2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ബൗദ്ധസന്ദേശങ്ങള്‍ പാഠ്യവിഷയമാക്കണം

          വായില്‍ പല്ലുമായി പിറക്കുന്ന കുട്ടി രാക്ഷസ ജന്‍മമാണെന്ന് അല്പജ്ഞാനിയായ ജ്യോതിഷി. പരിഹാരം ചെയ്തില്ലെങ്കില്‍ പിതാവിനു ദോഷമാണത്രെ. പ്രവചനം ഫലിച്ചു! പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. ദോഷം പിതാവിനു മാത്രമായിരുന്നില്ല, കുട്ടിക്കും ജ്യോത്സ്യനും വന്നു ഭവിച്ചുവെന്നു മാത്രം. പോലീസുകാരനെ വെടിവെച്ചു കൊന്ന പ്രതി ഭാര്യയെയും കൊന്ന് ആത്മഹത്യ ചെയ്തു. സാധാരണ രണ്ടു കുട്ടികളുളളതിനെക്കൂടി കൊല്ലാറാണ് പതിവ്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇവരെക്കൂടി കൊണ്ടു പോകുന്നു എന്ന് ഒരു കുറിപ്പും കൂടെ കാണും. ഇത് ഇന്നലെയുടെ ബാക്കിപത്രം.
           മരണ-കൊലപാതക റിപ്പോര്‍ട്ടിംഗിലൂടെ സമൂഹം ഒരു അക്യൂപംങ്ചര്‍ ചികിത്സയ്ക്കു വിധേയമാവുകയാണ്. ശരീരത്തിലെ ഒരു വേദന മാറ്റാന്‍ സമീപത്ത് കൃത്രിമമായി പ്രത്യേക തരം സൂചി കൊണ്ട് വേദന സൃഷ്ടിക്കുകയാണ് ഇതിലെ രീതി. ഷീലവധക്കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ സമൂഹ മനസ്സാക്ഷി വേദനിച്ചു. എന്നാല്‍ ആ കേസിലെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്നപ്പോള്‍ അതിലെ ഭരണപക്ഷവിരോധത്തിലധിഷ്ഠിതമായ രാഷ്ട്രീയം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ ഷീലവധക്കേസിനെ വിസ്മൃതിയിലാക്കാനിടയാക്കി. പടഹമടിച്ചും പെരുമ്പറ മുഴക്കിയും നാടു വിറപ്പിച്ചു നടന്ന മദനി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ ആളുകള്‍ മൂക്കത്തു വിരല്‍ വെച്ചു. അറസ്റ്റു ചെയ്യപ്പെട്ട മദനിയെ വിചാരണ കൂടാതെ ഒമ്പതര വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയാണെന്നു കോടതി വിധിച്ചപ്പോള്‍ സമൂഹ മനസ്സാക്ഷിയ്ക്ക് വിരല്‍ വെക്കാന്‍ ഒരിടമില്ലായിരുന്നു. വീണ്ടും കസ്റ്റഡിയിലെടുക്കപ്പെട്ട മദനിക്കെതിരെ 8 കേസുകള്‍ കൂടി ചാര്‍ജു ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നു.

            നിരപരാധിയായ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചു കൊന്ന പ്രതിക്കെതിരെ ഉറഞ്ഞു കൂടിയ അമര്‍ഷത്തില്‍ നിന്നും മാറി, ഒരു ഷേക്‌സ്പീരിയന്‍ ദുരന്ത നാടകത്തിന്റെ പരിസമാപ്തിയിലെന്ന പോലെ ആന്തരികമായ വൈകല്യങ്ങള്‍ വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ഒരു കഥാപാത്രം തകര്‍ന്നടിയുമ്പോള്‍, സമൂഹത്തിന്റെ മുന്‍പില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്ന ആ പത്തു വയസ്സുകാരനും നാലു വയസ്സുകാരിയും മനസ്സാക്ഷിയെ ആര്‍ദ്രമാക്കുന്നു. ഇവിടെ ഒന്നാം പ്രതി ഭരണവ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ്. നമ്മുടെ പാഠ്യപദ്ധതി കമ്പോളത്തിനു വേണ്ടിയുളള മത്സരങ്ങള്‍ക്കു മാത്രമായിരിക്കുന്നു. ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല. എല്ലാവരിലും ഒരു അക്രമി വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മാതൃകാപുരുഷനായ ശ്രീ ബുദ്ധന്റെ സന്ദേശങ്ങള്‍ പാഠ്യവിഷയമാക്കുന്നത് ഉചിതമായിരിക്കും.  

3 അഭിപ്രായങ്ങൾ:

  1. "ഉളളതു കൊണ്ടു തൃപ്തിപ്പെടുക, സ്‌നേഹം, ദയ, കാരുണ്യം, സഹതാപം തുടങ്ങിയവ സഹജീവികളോടു പ്രകടിപ്പിക്കുക മുതലായ മനുഷ്യത്വപരമായ പാഠങ്ങള്‍ എവിടെയും പഠിപ്പിക്കപ്പെടുന്നില്ല" . correct observation. congratulations

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ്.

    ബുദ്ധൻ എന്നത്തേക്കാളും പ്രസക്തനാണ് ഇന്ന്!

    മറുപടിഇല്ലാതാക്കൂ