2010, ജൂലൈ 1, വ്യാഴാഴ്‌ച

മന്‍മോഹന്‍ എനിക്ക് ജ്യേഷ്ഠതുല്യന്‍

         എന്റെ ജ്യേഷ്ഠന്‍ 17ാം വയസ്സില്‍ വടക്കേ ഇന്ത്യയ്ക്കു പോയി. അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു പാന്റും ഷര്‍ട്ടുമായിരുന്നു ജ്യേഷ്ഠന്റെ മൂലധനം. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നായിരുന്നു അദ്ദേഹം പഠിച്ച് പത്താംതരം പാസ്സായത്. പിന്നീട് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി തുടങ്ങി സി.എ.,ഐ.സി.ഡബ്ലിയൂ.എ.,കമ്പനിസെക്രട്ടറി കോഴ്‌സ് ഒക്കെ പാസായി ദല്‍ഹിയിലും ദുബായിലും ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനിലാണ്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ചരിത്രത്തിലെ മായ്ച്ചാലും മായാത്ത പാന്റിന്റെ കടം അദ്ദേഹത്തെ ഉളളുകൊണ്ട് നോവിച്ചു. അമ്മാവന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുത്താലോ എന്ന് എന്നോടു ചോദിച്ചു. തെക്കേടത്തെ കൊച്ചുപെമ്പിളയ്ക്ക് കൊടുക്കാനുണ്ടായിരുന്ന പത്തു വറ്റല്‍ മുളകിന്റെയും, പടിഞ്ഞാറേതിലെ ലക്ഷ്മിക്ക് കൊടുക്കേണ്ടിയിരുന്ന ഇരുന്നാഴിയരിയുടെയും കടം എങ്ങനെ കൊടുത്തു തീര്‍ക്കും എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. അവരിരുവരും അതൊന്നും തിരികെ വാങ്ങാതെ ജീവിതരംഗവേദിയിലെ വേഷം ഉപേക്ഷിച്ചിട്ട് കാലം കുറേയായിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ വലിച്ചെറിയാന്‍ കഴിയാത്ത കെട്ടുപാടുകള്‍ അങ്ങനെയൊക്കെയാണ്. ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ മുതല്‍ സഥിരം ആകാശയാത്രികനും എണ്ണപ്പെട്ടവരുടെയും സമ്പന്നരുടെയും സുഹൃത്തുമായിരുന്നു. അങ്ങനെയായിരിക്കാം പലപ്പോഴും പണം അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അമ്മയെ ഫോണില്‍ വിളിക്കയോ സംസാരിക്കയോ ചെയ്യാത്ത രീതിക്കാരനായത്. 81 വയസ്സായ അമ്മയ്ക്ക് പണം ഒരു അവശ്യവസ്തുവായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ താന്‍ ഇപ്പോഴും ആരൊക്കെയോ ഉളള  ഒരാളാണെന്ന തോന്നല്‍ അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമായിരുന്നു. ഇങ്ങനെയൊരു വൃദ്ധയുടെ മകനാണ് താനെന്ന് മറ്റുളളവരോടു പറയുന്നതില്‍ ജ്യേഷ്ഠന് അപകര്‍ഷം തോന്നിയിരുന്നോ എന്നുപോലും നമുക്കു സംശയം തോന്നും. ആരാലും അന്വേഷിക്കപ്പെടാനില്ലാത്ത അനാഥവാര്‍ദ്ധക്യത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മലവികാരങ്ങള്‍ അദ്ദേഹത്തിന് കൈമോശം വന്നു പോയിരുന്നു.
         ആധുനിക കാലഘട്ടത്തില്‍ പത്രവാര്‍ത്തകളെയൊന്നും അമിതമായി വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വിലകൂട്ടിയ ശേഷം ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവന വേദനാകരവും നിര്‍ഭാഗ്യകരവുമായിപ്പോയി. ജനപ്രിയതയ്ക്കു വേണ്ടി നയതീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ഇന്ത്യയുടെ വികസനം സാദ്ധ്യമാവില്ല എന്നായിരുന്നു ആ പ്രസ്താവത്തിന്റെ കാതല്‍. മുന്‍പ് നേത്രശസ്ത്രക്രിയ നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നു വായിച്ചതുകൊണ്ടാണ് തന്റെ കാഴ്ച പില്ക്കാലത്തു കുറഞ്ഞുപോയതെന്ന്. ഇന്നും ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങള്‍ രാത്രിയില്‍ കാണുന്ന വെളിച്ചം എന്താണെന്നു നേരിട്ടു മനസ്സിലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ ഇന്നദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്.
       ഇന്ത്യയിലെ സാധാരണ ജനത്തെയും അവരുടെ ഇല്ലായ്മകളെയും ലാക്കാക്കിയല്ലാതെ ഏതു ശവങ്ങളുടെ പതിനാറടിയന്തിരം ആഘോഷമാക്കി മാറ്റാനാണ് ഹേ മണവും ഗുണവുമില്ലാത്ത സിക്കുകാരാ നിങ്ങള്‍ ഈ ഭരണയന്ത്രം പാടുപെട്ടു തിരിയ്ക്കുന്നത്? ഒരു നേരം ചോളമാവു കുഴച്ചു തിന്ന് ജീവിതം പോക്കുന്ന ബീഹാറിയും, പട്ടിണി കിടന്നു ചാകുന്ന വയനാട്ടിലെ ആദിവാസിയും ഇന്ത്യയുടെ കൊടിയടയാളങ്ങളാണ്. ഇതു മനസ്സിലാക്കാതെ ഈ അധമമനോഭാവവും പേറി സോണിയയുടെ മൂടുതാങ്ങി നടക്കുന്ന നിങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കീറിപ്പറന്നുവീണ ഒരു കൗപീനമായി അവശേഷിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ