തും, ഇരപ്പാളികളുടെ പെട്ടിപിടിച്ചുകൊടുത്തും, ഒളിഞ്ഞിരുന്നു കുതികാല്‍ വെട്ടിയും വളര്‍ന്നു വന്ന പ്രതാപശാലികളായ കാരണവന്‍മാര്‍ മാത്രം. അവര്‍ മുരളി ധര്‍മ്മം ചോദിക്കുന്നത് കേട്ട ഭാവം നടിക്കുന്നില്ല. അവര്‍ക്കറിയാം മുരളി ചോദിക്കുന്നത് ധര്‍മ്മമല്ല; ചവിട്ടിത്താഴ്ത്താന്‍ ഒരു തലയാണെന്ന്. കോണ്‍ഗ്രസ്സിലെ പ്രോട്ടോക്കോള്‍ പ്രകാരം മഴയത്ത് കയറി നില്‍ക്കാന്‍ ഒരിടം കൊടുത്താല്‍ കടയുടെ കൈവശാവകാശം വരെ ഉന്നയിക്കാന്‍ കഴിയും പഴയ കെ.പി.സി.സി. പ്രസിഡന്റിന്. സ്വന്തം ഉടുതുണി സംരക്ഷിക്കാന്‍ അറിയില്ലെങ്കിലും തലയും കസേരയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.
           ലാളിച്ചു വഷളാക്കപ്പെട്ട യുക്തിയുളള കുരങ്ങനാണ് മുരളീധരന്‍. തന്റെ ശക്തി-ദൗര്‍ബല്യങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ കഴിയാതെപോയ വിഡ്ഢിക്കൂശ്മാണ്ഡം! കരുണാകരന്‍ ആദ്യം പാര്‍ട്ടി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച ദിവസം അച്ഛന്റെ പാലം വലിച്ച വിദ്വാന്‍! അന്ന് അതു നടന്നിരുന്നെങ്കില്‍ ലക്ഷങ്ങള്‍ അച്ഛന്റെയും മകന്റെയും പിന്നില്‍ ഉണ്ടാകുമായിരുന്നു. പിന്നീടും തന്റെ ശക്തി തെളിയിക്കാന്‍ എല്ലാ വാര്‍ഡിലും കുറേപ്പേരെങ്കിലും ഉണ്ടായിരുന്നപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കയ്യിലെ എല്ലിന്‍കഷണം കണ്ട് വെള്ളമൂറിപ്പോയി മുരളിക്ക്. അന്ന് എല്ലാ വാര്‍ഡിലും മല്‍സരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഒരു മുപ്പതു ലക്ഷം പേരുടെയെങ്കിലും പിന്തുണ ഇരു മുന്നണികളെയും കാട്ടി ഭീഷണിപ്പെടുത്താമായിരുന്നു മുരളിക്ക്. എങ്കില്‍ മുന്നണികള്‍ വാലും ചുരുട്ടി കാത്തു കിടക്കുമായിരുന്നു  പിന്തുണയ്ക്ക്. പക്ഷേ ഓരോ പഞ്ചായത്തിലെയും തോല്‍ക്കുന്ന ഓരോ വാര്‍ഡുകൊണ്ട് തൃപ്തിപ്പെട്ട ഡി.ഐ.സിയെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ഞെരിച്ചുകളഞ്ഞു സി.പി.എമ്മുകാര്‍. ഒരു പാര്‍ട്ടിയില്‍ നിന്ന് എപ്പോള്‍ കാലുമാറണമെന്നു പോലും അറിയാത്ത ഈ കിങ്ങിണിക്കുട്ടന് പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി ഒന്നു പ്രശ്‌നം വച്ചിട്ടു ചാടിക്കൂടായിരുന്നോ?

1 അഭിപ്രായം: