2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഫുട്‌ബോള്‍ ദൈവങ്ങളെ ഗ്രഹണം ഗ്രസിച്ചു

       ഗ്രീക്കുകാര്‍ വിശ്വസിക്കുന്നത് എല്ലാ ദിവസവും ഒളിമ്പസ് പര്‍വ്വതത്തിന്റെ മുകളില്‍ രാത്രിയില്‍ ദൈവങ്ങള്‍ ഒത്തുകൂടുമെന്നാണ്. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് പിറ്റേ ദിവസം ഏതെല്ലാം മനുഷ്യരെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതത്രേ. ഇന്നലെ രാത്രി ഗ്രീക്ക് ദൈവങ്ങള്‍ ഐകകണ്‌ഠേന തീരുമാനിച്ചത് ഭൂമിയിലെ ഫുട്‌ബോള്‍ ദൈവങ്ങളെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടാനാണ്. ഷേക്‌സ്പീയറുടെ മക്ബതിലെ ത്രീ വിച്ചസിനെപ്പറ്റി പറയുന്നതു പോലെ ഭൂമിയിലെ ഫുട്‌ബോള്‍ പ്രവചനക്കണിയാന്‍മാരുടെ വിലയിരുത്തലുകള്‍ ചെറിയ കാര്യങ്ങളില്‍ ശരിയായിത്തീരുകയും വലിയ കാര്യത്തില്‍ പിഴയ്ക്കുകയും ചെയ്തു.
        ബ്രസീല്‍ അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്നും ജര്‍മനിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും മറ്റുമായിരുന്നു ആകവടി വെച്ചുളള പ്രവചനങ്ങള്‍. വെറുംകവടിപ്രയോഗമാണെന്നു പറയാന്‍ കാരണം ഒന്നര മണിക്കുര്‍ പോയിട്ട് ഒന്നര മിനുട്ട് തുടര്‍ച്ചയായി ഓടാന്‍ കഴിയാത്ത മലയാളിക്ക് പ്രവചനം നടത്തുകയല്ലാതെ വേറെന്താണ് കഴിയുക. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ എന്ന കാര്യം ആരും കണക്കിലെടുത്തില്ല. ബ്രസീലിനെ ആരാധകരെല്ലാം മിക്ക ലോകകപ്പിലും നേരിട്ട് ഫൈനലിലേക്ക് എടുത്തെറിയുകയാണ് പതിവ്. നിര്‍ണായക മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ബ്രസീലിയന്‍ കളിക്കാരുടെ തനിസ്വരൂപം തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.അവരുടെ വിനയവും ഡീസന്‍സിയും ഓസ്‌ക്കാറിന് അര്‍ഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരുടെ പരാജയത്തില്‍ എന്റെ വക ഒരു പാത്രം മുതലക്കണ്ണീര്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ