2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ആദ്യപാപത്തെപ്പറ്റി വിലപിക്കാതെ അധികാരം വിനിയോഗിക്കുക

          ആദവും ഹവ്വയും നഗ്നരായിരുന്നു. ആദ്യപാപം അവരെ നഗ്നതയെന്തെന്ന് ബോധ്യപ്പെടുത്തി. പറുദീസാനഷ്ടം ആദമിനെ അധ്വാനിച്ച് അപ്പം തിന്നാനും ഹവ്വയെ വേദനയോടെ മക്കളെ പ്രസവിക്കാനും പ്രാപ്തരാക്കി. കഴിഞ്ഞ നാലു വര്‍ഷമായി കേരള വിദ്യാഭ്യാസമന്ത്രി വ്യത്യസ്ഥ സ്വരസാധകങ്ങളില്‍ തന്റെ കഴിവില്ലായ്മ കരഞ്ഞു തീര്‍ക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതു മുതല്‍ രണ്ടാം മുണ്ടശ്ശേരി ചമയുകയായിരുന്നു അദ്ദേഹം. സ്വയം പറഞ്ഞു പറഞ്ഞ് മുണ്ടശ്ശേരിയുടെ പകുതിയായ ഒരു മുണ്ടനാകാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിദ്യാഭ്യാസമന്ത്രി എന്ന പേരു മാറ്റി സ്വാശ്രയക്കോളേജുകളുടെ മദ്ധ്യസ്ഥന്‍ എന്ന പേരാണ് ആ പദവിക്കു ഇനി കൊടുക്കേണ്ടത്.
         കഴിഞ്ഞ നാലു വര്‍ഷമായി വിദ്യഭ്യാസമന്ത്രിക്ക് ഒരേയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന സ്വാശ്രയ കോളേജു മാഫിയ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തുക. ഏതാനും സമ്പന്നരുടെ മക്കളുടെ ഭാവിയെ മാത്രം ബാധിക്കുന്ന അക്കാര്യം ഇനിയെങ്കിലും മുഹമ്മദു കമ്മിറ്റിക്ക് വിട്ടു കൊടുത്തിട്ട് കേരളത്തിലെ സാധാരണക്കാരുടെ മക്കളുടെ കാര്യം അദ്ദേഹം നോക്കണം. നിരന്തരം സംഭവിക്കുന്ന സ്വാശ്രയ അശനിപാതങ്ങള്‍ക്കിടയില്‍ പ്‌ളസ് ടൂ വില്‍ കൊണ്ടു വന്ന ഏകജാലകമെന്ന സൂര്യ വെളിച്ചം ആരും കാണാതെ പോയി. സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഊര്‍ദ്ധ്വന്‍ വലി നിര്‍ത്തിയത് ഇതിനു ശേഷമാണ്.
         മനുഷ്യ വിഭവശേഷി ഏറ്റവുമധികമുളള കേരളത്തില്‍ സമൂഹത്തിനാവശ്യമുളള കോഴ്‌സുകള്‍ വിഭാവനം ചെയ്തു നടത്തുന്നതില്‍ യൂണിവേഴ്‌സിറ്റികള്‍ അമ്പേ പരാജയമാണ്. പഴകി തുരുമ്പിച്ച ഉപയോഗശൂന്യമായ കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. പഠനം കഴിഞ്ഞിറങ്ങിയാല്‍ കാല്‍ കാശിനു പ്രയോജനം നല്‍കാത്ത കണ്‍വന്‍ഷണല്‍ കോഴ്‌സുകള്‍ പിന്‍വലിച്ച് പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ വിദേശത്തേക്ക് കയറ്റി അയക്കാന്‍ പാകത്തിലെങ്കിലും ഇവിടുത്തെ ചെറുപ്പക്കാരെ പരുവപ്പെടുത്തിയെടുക്കണം. ബി.എ യും എമ്മേയും മാറ്റി ഫയര്‍ ആന്റ് സേഫ്റ്റിയിലും ഇന്‍സ്ട്രുമെന്റേഷനിലും ലോജിസ്റ്റിക്‌സിലും ഷിപ്പിംഗിലും റീട്ടെയിലിംഗിലും മറ്റ് ഒരുന്നൂറ് വിഷയങ്ങളിലും കോഴ്‌സുകള്‍ വരട്ടെ. കേരളാ ഗവണ്‍മെന്റിനു കഴിയുമെങ്കില്‍ എല്ലാ വിദേശരാജ്യങ്ങളിലും നമ്മുടെ ഏംബസികളുടെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങട്ടെ.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ബൗദ്ധസന്ദേശങ്ങള്‍ പാഠ്യവിഷയമാക്കണം

          വായില്‍ പല്ലുമായി പിറക്കുന്ന കുട്ടി രാക്ഷസ ജന്‍മമാണെന്ന് അല്പജ്ഞാനിയായ ജ്യോതിഷി. പരിഹാരം ചെയ്തില്ലെങ്കില്‍ പിതാവിനു ദോഷമാണത്രെ. പ്രവചനം ഫലിച്ചു! പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. ദോഷം പിതാവിനു മാത്രമായിരുന്നില്ല, കുട്ടിക്കും ജ്യോത്സ്യനും വന്നു ഭവിച്ചുവെന്നു മാത്രം. പോലീസുകാരനെ വെടിവെച്ചു കൊന്ന പ്രതി ഭാര്യയെയും കൊന്ന് ആത്മഹത്യ ചെയ്തു. സാധാരണ രണ്ടു കുട്ടികളുളളതിനെക്കൂടി കൊല്ലാറാണ് പതിവ്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇവരെക്കൂടി കൊണ്ടു പോകുന്നു എന്ന് ഒരു കുറിപ്പും കൂടെ കാണും. ഇത് ഇന്നലെയുടെ ബാക്കിപത്രം.
           മരണ-കൊലപാതക റിപ്പോര്‍ട്ടിംഗിലൂടെ സമൂഹം ഒരു അക്യൂപംങ്ചര്‍ ചികിത്സയ്ക്കു വിധേയമാവുകയാണ്. ശരീരത്തിലെ ഒരു വേദന മാറ്റാന്‍ സമീപത്ത് കൃത്രിമമായി പ്രത്യേക തരം സൂചി കൊണ്ട് വേദന സൃഷ്ടിക്കുകയാണ് ഇതിലെ രീതി. ഷീലവധക്കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ സമൂഹ മനസ്സാക്ഷി വേദനിച്ചു. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നപ്പോള്‍ അതിലെ ഭരണപക്ഷവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഷീലവധക്കേസിനെ വിസ്മൃതിയിലാക്കാനിടയാക്കി. പടഹമടിച്ചും പെരുമ്പറ മുഴക്കിയും നാടു വിറപ്പിച്ചു നടന്ന മദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. അറസ്റ്റു ചെയ്യപ്പെട്ട മദനിയെ വിചാരണ കൂടാതെ ഒമ്പതര വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയാണെന്നു കോടതി വിധിച്ചപ്പോള്‍ സമൂഹ മനസ്സാക്ഷിയ്ക്ക് വിരല്‍ വെക്കാന്‍ ഒരിടമില്ലായിരുന്നു. വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ട മദനിക്കെതിരെ 8 കേസുകള്‍ കൂടി ചാര്‍ജു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നു.

            നിരപരാധിയായ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ ഉറഞ്ഞു കൂടിയ അമര്‍ഷത്തില്‍ നിന്നും മാറി, ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തിന്റെ പരിസമാപ്തിയിലെന്ന പോലെ ആന്തരികമായ വൈകല്യങ്ങള്‍ വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ഒരു കഥാപാത്രം തകര്‍ന്നടിയുമ്പോള്‍, സമൂഹത്തിന്റെ മുന്‍പില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്ന ആ പത്തു വയസ്സുകാരനും നാലു വയസ്സുകാരിയും മനസ്സാക്ഷിയെ ആര്‍ദ്രമാക്കുന്നു. ഇവിടെ ഒന്നാം പ്രതി ഭരണവ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ്. നമ്മുടെ പാഠ്യപദ്ധതി കമ്പോളത്തിനു വേണ്ടിയുളള മത്സരങ്ങള്‍ക്കു മാത്രമായിരിക്കുന്നു. ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. എല്ലാവരിലും ഒരു അക്രമി വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മാതൃകാപുരുഷനായ ശ്രീ ബുദ്ധന്റെ സന്ദേശങ്ങള്‍ പാഠ്യവിഷയമാക്കുന്നത് ഉചിതമായിരിക്കും.  

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

ക്രിസ്തുവിന്റെ രക്തം കുടിച്ചു കൊഴുക്കുന്ന സഭയും, അനാചാരങ്ങളുടെ ആറാട്ടു നടത്തുന്ന പൗരോഹിത്യവും

          തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിവാദ അദ്ധ്യാപകനെ സഭാനേതൃത്വം ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നൂറുകണക്കിനു വടക്കേയിന്ത്യയിലെ പാവങ്ങളെ അകാരണമായി കൊന്നൊടുക്കിയ ഫൂലാന്‍ദേവിക്ക് നീതിന്യായ വ്യവസ്ഥയും ഭരണകൂടവും സംയുക്തമായി ശിക്ഷാ ഇളവുകള്‍ നല്‍കി പാര്‍ലമെന്റെംഗമാക്കിയ നാട്ടില്‍ തെറ്റിദ്ധരിക്കാവുന്ന തരത്തില്‍ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ കത്തോലിക്കാസഭ നല്‍കിയ ശിക്ഷ മാതൃകാപരമല്ല; വെടക്കാക്കി തനിക്കാക്കാനുളള വ്യഗ്രതയാണ്.
         ചാനല്‍ ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഒരു പുരോഹിതന്‍ പറയുന്നത് ജോസഫിന്റെ കയ്യില്‍നിന്നും ഒരു രൂപാ പോലും വാങ്ങിയല്ല; മറിച്ച് അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്നാണ്. അതില്‍ നിന്നു തന്നെ വിപരീതമായി ധ്വനിക്കുന്നത് ഇനിവരുന്ന ഒഴിവില്‍ മുന്‍പു പറ്റിയ പിഴവു തിരുത്തി പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി നിയമനം നടത്താമെന്ന ദുഷ്ടലാക്കാണ്. ഇതിനുളള അവസരം നല്‍കുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാരാണ്.
          മാനേജ്‌മെന്റ് കോഴ വാങ്ങി നിയമനം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനുളള ബാദ്ധ്യത ഈ രാജ്യത്തെ സര്‍ക്കാരുകള്‍ കല്പാന്തകാലവും തുടരണമെന്നാണോ? നമ്മുടെ ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന ഒരു പരിരക്ഷയ്ക്ക് ഇന്നാട്ടിലെ രാഷ്ട്രീയക്കള്ളന്‍മാര്‍ നല്‍കിയ ഒരു ദുര്‍വ്യാഖ്യാനം ഉപയോഗിച്ചാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തെ സമുദായക്കള്ളന്‍മാര്‍ ഹൈജാക്കു ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവ പഠിപ്പിക്കുന്നതിന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്. മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ പൂര്‍വ്വാധികം മാന്യമായി സ്വീകരക്കണമെന്നു പഠിപ്പിച്ച ഉപമയില്‍ നിന്നും സഭ പഠിച്ച പാഠം തെറ്റു തിരുത്താന്‍ ശ്രമിക്കുന്നവന്റെ തലയെടുക്കണമെന്നാണ്.
          അറുപത്തിനാല് അനാചാരങ്ങള്‍ എന്തൊക്കെയാണെന്ന് പ്രഖ്യാപിച്ചത് ശങ്കരാചാര്യരാണെന്നു പറയപ്പെടുന്നു. പക്ഷേ ആധുനിക സമൂഹം അതില്‍ പലതിനെയും തിരസ്‌ക്കരിച്ചു കളഞ്ഞു. ശശി തരൂര്‍ വിവാഹ ശേഷം ഗുരുവായൂരിലെ നാലമ്പലത്തില്‍ കടന്നത് ആചാര വിരുദ്ധമാണത്രേ. കുളിക്കാത്തവരോ, തീണ്ടാരിയായവളോ നാലമ്പലത്തില്‍ കടന്നാല്‍ തിരിച്ചറിയാന്‍ മാര്‍ഗമില്ലാത്ത സ്ഥലത്ത് കാലഹരണപ്പെട്ട ആചാരങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ പൗരോഹിത്യം നടത്തുന്ന ശ്രമങ്ങളെ സമുദായം ശക്തമായി പ്രതിരോധിക്കേണ്ടതാണ്. മൂര്‍ത്തിയേക്കാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത പൂജാരിമാരാണ് ഇന്നുളളത്.