2010, മേയ് 30, ഞായറാഴ്‌ച

സ്വത്വമോ സത്വങ്ങളോ?

     വെളളിത്തളികയില്‍ വച്ച് ഇന്നാട്ടിലെ പൊതുജനം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കയ്യില്‍ ഭദ്രമായി കൊടുത്ത അധികാരം ഐരാവത(ലോകത്തിലെ ഏറ്റവും വലിയ വെളളാന)ത്തിന്റെ കഴുത്തിലണിഞ്ഞ പുഷ്പഹാരം പോലെ ഛിന്നഭിന്നമാക്കി കളയുന്നതില്‍ ഐക്യമുന്നണിയെ വളളപ്പാടുകള്‍ക്കു പിന്നിലാക്കിയ ഇ. ജ. മു. വിലെ വല്യേട്ടന്‍ ഇപ്പോള്‍ സാധാരണക്കാരന്റെ വായില്‍ക്കൊളളാത്ത വല്യവര്‍ത്താനങ്ങള്‍ കൊണ്ട് ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കെ.ഇ.എന്‍ എന്നു വിളിക്കുന്നതും അച്യുതാനന്ദന്‍ കുരങ്ങന്‍ എന്നു വിളിച്ചതുമായ പു.കാ.സ. സെക്രട്ടറി കുഞ്ഞഹമ്മദ് എന്ന സത്വം ഇക്കാലമത്രയും പിണറായിക്കു കുഴലൂത്തു നടത്തിയത് പാര്‍ട്ടി ചില വരട്ടു തത്വശാസ്ത്രങ്ങള്‍ വലിച്ചു നീട്ടി ജമാ അത്തെ ഇസഌമിയെ അടുപ്പിച്ചു നിര്‍ത്തിയതും, നാണം കെട്ടും പി.ഡി.പി.യുടെ പിന്തുണ തേടിയതും, സദ്ദാമിനെ പിന്തുണച്ചതും കൊണ്ടാണെന്നു വ്യക്തമാകുന്നത് സി.പി. എം. അതുവിട്ട്, പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജീവന്‍ കിടക്കാന്‍ വേണ്ടി നായരുടെ ചന്തി കടിക്കാന്‍ തുടങ്ങുന്നതും, മൃദുഹിന്ദുത്വത്തെ താലോലിക്കാന്‍ തൊട്ടിലു കെട്ടാന്‍ തുടങ്ങുന്നതും കണ്ടപ്പോള്‍ സത്വവിവാദം എടിത്തിട്ടലക്കിയപ്പോഴാണ്. ഈ വിവാദം ഇരുതലമൂര്‍ച്ചയുളള കായംകുളംവാളാണ്.
    എം. എന്‍. വിജയന്റെ കാലു കഴുകാന്‍ യോഗ്യത പോലുമില്ലാത്തയാളാണ് കെ.ഇ. എന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്തുനിന്നും 64 കോല്‍ തീണ്ടാപ്പാടകലെ നിര്‍ത്തേണ്ട ഔദ്യോഗിക കാലു തിരുമ്മലുകാരനാണ് പി.രാജീവ്. ജ്ഞാനം ദു:ഖമാണുണ്ണി വിവരക്കേടല്ലോ സുഖപ്രദം!

2010, മേയ് 24, തിങ്കളാഴ്‌ച

പ്രണയപയോധിയില്‍

ലങ്കേശ്വരന്‍ 2
     രാവണന് തന്റെ വിഹഗവീക്ഷണത്തില്‍ ദൂരെ കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ മറുകര ദൃശ്യമായി. വനാന്തര്‍ഭാഗത്ത് വിരിഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ പുഷ്പങ്ങളുടെ ഗന്ധവും വഹിച്ചുകൊണ്ട് കാറ്റ് ഒഴുകിയെത്തി. നീണ്ടുകിടക്കുന്ന പാമ്പിനെപ്പോലെ കടപ്പുറം കാണായി.
     മരങ്ങള്‍ നിറഞ്ഞ കടപ്പുറം ഹരിതാഭമായി കാണപ്പെട്ടു.പുഷ്പകം ഒരു വേനല്‍ തുമ്പിയേപ്പോലെ ആകാശത്തില്‍ ഉയര്‍ന്നും താണും സഞ്ചരിച്ചുകൊണ്ടിരുന്നു. ജലപ്പരപ്പും മരക്കൂട്ടങ്ങളും നിറഞ്ഞ ഭൂഭാഗത്തിന്റെ വ്യോമവീക്ഷണം അത്യന്തം രാമണീയകമായിരുന്നു.
      കാനനമദ്ധ്യത്തില്‍ മരങ്ങള്‍ ഒഴിഞ്ഞ പുല്‍പ്പരപ്പിലേക്ക് വിമാനം താഴ്ന്നിറങ്ങി. ചക്രവര്‍ത്തിമാരുടെ അതിമോഹാരണ്യത്തില്‍ നിറഞ്ഞു നിന്ന പുഷ്പകം ഇവിടെ പുല്‍മേട്ടില്‍ ഒരു പുതിയ വന്യജീവിയേപ്പോലെ തോന്നിച്ചു. സാരഥിയും, യാത്രികനും, യജമാനനും ഒക്കെയായ രാവണന്‍ യാനത്തില്‍ നിന്നും ഇറങ്ങി. കാലടികള്‍ക്ക് അന്യമാകേണ്ട മറുനാട്ടിലെ വഴികള്‍ യുവരാജന്റെ മുന്‍പില്‍ ചിരപരിചിതരെപ്പോലെ കിടന്നു. ലക്ഷ്യത്തെ കൂടുതലറിയുന്ന കാലടികള്‍ വഴികളെ അപരിചിതരെപ്പോലെ ഭാവിച്ചു. യാത്രികന്‍ ഒരു നദിക്കരയില്‍ ചെന്നെത്തി.
     ഘനശ്യാമമാര്‍ന്ന വന്യ നിശബ്ദതയില്‍ ഒരു ഭീമന്‍ വണ്ടിന്റെ മുരള്‍ച്ചയ്ക്ക് കാതോര്‍ത്ത് വനദേവതയേപ്പോലെ സുന്ദരിയായ വേദവതി! മറ്റൊരു വണ്ടിന്റെ സാമീപ്യവും അക്ഷമയോടെയുളള പരിരംഭണവും കാത്ത് ആ കാട്ടുപൂവ് ശിരസ്സുയര്‍ത്തി നിന്നു.
'വേദവതീ'
അവള്‍ തിരിഞ്ഞു നോക്കി. അദ്ഭുതവും ആകാംക്ഷയും ആശ്വാസവും ആ കണ്ണുകളില്‍ തിളക്കം പൂണ്ടു. നിവര്‍ത്തിയ കൈകളിലേക്ക്-ചാഞ്ഞു നിന്ന തരുവിന്റെ സ്വാഭാവിക പതനം പോലെ- അവള്‍ ചെന്നു.
'വേദവതീ........ എന്റെ ഹൃദയത്തോടു ചേര്‍ന്ന് ധൃതഗതിയിയിലുളള ചിറകടിയൊച്ച ഞാന്‍ കേള്‍ക്കുന്നു. കാണാതെ കഴിഞ്ഞ ദിനങ്ങളിലെ കഥകളും പരിഭവവും ഞാനറിയുന്നു. ക്ഷമിക്കൂ........ കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകള്‍ എന്നെ ഒഴിവാക്കുകയില്ലല്ലോ?'
' എനിക്കു ഭയമാകുന്നു നാഥാ...... അല്‍പ്പനേരത്തെ ഈ അസുലഭ ഭാഗ്യം നല്‍കിയ സൗഭാഗ്യങ്ങള്‍ എനിക്ക് ഒളിക്കാവുന്നതിനും അപ്പുറത്തക്ക് വളരുകയാണ്. ഇത് സ്വപ്‌നമോ ജാഗരമോ എന്ന് എനിക്കും നിശ്ചയമില്ലാതായിരിക്കുന്നു. അമ്മയില്ലാതെ വളര്‍ന്ന എന്നോട് നിന്റെ നാഥനാരെന്ന് ചോദിക്കുമ്പോള്‍ ആകാശവും സമൂദ്രവും ചൂണ്ടിക്കാണിച്ചാല്‍ ആരു വിശ്വസിക്കും? താമസിയാതെ ശിരസ്സില്‍ പതിച്ചേക്കാവുന്ന പിതൃശാപം എന്നെ ഇപ്പൊഴേ നീറ്റാന്‍ തുടങ്ങിയിരിക്കുന്നു. പരിഹാസശരങ്ങള്‍ എന്നില്‍ തുളഞ്ഞു കയറുന്നു. നിസ്സഹായയായ ഇവളില്‍ ഭയം ഇരമ്പിയാര്‍ക്കുന്നു. എന്നെ ഉപേക്ഷിക്കരുത് പ്രഭോ '
      ചിതറിത്തെറിക്കാന്‍ തുടങ്ങുന്ന അഗ്നിശൈലത്തില്‍ നിന്നും ആരംഭത്തിലുണ്ടാകുന്ന അല്പമാത്ര ലാവാപ്രവാഹം പോലെ പ്രഥമദൃഷ്ട്യാ വേണ്ടത്ര ബന്ധമില്ലാത്ത കുറെ വാക്കുകള്‍ വേദവതിയില്‍നിന്നുയര്‍ന്നു. ആ അനാഘ്രാത വന്യതയില്‍ ഋഷിപുത്രി വിവശയയായി കാണപ്പെട്ടു. അനവദ്യസുന്ദരിമാര്‍ ജനപദങ്ങള്‍ക്കിടയില്‍ കാതോടുകാതോരം അപ്‌സരസ്സുകളായി മാറുന്ന നാട്ടില്‍ വേദവതി കാടിനെ പ്രാപിച്ചതില്‍ അദ്ഭുതമില്ല. എന്നാല്‍ വിധി തനിക്കു സമ്മാനിച്ച യുവസുന്ദരന്‍ ആരണ്യകങ്ങള്‍ക്കുമപ്പുറത്ത്, അലയാഴിക്കുമപ്പുറത്ത് അന്യനാട്ടില്‍നിന്നും ആകാശരഥമേറി വരുന്നുവെന്നത് അവള്‍ക്കും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. മാസ്മരം പോലെ സൃഷ്ടിക്കപ്പെടുന്ന ഗന്ധര്‍വ്വലോകം കുറെ നിമിഷങ്ങള്‍ക്കുളളില്‍ മാഞ്ഞു പോകുന്നു.
      പ്രഥമ ദര്‍ശനത്തില്‍ ആരംഭിച്ച അനുരാഗം കുറെ അപൂര്‍വസമാഗമങ്ങള്‍ കൊണ്ട് പൂവണിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ വരപ്രസാദം! വിധിയോട് സമയമായില്ല എന്നാര്‍ക്കു പറയാന്‍ കഴിയും?
'പ്രാണപ്രിയേ, ഗുരുകുലത്തില്‍ നിന്നും വന്ന ശേഷം എന്റെ യൗവ്വനത്തിന്റെ ഉഷ്ണദിനങ്ങള്‍ക്കും സാഹസപ്രിയതയ്ക്കും ഇടയില്‍ വന്നുപെട്ട പുതുപുഷ്പമാണ് നീ. ഒരേപോലെ കാണപ്പെടുന്ന കൊട്ടാരത്തിലെ സ്ത്രീജനങ്ങളെയൊഴിച്ച് അധികം സ്ത്രീകളെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടുപോലുമില്ല. കണ്ടമാത്രയില്‍ത്തന്നെ ഹൃദയത്തിന്റെ ഉളളറകളില്‍ നീ നിറഞ്ഞുപോയി. നിന്റെ ഭ്രമാത്മക സൗന്ദര്യം മറ്റാര്‍ക്കും വച്ചൊഴിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആചാരപരമായി ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യപ്രവേശനം നടത്തുന്നതിനു മുന്‍പേ ഞാനൊരു പിതാവാകുകയാണ്.'
'രാവണന്‍ ബ്രാഹ്മണനാണ്; വന്യതയുടെ തമസ്സില്‍ വെളിച്ചം ചൊരിയുന്ന സൂര്യതേജസ്സാണ്. ധര്‍മ്മം എന്റെ ജീവിതനിഷ്ഠയാണ്. ലോകനാഥനായ ശ്രീപരമേശ്വരന്‍ എന്റെ വഴികാട്ടിയാണ്. നാളെ ലങ്ക വാഴുന്ന യുവരാജാവാണ് ഞാന്‍. വേദവതീ..... നീ ഭയക്കുന്നുപോലെ നിസ്സഹായയായ ഒരു ആശ്രമകന്യകയില്‍ എന്റെ ജീവാംശം നിവേശിപ്പിച്ചിട്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന വിടനല്ല ഞാന്‍.'
'പിതൃത്വം എന്നെ ആനന്ദഭരിതനാക്കേണ്ടതാണ്. വിഖ്യാതമായ ലങ്കയുടെ അന്തപ്പുരത്തില്‍ നീ വാഴേണ്ടതുമാണ്. പക്ഷേ നാടും നഗരവും കൊട്ടാരവാസികളുമറിഞ്ഞ് നമ്മുടെ പാണിഗ്രഹണം നടന്നിട്ടില്ലല്ലോ? എന്റെ മാതാപിതാക്കളോട് ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ? മാത്രമല്ല അടുത്തു നടക്കാനിരിക്കുന്ന കിരീടധാരണച്ചടങ്ങിനു മുന്‍പ് ലങ്കേശന്‍ ഒരു അപഥസഞ്ചാരിയാണെന്ന് പ്രജകളറിഞ്ഞാല്‍.......! വേദവതീ നീയതാഗ്രഹിക്കുന്നുവോ?'
'അദ്ധ്യയനം കഴിഞ്ഞു വന്ന ശേഷം ജ്യേഷ്ഠന്‍ ഭരണഭാരം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏതാനും നാളുകള്‍ക്കകം പട്ടാഭിഷേകം നടക്കും. ഈ വാര്‍ത്ത അറിയിക്കാനാണ് ഞാന്‍ പറന്നെത്തിയത്. വൈകാതെ അവിടെ വിവരങ്ങള്‍ എല്ലാം അറിയിച്ച് നിന്നെ പുഷ്പകത്തിലേറ്റി മായാനഗരിയായ ലങ്കയിലേക്കു കൊണ്ടുപോകാം. വേദനയോടെയാണെങ്കിലും ഇപ്പോഴെന്നെ പോകാനനുവദിക്കണം.'
'പ്രഭോ എന്റെ ആത്മാവിലും ശരീരത്തിലും തിങ്ങുന്ന വേദനയാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്, ക്ഷമിക്കണം. രാജകുമാരിമാര്‍ക്കും കൊട്ടാരദാസിമാര്‍ക്കും ഭര്‍തൃബന്ധമില്ലാതെ കുഞ്ഞുപിറന്നാല്‍ പിതാവ് ഗന്ധര്‍വ്വനാമെന്ന് ജനപദങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തും. പാവങ്ങള്‍ വിശ്വസിക്കും;വിവരങ്ങള്‍ അറിയാവുന്നവര്‍ ഊറിച്ചിരിക്കും. വനവാസിയായ വേദവതിയും പരിഹാസപാത്രമാവണമെന്നാണോ?
'മഹാനഗരിയായ ലങ്കയുടെ രാജപത്‌നിയായി കഴിയണമെന്ന് ഈയുളളവള്‍ക്ക് മോഹമില്ല. ലോകാപവാദത്തിന്റെ എരിതീയിലുരുകാതിരിക്കുവാന്‍ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനൊരു പിതാവിനെ വേണം. അവിടുത്തേയ്ക്കു ലഭിക്കുവാന്‍ പോകുന്ന രാജപദവി ഞാന്‍ മൂലം നഷ്ടപ്പെടരുത്. പക്ഷേ അങ്ങ് എന്നെ വിവാഹം കഴിക്കണം. ചുരത്തുവാന്‍ വെമ്പുന്ന മുലകളും ഇടിഞ്ഞു താഴുന്ന ഉദരവുമായി ഇതല്ലാതെ മറ്റെന്താണ് എനിക്കാവശ്യപ്പെടാനുളളത്?'
       ഉദ്ധതശീര്‍ഷനായ നിയുക്ത ലങ്കേശന്റെ മുന്‍പില്‍ മൗനം ഘനീഭവിച്ചു. അന്യരാജ്യത്ത് ഒരു കുറ്റവാളിയേപ്പോലെ രാവണന്‍ നിന്നു. ആര്‍ക്കു മുന്നിലും പതറാത്ത ആ ശിരസ്സിനുളളില്‍ ചുഴികളും മലരികളും രൂപം കൊണ്ടു. വലിയ തിരമാലകള്‍ ഉയര്‍ന്നു. അവസാനം മൗനം ഭഞ്ജിക്കപ്പെട്ടു.
'പ്രിയേ, ഏറ്റവും അടുത്ത ശിവസന്നിധിയിലേക്കു പോകൂ. ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ഞാന്‍ നിന്റെ കഴുത്തില്‍ മാലയിടാം. ഈ കാട്ടുപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്തതാകട്ടെ രാവണന്റെ വരണമാല്യം. ശ്രീപരമേശ്വരനാകട്ടെ സാക്ഷിയും കര്‍മ്മിയും.'
     വേദവതി പുളകിതയായി. അവളെക്കണ്ടു തലയാട്ടിയ കാട്ടുപൂവുകള്‍ ഹാരങ്ങളായി മാറി. അധികം അകലെയല്ലാത്ത ശിവക്ഷേത്രത്തില്‍ വെച്ച് ശിവരൂപത്തിന്റെയും അഷ്ടദിക്പാലകരുടെയും സാന്നിദ്ധ്യത്തില്‍ അവള്‍ വിവാഹിതയായി. പാണിഗ്രഹണം നടത്തിക്കൊണ്ട് വധൂവരന്‍മാര്‍ കാട്ടുപൊന്തകള്‍ക്കിടയിലൂടെ നടന്നുമറഞ്ഞു. ആരണ്യകഗഹനതയിലേക്ക് കാറ്റ് പ്രയാണമാരംഭിച്ചപ്പോള്‍ ഉള്‍ത്തടങ്ങളിലെങ്ങുനിന്നോ ഇരമ്പുന്ന ഒരാകാശപ്പക്ഷി ഉയര്‍ന്ന് സമുദ്രം ലക്ഷ്യമാക്കി പറന്നു പോയി.

2010, മേയ് 23, ഞായറാഴ്‌ച

ലങ്കേശ്വരന്‍

1- വിഹായസ്സിലെ രാജഹംസം
     അനന്തമായ ആകാശത്തില്‍ മഹാസമുദ്രങ്ങള്‍ക്കു മേലെ സര്‍വ്വസ്വതന്ത്രരായ വിഹഗങ്ങളെപ്പോലെ ഈ യാത്ര. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളില്‍ ഈ ഭാഗ്യം മറ്റാര്‍ക്കുണ്ട്. മലയപര്‍വ്വതം വരെ മഹാസമുദ്രം നീണ്ടുനിവര്‍ന്നു കിടക്കുന്നു. തിരകളുയര്‍ന്ന് തിളങ്ങുന്ന സമുദ്രം ഗ്രഹനക്ഷത്രാവലികളാല്‍ മിന്നുന്ന ക്ഷീരപഥം പോലെ കാണപ്പെടുന്നു.
     പലയിടങ്ങളിലും കാണുന്ന തിമിങ്ഗലങ്ങളുടെ ശിരോരന്ധ്രങ്ങളിലൂടെ ചിതറിത്തെറിക്കുന്ന ജലധാരകള്‍ നയനാനന്ദകരമായിരിക്കുന്നു. പുഷ്പകം വ്യോമവീഥികളിലൂടെ കുതികൊള്ളുകയാണ്.
മേഘമാലകളെ കീറിമുറിച്ചുകൊണ്ടുളള യാത്രയില്‍ ആ ഗഗനചാരിയുടെ ഹൃദയം അലമാലകള്‍ അവസാനിക്കാത്ത സമുദ്രം പോലെ ഉയര്‍ന്നു താഴുന്നുണ്ട്. ആരും കൊതിക്കുന്ന ഹൃദയാവര്‍ജ്ജകമായ കാഴ്ചകള്‍ ചുറ്റും കാണുമ്പോഴും നിശ്ചിതലക്ഷ്യത്തിലേക്ക് തൊടുത്ത ശരം പോലെ പുഷ്പകം പാഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രികന്റെ ഹൃദയം യാനത്തിനു സ്വന്തമെന്നപോലെ.
     തിരമാലകളെ ആവുന്നിടത്തോളം ഉയര്‍ത്തുന്നതില്‍ ആനന്ദം കൊളളുന്ന പ്രചണ്ഡവാതങ്ങള്‍ക്ക് തന്റെ വക ആയം നല്‍കിക്കൊണ്ടാണ് പുഷ്പകത്തിന്റെ പോക്ക്. ആഴക്കടലില്‍ നിന്നും തീരത്തോടടുക്കുമ്പോള്‍ തിരമാലകള്‍ കയ്യുയര്‍ത്തി സ്വാഗതം ചെയ്യുന്നതു പോലെ. തിരകളുടെ ആനന്ദം പങ്കുവെയ്ക്കുന്ന പലതരം മത്സ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചാടിക്കളിക്കുന്നു.
     സൂര്യതേജസ്സുകൊണ്ട് ചരിക്കുന്ന വിശ്വകര്‍മ്മസൃഷ്ടിയായ പുഷ്പകത്തില്‍ രാവണന് അഭിമാനം തോന്നി. ചക്രായുധം പോലെ, ശിവശൂലം പോലെ, ശക്തിവേല്‍ പോലെ മിന്നിമറയുന്ന പുഷ്പകം തനിക്കു സ്വന്തം.
വിശ്രവസ്സിന്റെ മകന്‍ എന്നും അമൂല്യമായതു മാത്രമേ ആഗ്രഹിച്ചിട്ടുളളൂ. എല്ലാവര്‍ക്കും പ്രാപ്യമായവ കൊണ്ടെന്തു നേടാന്‍. യൗവ്വനത്തിന്റെ അസാമാന്യപ്രതിഭയും ശക്തിയും അനുഗ്രഹങ്ങളായിത്തീര്‍ന്നപ്പോള്‍ അമാനുഷികമായ കഴിവുകളാര്‍ജിക്കുവാന്‍ പ്രപിതാമഹനായ ബ്രഹ്മദേവനെ മനസ്സില്‍ ധ്യാനിച്ച് അത്യദ്ധ്വാനം ചെയ്തു.
     ലോകത്ത് ആരേയും വെല്ലുവിളിക്കാന്‍ പോന്ന യോദ്ധാവാണ് തന്റെ പിതാവിന് കൈകസിയിലുണ്ടായ പുത്രന്‍ എന്നു മനസ്സിലാക്കിയപ്പോള്‍ കുബേരന്‍ ലങ്കയുടെ ഭരണവും പുഷ്പകവും രാവണനെ ഏല്‍പ്പിക്കുവാന്‍ നിശ്ചയിച്ചു. അനുജനെങ്കിലും അര്‍ഹിക്കുന്നവനാകട്ടെ ഭരണസാരഥ്യമെന്നായിരുന്നു കുബേരന്റെ മനോഗതി.
അതിനും എന്തെന്തു വ്യാഖ്യാനങ്ങള്‍? രാവണന്‍ ജ്യേഷ്ഠനെ ആട്ടിപ്പായിച്ചുപോല്‍! പുഷ്പകവും പിടിച്ചു പറിച്ചതാണത്രേ. വിശേഷമായതു നേടാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഈ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
     പുഷ്പകം ആരെയെല്ലാം മോഹിപ്പിച്ചിരിക്കുന്നു. ഈ ആകാശവാഹനത്തെപ്പറ്റി അറിഞ്ഞവര്‍ അതിമോഹം കൊണ്ടു. അറിയാത്തവര്‍ ഇതേതോ മായാവിലാസമാണെന്നു ധരിച്ച് അമ്പരന്നു. പുരോഗതിയുടെ നെറുകയില്‍ ഈ കൊച്ചു ലങ്ക വിരാജിക്കുന്നതില്‍ എത്ര പേര്‍ക്കാണ് അസഹിഷ്ണുത?
     അഞ്ചാം വയസ്സില്‍ ശുക്രാചാര്യസവിധത്തില്‍ ഭരമേല്‍പ്പിക്കപ്പെട്ട രാവണന് ഭയക്കുന്നവരെ ഭയപ്പെടുത്തുക വിനോദമായിരുന്നു. ആചാര്യസന്നിധിയില്‍ എഴുത്തും വായനയും യുദ്ധതന്ത്രവും മാത്രമായിരുന്നില്ല വിഷയങ്ങള്‍. ജ്യോതിശാസ്ത്രം, ചികിത്സാശാസ്ത്രം, ഭൗമപഠനം, രത്‌നശാസ്ത്രം എന്നിവയെല്ലാം ജിജ്ഞാസുക്കള്‍ക്ക് പാത്രമറിഞ്ഞു വിളമ്പിയിരുന്നു.
    ആശ്രമത്തില്‍ രാവണന്റെ കഴിവു കണ്ട് ഗുരു  അമ്പരന്നിട്ടുണ്ട്. ഒരിയ്ക്കല്‍ രാവണന്‍ സതീര്‍ത്ഥ്യരുമായി വിനോദത്തിലേര്‍പ്പെട്ടിരിക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു:
'പുതിയ എന്തോ വിനോദത്തിലാണല്ലോ കുട്ടികള്‍. എന്താണ് രാവണാ ഇത്?'
'ഗുരോ ഞാന്‍ ഉണ്ടാക്കിയതാണ് ഈ കളി. ഇതു യുദ്ധമാണ്. ചതുരങ്കം. ആന, കുതിര, തേര്‍, കാലാള്‍ എന്നീ ചതുരങ്കസൈന്യത്തെ ഇരുവശത്തുമുളള രാജാക്കന്‍മാര്‍ നയിക്കും. തുല്യ ബലമുളള സൈന്യം കൊണ്ടുളള കളി.'
അതീവ താത്പര്യത്തോടെ ആചാര്യ ശുക്രന്‍ ചതുരങ്കം വീക്ഷിച്ചു. എന്നിട്ട് വത്സല ശിഷ്യനെ അനുഗ്രഹിച്ചു:
'രാവണാ, ഞാന്‍ കണ്ടിട്ടുളളതിലും വെച്ച് ഏറ്റവും ബുദ്ധിപൂര്‍വ്വമായ വിനോദമാണിത്. ചതുരംഗത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഒരിയ്ക്കല്‍ നീ ലോകമെങ്ങും അറിയപ്പെടും. നിന്റെ നാമം അനശ്വരമായിത്തീരും'.
     ശുക്രാചാര്യര്‍ രാവണനെ തന്റെ പ്രിയശിഷ്യനായി പ്രഖ്യാപിച്ചു. മറ്റുളളവരെ പല വിദ്യകളും പഠിപ്പിക്കാനായി അദ്ദേഹം മുഖ്യശിഷ്യനെ ചുമതലപ്പെടുത്തി. ലങ്കയില്‍ നിന്നും നീന്തിക്കടക്കാനുളള ദൂരമേ ഭാരതത്തിലേക്കുളളൂ എന്ന് രാവണന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. സ്വന്തം കൈകള്‍ കൊണ്ട് തിരമാലകളെ വകഞ്ഞ് അലയാഴിയുടെ മറുകര കണ്ട രാവണന്‍ ഇന്ന് അതേ ആഴിക്കു മുകളിലൂടെ ആകാശമാര്‍ഗം ചരിക്കുന്നു.

2010, മേയ് 21, വെള്ളിയാഴ്‌ച

പ്രതി ഹാജരുണ്ട്

      രണ്ടായിരത്തി ഒന്നില്‍ ഞാനെഴുതിയ ശ്രീബുദ്ധന്‍ എന്ന ജീവചരിത്രഗ്രന്ഥം രണ്ടായിരം കോപ്പികള്‍ വിറ്റുപോവുകയും കല്‍ക്കട്ടയിലുളള രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ 20,000 രൂപയുടെ പുസ്തകങ്ങള്‍ വിലയ്ക്കു വാങ്ങി കേരളത്തിലെ ഗ്രന്ഥശാലകള്‍ക്കു നല്‍കുകയുമുണ്ടായി.
പിന്നീട് എഴുതിയ രാമായണ വിമര്‍ശന പഠനം ഞാനാഗ്രഹിക്കാത്ത ചില തലങ്ങളിലേക്ക് വിവാദങ്ങള്‍ ഉണ്ടായതിനാല്‍ (നാലു പോലീസ് അന്വേഷണങ്ങളും) വിതരണം നടത്താന്‍ താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ ശ്രീബുദ്ധന്‍ എന്ന ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറികള്‍ക്കു തെരഞ്ഞെടുക്കാനുളള ലിസ്റ്റില്‍ ഡി.പി.ഐ. ഉള്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നതിനാല്‍ അക്ഷരങ്ങളുടെ ലോകത്തേക്കുളള ഒരു പ്രോത്സാഹനമായി ഇതിനെ കണ്ട് ഞാന്‍ ചിലതു കുത്തിക്കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
രാമായണകഥാസന്ദര്‍ഭങ്ങളെ ഉപയോഗിച്ചുളള ഒരു ഫിക്ഷനാണ് സങ്കല്‍പ്പത്തില്‍. രാവണനാണ് മുഖ്യ കഥാപാത്രം. ആശയങ്ങളും വിമര്‍ശനങ്ങളും കൊണ്ട് ബൂലോഗമേ അനുഗ്രഹിച്ചാലും.
ലങ്കേശ്വരന്‍
       ഇത് രാവണന്റെ കഥയാണ്. ബ്രാഹ്മണനായ പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ രാവണന്റെ ജീവിതയാത്ര. ലങ്ക രാക്ഷസന്‍മാരുടെ നാടാണെന്നും ലങ്കേശ്വരന്‍ രാക്ഷസനാണെന്നും ഭാരതത്തിലുളളവര്‍ പ്രചരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ശത്രുക്കളെ രാക്ഷസന്മാരായി ചിത്രീകരിക്കുവാന്‍ ആക്രമിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും അതു തുടരുന്നു.
       ആരാണ് രാക്ഷസന്‍? പുലസ്ത്യമഹര്‍ഷിയുടെ പൗത്രന്‍ എങ്ങനെയാണ് രാക്ഷസനാവുക? വഴിഞ്ഞൊഴുകുന്ന സൗന്ദര്യം കണ്ട് രാമന്‍ പോലും സ്തബ്ധനായി നോക്കി നിന്ന രാവണന്‍ ഭീകരരൂപിയാകുന്നതെങ്ങനെ?
       രാക്ഷസീയത ഒരുവന്റെ മനസ്സിലെ ചിന്തകളിലും അതിനെ പ്രതിബിംബിക്കുന്ന പ്രവൃത്തികളിലുമാണ്. ലങ്കയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ടവരാരിലും നമുക്ക്, ആരോപിക്കപ്പെട്ട രാക്ഷസശരീരപ്രകൃതിയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് രാമായണം കഥയിലൂടെ രാവണനോടൊപ്പം ഒരു യാത്ര പോകാം. കഥാപാത്രങ്ങളുടെ പ്രവൃത്തി വിലയിരുത്തി രാക്ഷസരാരെന്നു നിശ്ചയിക്കാം.
       ഇതിഹാസങ്ങളെല്ലാം പര്‍വതീകരിച്ചു ചിത്രീകരിച്ച മനുഷ്യകഥകളായി ഞാന്‍ കാണുന്നു. അമാനുഷികതകളെയും അദ്ഭുതങ്ങളെയും അപ്പൂപ്പന്‍താടികള്‍ക്കൊപ്പം വിടുന്നു. മര്യാദാപുരുഷനും ഉത്തമ മനുഷ്യനുമായി കണക്കാക്കിയിരുന്ന രാമനെയും സന്തത സഹചാരിയായ ലക്ഷ്മണനെയും മുന്‍വിധികളില്ലാതെ നോക്കിക്കാണുക. പടഹമടിച്ചും ഭേരിമുഴക്കിയുമുള്ള അയോദ്ധ്യാധിപതിയുടെ യാത്രയില്‍ പൊടിപടലം കൊണ്ടും ഇരുട്ടുകൊണ്ടും കാണാന്‍ കഴിയാതെ പോയ ചില സ്ഥലങ്ങളില്‍, ചില സംഭവങ്ങളില്‍ പ്രകാശം വിതറിയാണ് ലങ്കേശ്വരനോടൊപ്പമുളള ഈ യാത്ര.
       രാമായണം രാമനും വാല്മീകിക്കും മാത്രമേ മനസ്സിലാകൂ എന്നു പറയുന്നവരോടു ഞാന്‍ സഹതപിക്കുന്നു. ഇത് ദാനവരുടെ കഥയല്ല: മാനവരുടെ കഥയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ എന്നും എല്ലാവരും സംശയിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ തീക്ഷ്ണതയില്‍ സങ്കല്പത്തിലെ രാമരാജ്യങ്ങള്‍ നിലംപൊത്തിയാല്‍ രാവണനെ വെറുതെ വിടുക. പല സൗധങ്ങളുടെയും അടിത്തറ ദുര്‍ബലമാണെന്ന് കാലാന്തരത്തിലേ കണ്ടെത്തിയെന്നു വരൂ. അത് കണ്ടെത്തുന്നവന്റെ അപരാധമല്ല.
       ജേതാവിനെ വിജയത്തിലേക്കു നയിച്ച കുടിലതകളെ പാര്‍ശ്വവീക്ഷണം നടത്താന്‍ തുനിഞ്ഞ ഉദ്ദേശശുദ്ധിക്ക് മാപ്പു നല്‍കുക. വിജയികളോടൊപ്പം മാത്രം ആള്‍ക്കൂട്ടത്തെ കാണാനാകുന്ന ഇന്ന് പരാജിതനോടൊപ്പം നില്‍ക്കുന്നതിലെ അന്തസ്സാരശൂന്യത പരിഹസിക്കപ്പെടാം. അല്ലെങ്കില്‍ എന്തര്‍ത്ഥം? എന്തര്‍ത്ഥശൂന്യത? ഇനി യാത്ര...........

2010, മേയ് 18, ചൊവ്വാഴ്ച

വേലിക്കകത്തു ശങ്കരനെയെടുത്തു വേണ്ടാത്തിടത്തു വെച്ചിട്ടു നാലു വര്‍ഷം

വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്തു കോണകത്തിനകത്തു വെച്ചാല്‍ എന്തു പറ്റും? സാക്ഷാല്‍ ശ്രീമാന്‍ അച്ചുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ കടിയെടാ.... കടി. കടിയെടാ...... കടി. വേലിക്കകത്തു ശങ്കരന്‍ അച്ചുതാനന്ദന്‍ എന്നാണല്ലോ നമ്മുടെ മുഖ്യമന്ത്രിയുടെ പേര്. പക്ഷേ ആളുകള്‍ വി. എസ്. എന്നേ വിളിക്കൂ. എതിര്‍ ഗ്രൂപ്പുകാര്‍ അറിഞ്ഞുകൊണ്ട് അപ്പനു വിളിക്കുകയാണോ എന്നറിയില്ല. എന്തായാലും ഞാന്‍ അങ്ങനെ സംബോധന ചെയ്തതല്ല. പണ്ട് നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞതു പോലെ അറിയാതെ പറഞ്ഞു പോയതുമല്ല. എന്തോ പറഞ്ഞു വന്ന വഴിക്ക് പത്രക്കാര്‍ കൃഷ്ണയ്യരെ വലിച്ചിഴച്ചപ്പോള്‍ ങാ..... കൃഷ്ണയ്യരായാലും കൊളളാം രാമയ്യരായാലും കൊളളാം എന്ന് നായനാര്‍ പറഞ്ഞപ്പോള്‍ അതേ പത്രക്കാര്‍ തന്നെ നായനാര്‍ കൃഷ്ണയ്യരുടെ തന്തയ്ക്കു പറഞ്ഞു എന്നു പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വരികയായിരുന്നു. രാമയ്യര്‍ എന്നാണ് കൃഷ്ണയ്യരുടെ പിതാവിന്റെ പേര് എന്ന് നായനാര്‍ക്കറിയില്ലായിരുന്നു എന്നതാണ് സത്യം. വേലിക്കകത്തു ശങ്കരന്‍ എന്നതാണ് അച്ചുതാനന്ദന്റെ അപ്പന്റെ പേര് എന്ന് ആലപ്പുഴക്കാരനായ എനിക്ക് നന്നായി അറിയാം. മലയാളശൈലിക്കനുസരിച്ച് പറയാന്‍ വേണ്ടി മകനെയുദ്ദേശിച്ച് വി. എസ്. എന്നുളളത് വിപുലീകരിച്ചുവെന്നേയുളളൂ.
പക്ഷേ ശൈലിയെ സാര്‍ത്ഥകമാക്കും വിധമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ അച്ചുതാനന്ദന്റെ പ്രയോഗങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ അച്ചുതാനന്ദന്‍ എന്ന ജീവി പാര്‍ട്ടിയുടെ വേലിക്കു പുറത്തായിരുന്നു. മലയാള മനോരമയും മറ്റു ബൂര്‍ഷ്വാ പത്രങ്ങളും, അഴിമതിക്കെതിരെ ചില ശബ്ദമുയര്‍ത്തിയതൊഴിച്ചാല്‍ തീരെ ജനപ്രിയനല്ലാതിരുന്ന അച്ചുതാനന്ദനെ, സി.പി.എമ്മിലെ കലഹം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വീരനായകനാക്കാന്‍ ആവതു ശ്രമിച്ചു. പാര്‍ട്ടിയുടെ ഇതപര്യന്തമുളള കീഴ്‌വഴക്കവും രീതിയുമനുസരിച്ച് വിമതശബ്ദമുയര്‍ത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയ ചരിത്രമില്ലാത്തതിനാല്‍ മനോരമ രണ്ടു കൈയും വിട്ടു കളിച്ചു. കളി ജനങ്ങള്‍ ഏറെറടുത്തു. സി. പി. എം. കാലത്തിനനുസരിച്ചു രീതി മാറ്റി. അച്ചുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. മലയാളമനോരമയ്ക്കും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും പറ്റിയ ഒരബദ്ധമാണ് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍. കാലം പാര്‍ട്ടിയെയും നേതാക്കന്‍മാരെയും ജീര്‍ണതയില്‍ മുക്കി. കോണ്‍ഗ്രസിലേതിനേക്കാള്‍ ലജ്ജാകരമായ തരത്തില്‍ ഗ്രൂപ്പു കളിച്ച നേതാക്കന്‍മാര്‍ പരസ്യമായി വിഴുപ്പലക്കി.
ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയ അച്ചുതാനന്ദന്‍ ഒരു ഘട്ടത്തില്‍ വേറൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പോലും താഴേത്തട്ടിലേക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും അണികളെ നിലയില്ലാക്കയങ്ങളിലേക്കു തള്ളിയിട്ട് ആമയേപ്പോലെ തല വലിച്ചു. അവസാനമായി വേണ്ടപ്പെട്ടവര്‍ ചോദിച്ചു നിങ്ങള്‍ ചരിത്രത്തിലെ ഏററവും വലിയ കറിവേപ്പിലയാകാനാണോ പുറപ്പാട്? ഇപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്പോള്‍ നമ്മള്‍ സ്ഥാനം കൈവിട്ടാല്‍ മറ്റൊരു മുഖ്യമന്ത്രി വരും. അവര്‍ മുഖം മിനുക്കും. അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ നാണക്കേടില്ലാതെ നില്‍ക്കും. അതു പാടില്ല തോറ്റു തറ പറ്റണം. സാമാന്യ ജനങ്ങള്‍ വിലയിരുത്തണം നമ്മള്‍ വോട്ടു ചെയ്തു ജയിപ്പിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ പരസ്പരം നശിക്കാന്‍ കളിക്കുകയാണ്. അടി കൊണ്ടു ചതഞ്ഞ പാമ്പാണ് അച്ചുതാനന്ദന്‍. അതിനേനതിനേന് കടിക്കുന്നതോ? പാവം നമ്മളെ.

2010, മേയ് 4, ചൊവ്വാഴ്ച

സമാധിയില്‍ നിന്നുണരട്ടെ ഞാന്‍

ഉഭയജീവിയായ തവള ചിലപ്പോള്‍ ജലാശയത്തിനടിയില്‍ സമാധിയിലിരിക്കാറുണ്ട്. കുറെ കഴിയുമ്പോള്‍ പുറത്തു വരികയും ചെയ്യുകയും ചെയ്യും. എന്തിനു വേണ്ടി എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ യുക്തിസഹമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. കറവ വറ്റിയിട്ടില്ലെന്നു പറയുകയല്ലല്ലോ വേണ്ടത് തെളിയിക്കുകയല്ലേ. എഴുതാന്‍ നൂറുനൂറു കാര്യങ്ങള്‍ ഉളളപ്പോഴും മൗനത്തില്‍ സുഖം കണ്ടു. രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രമുണ്ടാകുമെങ്കില്‍ അത് എന്നെങ്കിലുമുണ്ടാകുമോയെന്ന് പരിശോധിക്കണമല്ലോ? സ്‌നേഹപൂര്‍വം പാവം ഞാന്‍.