2010 ഓഗസ്റ്റ് 18, ബുധനാഴ്‌ച

മദനി- നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇര!

         കഴിഞ്ഞ ദിവസം സുപ്രീംകോടതി മദനിയുടെ അറസ്റ്റിനു മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കില്‍ ജാമ്യം അനുവദിക്കുമായിരുന്നു എന്നാണ് അപേക്ഷ സാങ്കേതികമായി തളളിയെങ്കിലും അതുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും അപ്പോള്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തളളിക്കൊണ്ട് നടത്തിയ പരാമര്‍ശങ്ങളൊന്നും കണക്കിലെടുക്കരുതെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍ദ്ദേശം നല്‍കുമ്പോള്‍ മുന്‍പ് ഭരണകൂടവും ജുഡീഷ്യറിയും മദനിക്കു സമ്മാനിച്ച വിചാരണയില്ലാത്ത ഒമ്പതര വര്‍ഷത്തെ തടവും ന്യായാധിപന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നിരിക്കണം.
          നീതിന്യായക്കോടതി കോയമ്പത്തൂര്‍ കേസില്‍ മദനിയെ നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിട്ടും അതംഗീകരിക്കാന്‍ നമ്മുടെ നാട്ടിലെ കുറെ ആളുകള്‍ തയ്യാറല്ല. പക്ഷേ കൊടിയ പീഡനത്തിനു ശേഷം പുറത്തു വന്ന മദനി മറ്റൊരു മനുഷ്യനാകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഒരു സാധാരണ മനുഷ്യനാകാനോ, ഒരു ജനാധിപത്യവാദിയാകാനോ കേരളീയര്‍ അയാളെ സമ്മതിച്ചില്ല.
         ദീര്‍ഘമായ ജയിലിലെ പീഡന പര്‍വത്തിനുശേഷം മദനി തനിക്ക് യാതൊരു താത്പര്യങ്ങളുമില്ലാത്ത ബാംഗഌരിലെയോ, ഹൈദ്രബാദിലെയോ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയില്‍ മനസാ വാചാ പങ്കുചേരുമെന്ന് സാമാന്യബോധമുള്ളവര്‍ കരുതുകയില്ല. പക്ഷേ തന്റെ പൂര്‍വകാല സഹപ്രവര്‍ത്തകരോ ശിഷ്യന്‍മാരോ പിന്നീട് അതിതീവ്രവാദികളായശേഷം ഫോണ്‍ ചെയ്താല്‍ അത് എടുക്കരുതെന്ന് മദനിയേയോ, സൂഫിയയേയോ മുന്നറിയിപ്പു നല്‍കാന്‍ എന്തു സംവിധാനമാണുളളത്? ഫോണ്‍ എടുത്തു കഴിഞ്ഞാല്‍ ഒഴിവാക്കേണ്ടവരെയും അല്പം ചിലതു സംസാരിച്ചു പറഞ്ഞു വിടുന്നതല്ലേ സാധാരണക്കാര്‍ ചെയ്യുക? ആരോപിക്കപ്പെട്ട കേസിനെ അതിന്റെ വഴിക്കു വിട്ടാലും മദനി നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഇരയാകുന്ന സാമാന്യ പൗരന്റെ പ്രതീകമാണ്.

2010 ജൂലൈ 20, ചൊവ്വാഴ്ച

കൊല്ലരുതനിയാ പരേതരെ കൊല്ലരുത്!

          ഇക്കാലത്ത് രംഗബോധമില്ലാത്ത കോമാളി മരണമല്ല; മരണവീട്ടിലെത്തുന്ന ചില സ്വയംപ്രമാണിമാരാണ്. ഇക്കൂട്ടര്‍ മരണത്തിനു വരുത്തുന്ന ഒരു മാറ്റമേ .....വല്ലാത്ത മാറ്റം തന്നെ. മരണം കാലാനുസൃതമായി വളരെ മാറിപ്പോയി. മരണശേഷം തനിക്ക് ആചാരവെടി വെയ്ക്കരുതെന്ന് പ്രസ്താവനയിറക്കിയ നടന്‍ തിലകനെപ്പോലെ മരണശേഷം എന്തൊക്കെ ആകരുതെന്ന് വില്‍പ്പത്രം രജിസ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
        മരിച്ചാലുടനെ എത്ര കൊള്ളരുതാത്തവന്റെയും ഒരു കളര്‍ഫോട്ടോ തപ്പിയെടുത്ത് ഇന്‍സ്റ്റന്റ് ലേസര്‍പ്രിന്റ് മുഖേന പോസ്റ്ററടിച്ച് പോസ്റ്റില്‍ പതിപ്പിക്കുകയാണ് ആദ്യ പടി. അജ്ഞതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു 'ആദരാജ്ഞലികള്‍' ക്യാപ്ഷനായി കൂടെ കാണുകയും ചെയ്യും. മരണശേഷവും ഏറെക്കാലം പോസ്റ്റിലും മതിലിലും പോസ്റ്ററുകളായി മഴയും വെയിലും കൊണ്ട് സംസ്‌ക്കരിക്കപ്പെടാതെ പരേതര്‍ 'ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ' എന്ന് വെല്ലുവിളി ഉയര്‍ത്തും.
           യാതൊരു പാപവും ചെയ്യാതെ സ്വര്‍ലോകത്തിനവകാശിയായിട്ടുള്ളവരെയും, മക്കളോ മരുമക്കളോ ആരും വിദേശത്തുനിന്നു വരാനില്ലെങ്കിലും, മക്കളും നാട്ടുകാരും കൂടിചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം മാന്യമായൊരു സംസ്‌ക്കാരം ലഭിക്കുന്നവര്‍ തീരെ സ്റ്റാറ്റസില്ലാത്ത കൊള്ളരുതാത്തവരാണെന്നു വന്നിരിക്കുന്നു.
            മരണവുമായിബന്ധപ്പെട്ട അനിവാര്യമായ ഒരു നാടന്‍ കലാരൂപമാണ് മൈക്ക് അനൗണ്‍സ്‌മെന്റ്. വീടിനോ വീട്ടുകാര്‍ക്കോ, നാടിനോ നാട്ടുകാര്‍ക്കോ വേണ്ടാതെ കര്‍മദോഷിയായി കാലം കഴിച്ച് എടുത്താല്‍ പൊങ്ങാത്ത കടവും അപമാനവും മക്കള്‍ക്കു സമ്മാനിച്ച് കാലംചെയ്തവനെയും മഹത്വവല്‍ക്കരിക്കുന്ന വേളയാണ് സംസ്‌ക്കാരദിവസമുളള അനൗണ്‍സ്‌മെന്റ്. ഡെത്ത് ദി ലെവലര്‍ എന്ന് കവി ദീര്‍ഘദര്‍ശനം ചെയ്തത് കേരളത്തില്‍ അവതരിക്കാനിരുന്ന ചരമഅനൗണ്‍സ്‌മെന്റിനെ മനസില്‍ക്കണ്ടായിരിക്കണം. രണ്ടുതൊണ്ണൂറു വിട്ടിട്ട് അനൗണ്‍സ്‌മെന്റ് കലാകാരന്‍ വിലാപശബ്ദത്തില്‍ കണ്ഠമിടറി നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് പരിപാടിയുടെ പ്രതിഫലം.
           പരേതന്‍ രാഷ്ട്രീയം കൊണ്ടോ, സമുദായവശാലോ ഏതെങ്കിലും തരത്തില്‍ അല്പം പൊതുക്കാര്യപ്രസക്തനായിരുന്നെങ്കില്‍ സംസ്‌ക്കാരദിവസം നാട്ടിലെ മാടക്കടക്കാരന്റെയും കാപ്പിക്കടക്കാരന്റെയും കഞ്ഞികുടി മുട്ടിയതുതന്നെ. കാരണം അന്നുച്ചയ്ക്കു ശേഷം നാട്ടില്‍ ഹര്‍ത്താല്‍ അനുഷ്ഠിക്കുന്നതായിരിക്കും. മറ്റു കൊടികളൊന്നും കെട്ടാന്‍ വയ്യാത്തതുകൊണ്ട് നാടുനീളെ കറുത്ത കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഏറ്റവും പുതിയ വിവരമനുസരിച്ച് ഹര്‍ത്താലില്‍ കൈവിഷം കൊടുത്ത ഈ നാടിനെ ഗിന്നസ് ബുക്ക് റെക്കോഡുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുമ്പോള്‍ തുള്ളിവെള്ളം കൊടുക്കാത്ത മക്കളാണെങ്കിലും അപ്പന്റെയോ അമ്മയുടെയോ മരണം നടന്നാല്‍ കൊട്ടാന്‍ മുന്തിയ ബാന്റൂസെറ്റുകാരനെയും പാടാന്‍ ഗാനമേളക്കാരനെയും വിളിക്കും. ഗാനമേളക്കാരന് അസൗകര്യം വന്നാല്‍ അപ്പന്‍ ഒരു ദിവസം കൂടി മോര്‍ച്ചറിയില്‍ ഇരുന്നതുതന്നെ. എന്നാലും നല്ല പാട്ടുകേട്ട് കുഴിയിലോട്ടു പോകാമല്ലോ! നാട്ടിലെ കെളവന്‍മാരെല്ലാം ഡ്രൈവിംഗ് പഠിക്കുന്നത് ആരുടെയെങ്കിലും ശവമടക്കുദിവസമാണ്. മക്കള്‍ മേടിച്ചിട്ടിരിക്കുന്ന മാരുതിയുമെടുത്ത് ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ പറ്റുന്ന ദിവസം ഇതൊന്നേയുളളൂ. മറ്റു വണ്ടികളൊന്നും നിരത്തിലുണ്ടാവുകയില്ല; ഉള്ള വണ്ടിയൊക്കെ അഞ്ചു കിലോമീറ്റര്‍ സ്പീഡിലും! റോഡിലെ ഗതാഗതം തടയാന്‍ കൈകാണിക്കുന്നവന്റെ വിചാരം താന്‍ ട്രാഫിക്ക് എസ്.ഐ. ആയെന്നാണ്. വാഹനയാത്രക്കാര്‍ മോന്തയ്ക്കിട്ടു പൊട്ടിക്കാത്തത് ശവത്തോടുളള മാന്യതയോര്‍ത്താണ്.
            സന്തോഷിക്കാനും സന്തപിക്കാനും മദ്യം കേരളത്തില്‍ ഒരു അവശ്യവസ്തുവാണ്. കുഴിവെട്ടുകാരനും മാവുവെട്ടുന്നവനും കുപ്പി പൊട്ടിച്ചു മാത്രമേ പണി തുടങ്ങുകയുള്ളൂ. ആവതുളള മിക്ക ആണ്‍മക്കള്‍ക്കും ജാതി-മതഭേദമെന്യേ അല്പം വീര്യമില്ലെങ്കില്‍ ദുഖം ഘനീഭവിക്കുകയില്ല. മുന്‍കാലങ്ങളില്‍ വീടുമായി അടുപ്പമുളളവര്‍ സൗജന്യമായി ചെയ്തിരുന്ന പണികളെല്ലാം ഇന്ന് വന്‍തുക കൊടുത്തു വേണം ചെയ്യാന്‍. 'കൊമ്പന്‍ നിന്നാലും ചത്താലും ലക്ഷം' എന്ന ചൊല്ലു പോലെയാണ് ഇന്നു മനുഷ്യന്റെ കാര്യം. കിടന്നു പോയാല്‍ ആശുപത്രിക്കാര്‍ സ്ലോട്ടര്‍ ചെയ്യും;തട്ടിപ്പോയാല്‍ സര്‍വ ചെലവിനും കൂടി കുറഞ്ഞത് ലക്ഷമെങ്കിലും വേണ്ടി വരും. ചാണകവറളി ഉപയോഗിക്കുമ്പോള്‍ മാവുവെട്ടുകാരന്‍ തൊഴില്‍ നഷ്ടത്തിന് നോക്കുകൂലി ചോദിക്കുന്ന ദിവസം അധികം അകലെയല്ലെന്നു തോന്നുന്നു.
           മരിച്ച് പതിനാറു കഴിഞ്ഞാല്‍ അശുദ്ധിയെല്ലാം കഴിഞ്ഞു എന്ന സങ്കല്പത്തിലാണ് അടിയന്തിര ദിവസം കാപ്പിയും മറ്റും ഒരുക്കുന്നത്. ചിലര്‍ കാപ്പി കുടിക്കും കഴിക്കുകയില്ല. മറ്റു ചിലര്‍ വരും വെള്ളം പോലും കുടിക്കുകയില്ല. മരണവീട്ടില്‍ വന്ന ശേഷം താന്‍ ജലപാനം പോലും നടത്തുകയില്ലെന്ന് മറ്റുള്ളവരെ കാണിക്കുന്നതിലാണ് ചിലരുടെ ആഢ്യത്വം. ഇതേ വിദ്വാന്‍ തന്നെ ഷാപ്പില്‍ കയറിയാല്‍ ഏതു ശവവും കറിവെച്ചു കിട്ടിയാല്‍ കഴിക്കുകയും ചെയ്യും!
           ആയതിനാല്‍ പരേതര്‍ക്കും പരേതരാകാനിരിക്കുന്നവര്‍ക്കും വേണ്ടി അടിയന്‍ ഒരു അടിയന്തിരപ്രമേയമവതരിപ്പിക്കാന്‍ അനുമതി ചോദിക്കുകയാണ്. അനുമതി തന്നില്ലെങ്കിലും പെട്ടെന്നു വിളിച്ചു പറയാനുള്ളതേയുളളു കാര്യം. കൊല്ലരുതനിയാ പരേതരെ കൊല്ലരുത്.

2010 ജൂലൈ 3, ശനിയാഴ്‌ച

അര്‍ജന്റീനാ മരണം; മറഡോണാ മടക്കം

      ഹിറ്റ്‌ലറുടെ സാമ്രാജ്യത്തിന് ഗോള്‍ മഴ. അര്‍ജന്റീനയുടെ മേല്‍ കല്ലു മഴ. വിധിയുടെ അലംഘനീയമായ തീര്‍പ്പ്. ഭാഗ്യദേവതയുടെ മാദകചുംബനം. ജര്‍മനിക്ക് നാലുഗോള്‍. കളി കഴിഞ്ഞിട്ടില്ല. വാഗതീതമായ വിളയാട്ടങ്ങളേ സ്വസ്തി!

2010 ജൂലൈ 2, വെള്ളിയാഴ്‌ച

ഫുട്‌ബോള്‍ ദൈവങ്ങളെ ഗ്രഹണം ഗ്രസിച്ചു

       ഗ്രീക്കുകാര്‍ വിശ്വസിക്കുന്നത് എല്ലാ ദിവസവും ഒളിമ്പസ് പര്‍വ്വതത്തിന്റെ മുകളില്‍ രാത്രിയില്‍ ദൈവങ്ങള്‍ ഒത്തുകൂടുമെന്നാണ്. അവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് പിറ്റേ ദിവസം ഏതെല്ലാം മനുഷ്യരെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതത്രേ. ഇന്നലെ രാത്രി ഗ്രീക്ക് ദൈവങ്ങള്‍ ഐകകണ്‌ഠേന തീരുമാനിച്ചത് ഭൂമിയിലെ ഫുട്‌ബോള്‍ ദൈവങ്ങളെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിയിടാനാണ്. ഷേക്‌സ്പീയറുടെ മക്ബതിലെ ത്രീ വിച്ചസിനെപ്പറ്റി പറയുന്നതു പോലെ ഭൂമിയിലെ ഫുട്‌ബോള്‍ പ്രവചനക്കണിയാന്‍മാരുടെ വിലയിരുത്തലുകള്‍ ചെറിയ കാര്യങ്ങളില്‍ ശരിയായിത്തീരുകയും വലിയ കാര്യത്തില്‍ പിഴയ്ക്കുകയും ചെയ്തു.
        ബ്രസീല്‍ അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്നും ജര്‍മനിയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നും മറ്റുമായിരുന്നു ആകവടി വെച്ചുളള പ്രവചനങ്ങള്‍. വെറുംകവടിപ്രയോഗമാണെന്നു പറയാന്‍ കാരണം ഒന്നര മണിക്കുര്‍ പോയിട്ട് ഒന്നര മിനുട്ട് തുടര്‍ച്ചയായി ഓടാന്‍ കഴിയാത്ത മലയാളിക്ക് പ്രവചനം നടത്തുകയല്ലാതെ വേറെന്താണ് കഴിയുക. പക്ഷേ ബ്രസീല്‍ ക്വാര്‍ട്ടര്‍ കടക്കുമോ എന്ന കാര്യം ആരും കണക്കിലെടുത്തില്ല. ബ്രസീലിനെ ആരാധകരെല്ലാം മിക്ക ലോകകപ്പിലും നേരിട്ട് ഫൈനലിലേക്ക് എടുത്തെറിയുകയാണ് പതിവ്. നിര്‍ണായക മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ബ്രസീലിയന്‍ കളിക്കാരുടെ തനിസ്വരൂപം തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.അവരുടെ വിനയവും ഡീസന്‍സിയും ഓസ്‌ക്കാറിന് അര്‍ഹമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അവരുടെ പരാജയത്തില്‍ എന്റെ വക ഒരു പാത്രം മുതലക്കണ്ണീര്‍!

2010 ജൂലൈ 1, വ്യാഴാഴ്‌ച

മന്‍മോഹന്‍ എനിക്ക് ജ്യേഷ്ഠതുല്യന്‍

         എന്റെ ജ്യേഷ്ഠന്‍ 17ാം വയസ്സില്‍ വടക്കേ ഇന്ത്യയ്ക്കു പോയി. അമ്മാവന്‍ വാങ്ങിക്കൊടുത്ത ഒരു പാന്റും ഷര്‍ട്ടുമായിരുന്നു ജ്യേഷ്ഠന്റെ മൂലധനം. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നായിരുന്നു അദ്ദേഹം പഠിച്ച് പത്താംതരം പാസ്സായത്. പിന്നീട് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി തുടങ്ങി സി.എ.,ഐ.സി.ഡബ്ലിയൂ.എ.,കമ്പനിസെക്രട്ടറി കോഴ്‌സ് ഒക്കെ പാസായി ദല്‍ഹിയിലും ദുബായിലും ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനിലാണ്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ചരിത്രത്തിലെ മായ്ച്ചാലും മായാത്ത പാന്റിന്റെ കടം അദ്ദേഹത്തെ ഉളളുകൊണ്ട് നോവിച്ചു. അമ്മാവന് ഒരു ഫ്രിഡ്ജ് വാങ്ങിക്കൊടുത്താലോ എന്ന് എന്നോടു ചോദിച്ചു. തെക്കേടത്തെ കൊച്ചുപെമ്പിളയ്ക്ക് കൊടുക്കാനുണ്ടായിരുന്ന പത്തു വറ്റല്‍ മുളകിന്റെയും, പടിഞ്ഞാറേതിലെ ലക്ഷ്മിക്ക് കൊടുക്കേണ്ടിയിരുന്ന ഇരുന്നാഴിയരിയുടെയും കടം എങ്ങനെ കൊടുത്തു തീര്‍ക്കും എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. അവരിരുവരും അതൊന്നും തിരികെ വാങ്ങാതെ ജീവിതരംഗവേദിയിലെ വേഷം ഉപേക്ഷിച്ചിട്ട് കാലം കുറേയായിക്കഴിഞ്ഞിരുന്നു. ഭൂതകാലത്തിന്റെ വലിച്ചെറിയാന്‍ കഴിയാത്ത കെട്ടുപാടുകള്‍ അങ്ങനെയൊക്കെയാണ്. ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ മുതല്‍ സഥിരം ആകാശയാത്രികനും എണ്ണപ്പെട്ടവരുടെയും സമ്പന്നരുടെയും സുഹൃത്തുമായിരുന്നു. അങ്ങനെയായിരിക്കാം പലപ്പോഴും പണം അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അമ്മയെ ഫോണില്‍ വിളിക്കയോ സംസാരിക്കയോ ചെയ്യാത്ത രീതിക്കാരനായത്. 81 വയസ്സായ അമ്മയ്ക്ക് പണം ഒരു അവശ്യവസ്തുവായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളില്‍ താന്‍ ഇപ്പോഴും ആരൊക്കെയോ ഉളള  ഒരാളാണെന്ന തോന്നല്‍ അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമായിരുന്നു. ഇങ്ങനെയൊരു വൃദ്ധയുടെ മകനാണ് താനെന്ന് മറ്റുളളവരോടു പറയുന്നതില്‍ ജ്യേഷ്ഠന് അപകര്‍ഷം തോന്നിയിരുന്നോ എന്നുപോലും നമുക്കു സംശയം തോന്നും. ആരാലും അന്വേഷിക്കപ്പെടാനില്ലാത്ത അനാഥവാര്‍ദ്ധക്യത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയുന്ന നിര്‍മ്മലവികാരങ്ങള്‍ അദ്ദേഹത്തിന് കൈമോശം വന്നു പോയിരുന്നു.
         ആധുനിക കാലഘട്ടത്തില്‍ പത്രവാര്‍ത്തകളെയൊന്നും അമിതമായി വിശ്വസിക്കാന്‍ കഴിയില്ല. എങ്കിലും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും ഇന്ധനത്തിനും വിലകൂട്ടിയ ശേഷം ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവന വേദനാകരവും നിര്‍ഭാഗ്യകരവുമായിപ്പോയി. ജനപ്രിയതയ്ക്കു വേണ്ടി നയതീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ ഇന്ത്യയുടെ വികസനം സാദ്ധ്യമാവില്ല എന്നായിരുന്നു ആ പ്രസ്താവത്തിന്റെ കാതല്‍. മുന്‍പ് നേത്രശസ്ത്രക്രിയ നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്നു വായിച്ചതുകൊണ്ടാണ് തന്റെ കാഴ്ച പില്ക്കാലത്തു കുറഞ്ഞുപോയതെന്ന്. ഇന്നും ജനസംഖ്യയുടെ പകുതിയിലധികവും ജനങ്ങള്‍ രാത്രിയില്‍ കാണുന്ന വെളിച്ചം എന്താണെന്നു നേരിട്ടു മനസ്സിലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പറ്റി അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ ഇന്നദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയാണ്.
       ഇന്ത്യയിലെ സാധാരണ ജനത്തെയും അവരുടെ ഇല്ലായ്മകളെയും ലാക്കാക്കിയല്ലാതെ ഏതു ശവങ്ങളുടെ പതിനാറടിയന്തിരം ആഘോഷമാക്കി മാറ്റാനാണ് ഹേ മണവും ഗുണവുമില്ലാത്ത സിക്കുകാരാ നിങ്ങള്‍ ഈ ഭരണയന്ത്രം പാടുപെട്ടു തിരിയ്ക്കുന്നത്? ഒരു നേരം ചോളമാവു കുഴച്ചു തിന്ന് ജീവിതം പോക്കുന്ന ബീഹാറിയും, പട്ടിണി കിടന്നു ചാകുന്ന വയനാട്ടിലെ ആദിവാസിയും ഇന്ത്യയുടെ കൊടിയടയാളങ്ങളാണ്. ഇതു മനസ്സിലാക്കാതെ ഈ അധമമനോഭാവവും പേറി സോണിയയുടെ മൂടുതാങ്ങി നടക്കുന്ന നിങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കീറിപ്പറന്നുവീണ ഒരു കൗപീനമായി അവശേഷിക്കും.

2010 ജൂൺ 30, ബുധനാഴ്‌ച

ജയരാജന്‍ പൊതുജനങ്ങളുടെ കഴുത്തില്‍ ചാടിക്കയറി മുക്രയിടുന്നു

സി.പി.എമ്മില്‍ നേതാക്കന്‍മാര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ പ്രതിനിധികളാണ് എം.വി. ജയരാജനും ഇ.പി. ജയരാജനും. പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ത്യാഗം ചെയ്യുന്നതെന്ന വ്യാജേനയാണ് എം.വി. ജയരാജന്‍ ഹൈക്കോടതി ജഡ്ജിമാരെ പുലഭ്യം പറഞ്ഞത്. സുധാകരന്‍ മന്ത്രി മജിസ്‌ട്രേറ്റിനെ കൊഞ്ഞാണന്‍ എന്നു വിളിച്ചപ്പോള്‍ ജയരാജന്‍ ജസ്റ്റിസുമാര്‍ക്കു ചാര്‍ത്തി കൊടുത്ത ഡി.ലിറ്റാണ് വിവരമില്ലാത്ത ശുംഭന്‍മാര്‍.
കോടതി റോഡുവക്കിലെ പൊതുയോഗങ്ങള്‍ നിരോധിച്ചത് വിളക്കുകണ്ട് ഓടിയടുക്കുന്ന ശലഭങ്ങളെപ്പോലെ, കഴമ്പില്ലാത്ത രാഷ്ട്രീയക്കാരന്‍ വാ വലിച്ചു കീറുന്നതു കേള്‍ക്കാന്‍ ഓടിയടുക്കുന്ന പാവം ജനങ്ങളുടെ മേല്‍ വാഹനങ്ങള്‍ ഇടിച്ചു കയറി അപകടങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ്. ജയരാജന്‍ ഇതിനെ വായ കൊണ്ടു പ്രതിരോധിക്കുന്നത് ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ പിടിച്ചാണ്. ഇക്കാര്യത്തില്‍ സവിശേഷമായ ഒരു കാര്യം എന്റെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു എന്നതാണ്. റോഡുകള്‍ സുരക്ഷിതമായി യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണ്. റോഡുകളില്‍ ലഭ്യമാകേണ്ട സ്വാതന്ത്ര്യം വാഹനവുമായി ഇറങ്ങുന്നവന്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ച് പോകുന്നുവെങ്കില്‍ ആരെയും അപായപ്പെടുത്താതെയും സ്വയം അപകടത്തില്‍ പെടാതെയും തിരകെ വീട്ടില്‍ ചെല്ലുന്നതിനുളള സ്വാതന്ത്ര്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പന്തു തട്ടിക്കളിക്കുന്നതിനുളള മൈതാനമല്ല ഒരിടത്തെയും റോഡുകള്‍.
കോടതി വേണ്ടത്ര ഊന്നല്‍ കൊടുക്കാതിരുന്ന സംഗതി, മുന്‍പ് നിശിതമായ വിധികള്‍ വന്നിട്ടുണ്ടെങ്കില്‍പ്പോലും, ആശയദാരിദ്ര്യം ബാധിച്ച കുറെ വിവരദോഷിനേതാക്കന്‍മാരും പിണിയാളുകളും കൂടി-ഇതില്‍ രാഷ്ട്രീക്കാര്‍ മാത്രമല്ല- നിരാശ്രയരായ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിരന്തരമായി നിഷേധിക്കുന്നു എന്നതാണ്. സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിശ്ചിത ഓപ്പണ്‍ ഏയര്‍ തിയറ്ററുകളിലോ ഹാളുകളിലോ അനുമതിയോടുകൂടി മാത്രം നടത്താവുന്ന ഒന്നാണ് പൊതുയോഗങ്ങള്‍. കഴമ്പില്ലാത്ത കാര്യങ്ങള്‍ക്ക് ആളെക്കിട്ടില്ല എന്ന ഭീതിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ തെരുവോരപൊതുയോഗനിരോധനത്തിനെതിരെ വാളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

2010 ജൂൺ 6, ഞായറാഴ്‌ച

മാണിസാറ് മുഖ്യനായാലെന്താ?

         കെ. എം. മാണി മുഖ്യമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മറ്റൊരച്ചായന്‍ പത്രപ്രവര്‍ത്തകനായ കെ. എം. റോയ് അസന്ദിഗ്ധമായി പറഞ്ഞു കഴിഞ്ഞു. പക്ഷേ അതു യോഗ്യതയെപ്പറ്റിയാണ്. സിഗററ്റുകൂടിന്റെ കവറില്‍ ഉത്തരവെഴുതിക്കൊടുത്ത ഇമ്പിച്ചിബാവ മന്ത്രിയായിരുന്നിടത്ത് മന്ത്രിയാകാന്‍ വിശിഷ്യാ യോഗ്യതയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അടുക്കളയില്‍ ചപ്പാത്തി ചുട്ടുമാത്രം പരിചയമുണ്ടായിരുന്ന റാബ്രീദേവിക്ക് ലല്ലുവിനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകാമെങ്കില്‍ മാണിസ്സാറിനു മഹാമന്ത്രിയാകാം. ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ക്യാബിനറ്റു മന്ത്രിയാകാന്‍ തയ്പിച്ച ജൂബാ പഴങ്കോടിയായിപ്പോയെന്നൊരു ദുശ്ശകുനം ഇടയ്ക്കുണ്ടായി എന്നു മാത്രം.
        പക്ഷേ വിഷയം അതല്ല, മാണിസ്സാറിന് മുഖ്യമന്ത്രിയാകാന്‍ കേരളത്തില്‍ വിദൂരമായെങ്കിലും ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടോ എന്നതാണ് തിരയേണ്ടത്. കേരളാകോണ്‍ഗ്രസ്സുകളുടെ ലയനം മാണിയുടെ പാര്‍ട്ടിയെ ഇമ്മിണി വലിയ പാര്‍ട്ടിയാക്കിയിരിക്കുന്നു. അതോടെ ലീഗിനും കോണ്‍ഗ്രസിനും അദ്ദേഹത്തോട് തെല്ലൊരസഹിഷ്ണുതയുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ ആറേഴുസീറ്റുകള്‍ മണ്ഡലപുനര്‍നിര്‍ണയത്തോടെ ഇല്ലാതായതും ജോസഫ് വന്നതോടെ ക്ലെയിം കൂടിയതും സീറ്റുവിഭജനസമയത്ത് യു.ഡി.എഫില്‍ കൂട്ടപ്പൊരിച്ചിലിനിടയാക്കും. ഊത്തസമയത്ത് സര്‍വ്വപീറപ്പിള്ളാരും ചട്ടീം ചൂണ്ടയുമെടുത്തു വരുന്നപോലെ സര്‍വ്വ അലവലാതികളും തെരഞ്ഞെടുപ്പടുത്തപ്പോള്‍ യു.ഡി.എഫിലേക്ക് വലിഞ്ഞുകയറി വരുകയാണ്. കോണ്‍ഗ്രസിന്റെ കയ്യില്‍ അക്ഷയപാത്രമൊന്നുമില്ലല്ലോ?
        ഇവിടെയാണ് മാണിയുടെ സാദ്ധ്യതകള്‍ കടന്നു വരുന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പച്ച തൊടില്ല എന്ന് അവര്‍ക്കുതന്നെ നല്ലതിട്ടമാണ്. കോണ്‍ഗ്രസ്സിനോ അമിതാത്മവിശ്വാസവും. അടി മൂത്ത് മാണി ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചു എന്നു വയ്ക്കുക(മാണിക്കുഞ്ഞ് കെ.മുരളീധരനല്ല എന്ന് നോം നിരീക്കാഞ്ഞിട്ടല്ല). മാണിയെ പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത എല്‍.ഡി.എഫിന്റെ ചുമതലയാകും. ഗതികേടിന് സിപിഎമ്മിലെ നേതാക്കന്‍മാരുടെ അഹങ്കാരത്തിന്റെ രസനിരപ്പ് തെരഞ്ഞെടുപ്പുപ്രമാണിച്ച് താഴ്ന്നുപോയെന്നും വയ്ക്കുക. നായരീഴവപിന്തുണ പരോക്ഷമായി എല്‍.ഡി.എഫിനു കിട്ടിയെന്നു വരും. മാണി മദ്ധ്യതിരുവിതാംകൂറിലെ കൃസ്ത്യന്‍ വികാരം ആളിക്കത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്താല്‍ ഒരേചന്തയില്‍ അളിഞ്ഞ മത്തി വില്ക്കുന്നതില്‍നിന്നും മാതൃഭൂമിയും മനോരമയും പുനര്‍വിചിന്തനം നടത്തും.
         ഇന്ദ്രപ്രസ്ഥത്തില്‍ ബി.ജെ.പി.അധികാരകേന്ദ്രത്തോടടുത്തു തുടങ്ങിയപ്പോള്‍ ആര്‍. ബാലശങ്കറിനെ ദല്‍ഹി ബ്യൂറോ ചീഫാക്കിയ മനോരമയ്ക്ക് സിഡി മാറ്റിയിടാന്‍ പ്രയാസമുണ്ടാവില്ല. മനോരമ മാണിക്കുഞ്ഞിനെയും സഹായിക്കാന്‍ നിര്‍ബന്ധിതമാകും. ഒറ്റയ്ക്കു മത്സരിക്കുന്ന മാണിക്കോണ്‍ഗ്രസ് കുറേയേറെമണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെ ഇല്ലാതാക്കുകയും ഇരുപതു സീറ്റുകളിലെങ്കിലും വിജയിക്കുകയും എല്‍.ഡി.എഫിന് 52 സീറ്റെങ്കിലും കിട്ടുകയും ചെയ്താല്‍ 2011-ല്‍ മാണിസ്സാറാകും കേരളത്തിന്റെ മുഖ്യമന്ത്രി. അധികാരമില്ലാതെ ജീവിതം മുന്നോട്ടുനീക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സുകാരന്റെ കുഴിതോണ്ടാന്‍ ആദര്‍ശത്തിന് അവധി കൊടുത്ത് മാണിയെ പിന്തുണയ്ക്കാന്‍ അടവുനയത്തിന്റെ ആശാന്‍മാര്‍ക്ക് എന്താണ് പ്രയാസം. ബംഗാളിന്റെ ആകാശത്തില്‍ ചുവപ്പ് തീരെ അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ something is better than nothing എന്നതായിരിക്കും സി.പി.എം.കേരളഘടകത്തിന്റെ പുതിയമാനിഫെസ്റ്റോ.

2010 ജൂൺ 5, ശനിയാഴ്‌ച

സത്യം ശിവം സുന്ദരം

ലങ്കേശ്വരന്‍ 3
     കാലത്തിന്റെ മഹാപ്രവാഹത്തില്‍ കര,കടലും; കടല്‍ കരയുമായിക്കൊണ്ടിരുന്നു. അഗ്നിപര്‍വതങ്ങള്‍ പുകയുകയും ചിതറിത്തെറിക്കുകയും ചെയ്തു. പ്രചണ്ഡവാതങ്ങള്‍ കാലങ്ങളോളം മഹാമാരിയുതിര്‍ത്തു. കല്പാന്തകാലത്തെ ഓര്‍മ്മിപ്പിക്കുമാറ് പര്‍വതശിഖരങ്ങളോളം പ്രളയജലം ഉയരുകയും താഴുകയും ചെയ്തു.
പ്രകൃതിയുടെ ചിരന്തനമായ ക്ഷോഭത്തിന്റെ ഉച്ചസ്ഥായിയില്‍, ഉരുള്‍പൊട്ടലും ഉല്‍ക്കാപതനവും നടന്നിരുന്ന ഏതോ ഗ്രഹമൗഢ്യത്തില്‍, സൗരയൂഥത്തിന്റെ നിയതപഥത്തില്‍ നിന്നുളള അപഭ്രംശം മൂലം ഗതി തെറ്റിയ ഏതോ ഉപഗ്രഹത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടപ്പോള്‍ മഹാമേരുവിന്റെ ശിഖരമായ ത്രികൂടം ആടിയുലഞ്ഞു. അടര്‍ന്നുമാറി ആഴിയില്‍ പതിച്ച ത്രികൂടപര്‍വ്വതം സമുദ്രയോനിയില്‍ വീണ ഭൗമബീജം പോലെ ആഴത്തില്‍ ഉരുണ്ടുകൂടി അണ്ഡമായി, ഗര്‍ഭമായി, ഭൂവായി, ആവാസഭൂമിയായി, ജനപദങ്ങളായി, നഗരിയായി, മഹാനഗരിയായി, ലങ്കയായി.
     ലോകൈകശില്പിയായ മയന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്ന രമ്യഹര്‍മ്യങ്ങള്‍ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും ഗഹ്വരങ്ങളും നിറഞ്ഞ ത്രികൂടാചലത്തിന്റെ ഉച്ചിയില്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. മഹാമേരുവിന്റെ മൂര്‍ദ്ധാവിലുളള ത്രികൂടത്തിന്റെ തിരുനെറ്റിയിലാണ് നവരത്‌നശൃംഗം. ഉത്തുംഗമായ നവരത്‌നശൃംഗത്തിന്റെ വിശാലമായ ഉപരിതലത്തില്‍ ലങ്കാനഗരി തല ഉയര്‍ത്തി നില്‍ക്കുന്നു.
മായാനഗരിയായ ലങ്ക അജയ്യനായ പുതിയ അധികാരിയുടെ നിഴലില്‍ ഗര്‍വ്വോടെ നിന്നു. ദൈത്യ-ദാനവകുലങ്ങളിലാര്‍ക്കും വെല്ലാന്‍ അസാദ്ധ്യമെന്ന് മൂവുലകും വിധിയെഴുതിയ രാവണനാണ് ലങ്കാധിപതി. മഹാരാജാവായി ചുമതലയേറ്റ രാവണന്‍ തലസ്ഥാന നഗരിക്കു ചുറ്റും ഒരു വന്‍ കോട്ട പണികഴിപ്പിച്ചു. നാലുവശവും കിടങ്ങുകളോടുകൂടിയ ഈ കോട്ടയെയും കടന്നുകയറാന്‍ പറ്റാത്ത മഹാസൗധങ്ങളെയും കാലവും ജനങ്ങളും രാവണന്‍ കോട്ടയെന്നു വിളിച്ചു.
     പ്രവേശനഗോപുരം കടന്നുചെന്നാല്‍ കോവിലകത്തിന്റെ പാര്‍ശ്വത്തില്‍, നഗരത്തില്‍ എവിടെനിന്നു നോക്കിയാലും കാണാവുന്ന അതിമനോഹരമായ ഒരു സ്വര്‍ണത്താഴികക്കുടം കാണാം. ഗോപുരവും കഴിഞ്ഞ് ഒത്തമദ്ധ്യത്തില്‍ പത്തുനിലമാളികയായി പണികഴിപ്പിച്ചിരിക്കുന്ന നവരത്‌നഖചിതമായ മഹാസൗധത്തിലാണ് ലങ്കേശന്‍ വാണരുളുന്നത്. ഇതിനുചുറ്റും എട്ടുദിക്കുകളിലുമായി മന്ത്രിമാരുടെ മാളികകള്‍. മന്ത്രിമന്ദിരങ്ങള്‍ നവരത്‌നങ്ങളില്‍ ഓരോന്നിനു പ്രാമുഖ്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പദ്മരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്‌നങ്ങള്‍ മന്ത്രിമന്ദിരങ്ങളെ അലങ്കരിക്കുമ്പോള്‍ ആദിത്യഹൃദയം ഉളളിലൊളിപ്പിച്ച മാണിക്യം പ്രധാനമായും കൂടാതെ മറ്റു വിശിഷ്ടരത്‌നങ്ങളും മഹാരാജാവിന്റെ മാളികയ്ക്ക് ചാരുത നല്‍കുന്നു. രത്‌നശാസ്ത്രത്തില്‍ അവഗാഹമുണ്ടായിരുന്ന രാവണന്‍ നവരത്‌നഖചിതമായ മാളികകള്‍ക്കു നടുവില്‍ വാണരുളി. അദ്ദേഹത്തിന്റെ കൊട്ടാരസമുച്ചയത്തിന് ലങ്കയില്‍ നവഗ്രഹങ്ങളുടെ സ്ഥാനമായിരുന്നു.
     കോട്ടയ്ക്കു വെളിയില്‍ കൊട്ടാരത്തിന്റെ സുരക്ഷയ്ക്കായി കുഴിച്ചിരിക്കുന്ന കിടങ്ങ്. കോട്ടമതിലിനു മുകളിലൂടെ കാണുന്ന സ്വര്‍ണത്താഴികക്കുടം. കൊട്ടാരത്തിനു വെളിയില്‍ അംബരചുംബികളായ വെണ്‍മാടങ്ങള്‍! പൂക്കള്‍ ചിതറിക്കിടക്കുന്ന രാജപാതകള്‍. പാതകള്‍ക്കിരുവശത്തും സഞ്ചാരികള്‍ക്കു തണലേകുന്ന പൂമരങ്ങളും ഫലവൃക്ഷങ്ങളും. അവിടവിടെയായി വിശ്രമമണ്ഡപങ്ങള്‍. സൂക്ഷിപ്പുകാരും സേവകരും കാത്തുനില്‍ക്കുന്ന സത്രങ്ങള്‍. കുടമണികള്‍ കിലുക്കി പോകുന്ന കുതിരവണ്ടികള്‍. തിരക്കിട്ടുപോകുന്ന വൈശ്യപ്രമുഖര്‍. വെണ്‍മാടങ്ങളിലെ കിളിവാതിലുകളില്‍ ലാസ്യശൃംഗാരങ്ങള്‍ മിന്നിമറയുന്ന വേശത്തരുണിമാരുടെ മുഖങ്ങള്‍.
     സദാ മുട്ടിയുരുമ്മി കടന്നുപോകുന്ന കടല്‍ക്കാറ്റ്. നാനാവര്‍ണങ്ങളില്‍ സുരഭിലമായ പൂക്കളും പൂക്കൂടകളുമായി വില്പനക്കാര്‍. കുളിച്ചുകുറിയിട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുന്ന ബ്രാഹ്മണരും സ്ത്രീകളും. വിവിധാകൃതിപൂണ്ട ഭവനങ്ങള്‍! മന്ദിരങ്ങള്‍! മട്ടുപ്പാവുകളില്‍ നിന്നുയരുന്ന സ്വരസാധകങ്ങള്‍. മണിവീണനാദത്തിന്റെ അകമ്പടിയോടെ ആര്‍ദ്രമായ കീര്‍ത്തനങ്ങള്‍! ചിലങ്കകളുടെ താളനിബദ്ധമായ പദനിസ്വനം. ഉന്നതകുലജാതകളായ തരുണിമാര്‍ തോഴിമാരോടൊത്തു നീങ്ങുമ്പോള്‍ ഉയരുന്ന അരഞ്ഞാണക്കിലുക്കം.
     ഇടയ്ക്കിടെ പാഞ്ഞുപോകുന്ന അശ്വാരൂഢരായ പടയാളികള്‍. വ്യാപാരികളായും മറ്റും വേഷപ്രച്ഛന്നരായി നടക്കുന്ന ചാരപ്രമുഖര്‍, മന്ത്രങ്ങള്‍ ഉരുവിട്ടു നടക്കുന്ന കാഷായധാരികള്‍, ദണ്ഡായുധപാണികള്‍ ഇങ്ങനെ എല്ലാത്തരക്കാരെയും രാജപാതയില്‍ കാണാം. ദിവ്യപ്രഭ ചൊരിയുന്ന കൊട്ടാരം. മധുരമായ ഗാനങ്ങളും, ഉചിതതാളങ്ങളും അസുരവാദ്യങ്ങളും ഉയര്‍ന്നു കേള്‍ക്കുന്ന മന്ദിരം. ചന്ദനഗന്ധം അലയടിക്കുന്ന അന്തരീക്ഷം. കൊട്ടാരാങ്കണത്തില്‍ തയ്യാറായിക്കിടക്കുന്ന രഥങ്ങള്‍, ചിനയ്ക്കുന്ന കുതിരകള്‍, അനുസരണയോടെ നില്‍ക്കുന്ന ഗജവീരരും പാലകരും, മകുടങ്ങള്‍ക്കു മീതേ കൂടി പറന്നു പോകുന്ന പക്ഷിജാലം. ലങ്കാനഗരത്തിന്റെ ധവളശോഭയില്‍, ശില്പസൗകുമാര്യതയുടെ പൂര്‍ണതയില്‍, മാനവവിജയത്തിന്റെ വെന്നിക്കൊടികള്‍ക്കു മീതെ -ലങ്കേശ്വരന്റെ കൊട്ടാരത്തിനു മീതെ- കടന്നു പോകുമ്പോള്‍ ആദിത്യദേവനും ലജ്ജ കലര്‍ന്ന മൗഢ്യത്തിലാണോ എന്നു സംശയം?
     ധ്യാനത്തിനായി വിശ്രവസ്സ് കണ്ടെത്തിയ വനാന്ത നിശബ്ദതയിലാണ് കൈകസി രാവണനെ പ്രസവിച്ചത്. ഇടതിങ്ങിയ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ സൃഷ്ടിച്ച തമസ്സില്‍ വന്യതയില്‍ ഉദിച്ച സൂര്യന്‍ എന്ന അര്‍ത്ഥത്തിലാണ് പിതാവ് മകന് 'രാ - വന' എന്നു പേരിട്ടത്. സൂര്യന്റെ പ്രകാശം പ്രപഞ്ചം മുഴുവന്‍ പരക്കുമ്പോള്‍ തന്റെ കീര്‍ത്തി ലോകം മുഴുവന്‍ എത്തട്ടെ എന്നായിരുന്നു രാവണന്റെ മനോഗതി.
സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും ലങ്കയ്ക്ക് സ്ഥിരമായി അധീനമായപ്പോള്‍ ഐശ്വര്യദേവതയായ വിജയലക്ഷ്മി ലങ്കയുടെ ഗോപുരവാതില്ക്കല്‍ രാവണന്റെ ദാസിയായി കാവല്‍നില്‍ക്കുകയാണെന്ന് പ്രചരിക്കപ്പെട്ടു. തന്നെക്കുറിച്ചും തന്റെ കൊട്ടാരത്തെക്കുറിച്ചും പ്രചരിക്കുന്ന കെട്ടുകഥകള്‍ കേട്ട് രാവണന്‍ ഊറിച്ചിരിച്ചു.
     രാജ്യത്തിന്റെ അസ്ഥിവാരമുറച്ചപ്പോള്‍ രാവണന്‍ നാനാ ദിക്കിലേക്കും പടനയിച്ചു. ചക്രവര്‍ത്തിമാര്‍ മുതല്‍ സാമന്തന്‍മാര്‍ വരെ പരാജയം സമ്മതിച്ചു തല കാത്തു. വിജയത്തിനു മാത്രം അകമ്പടി സേവിച്ച് നൂറുകണക്കിനു പടയാളികളുടെ ശിരസ്സറുത്ത ചന്ദ്രഹാസം പരമശിവന്‍ നേരിട്ടു നല്‍കിയതാണെന്നു പരാജയപ്പെട്ട രാജാക്കന്‍മാര്‍ വിശ്വസിച്ചു. പോരില്‍ വിജയങ്ങള്‍ കൊണ്ടുമാത്രം അനുഗ്രഹിക്കപ്പെട്ട രാവണന്‍ ലങ്കാധിപനായപ്പോള്‍ ലങ്കയുടെ മണ്ണില്‍ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന വീരന്‍മാര്‍ പലരും മാളങ്ങള്‍ വിട്ടു പുറത്തിറങ്ങി. പൂര്‍വപരാജിതരുടെ പോരാട്ടവീര്യം രാവണനെ ലങ്കയുടെ ഈശ്വരനാക്കി.

2010 ജൂൺ 3, വ്യാഴാഴ്‌ച

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തുകൂടാ

          ഇങ്ങനെയൊരു ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ അര്‍ത്ഥവിജ്ഞാനീയപ്രകാരം സംഗതിയുടെ അര്‍ത്ഥം തെറിയാണ്. പണ്ടത്തെ കിന്‍സി റിപ്പോര്‍ട്ടുപ്രകാരം പുരുഷനും സ്ത്രീയും കരയും കടലും പോലെയാണ്. ഒന്ന് പെട്ടന്ന് ചൂടാകും അതുപോലെ പെട്ടന്ന് തണുക്കുകയും ചെയ്യും. അതാണ് പുരുഷന്‍. മറ്റേത് പതുക്കെയേ ചൂടാകൂ പെട്ടന്ന് തണുക്കുകയും ഇല്ല. അതാണ് സ്ത്രീ. പെണ്ണൊരുമ്പെട്ടു വരുമ്പോഴേക്കും പുരുഷന്റെ ഗ്യാസു പോയിരിക്കും. പഴയ വാത്സ്യായനസൂത്രമൊക്കെ വായിച്ചിട്ട് ഏതോ വിദ്വാന്‍ പടച്ചുണ്ടാക്കിയതായിരിക്കും ഈ പഴഞ്ചൊല്ല്! തുനിഞ്ഞെറങ്ങുന്ന പെണ്ണിനെ സൃഷ്ടിച്ചവന്‍ വിചാരിച്ചാലും തടയാനാവില്ല എന്നാണ് വിദ്വാന്‍ ഉദ്ദേശിച്ചത്. പക്ഷേ 'തടുത്തു നോക്കിയെങ്കിലല്ലേ ചനപിടിക്കുമോ എന്നറിയാമ്പറ്റൂ'എന്ന ചൊല്ലു വിരാജിക്കുന്നിടത്തേക്കാണ് ഇവന്റെ വരവ് എന്നേയുളളൂ. ഒരുമ്പെട്ടു നില്‍ക്കുന്ന പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് ചെല്ലാമോ എന്നുളളതിലേ സംശയമുളളൂ.

          ബ്രഹ്മാവ് വിചാരിച്ചാല്‍ നടക്കാത്ത കാര്യത്തിന് ബുദ്ധദേവ് ഭട്ടാചാര്യ വിചാരിച്ചാല്‍ എങ്ങനെ നടക്കാന്‍! മമതാ ബാനര്‍ജി കുറേക്കാലമായി ഓങ്ങി നടക്കുകയായിരുന്നു. ഇപ്പൊഴേ വെട്ടാന്‍ പററിയുളളൂ. ഇന്ത്യയിലെ ഇടതുപക്ഷം ഒന്നു മനസിലാക്കണം. മമതയുടെ വാക്ക് സാധാരണക്കാരന്‍ കേള്‍ക്കാന്‍ ശ്രമിക്കുന്നത് അതിലുളള ആത്മാര്‍ത്ഥത കൊണ്ടാണ്. അവര്‍ താമസിക്കുന്നത് ഇന്നും ഒറ്റമുറി വീട്ടിലാണ്. നൂറുകണക്കിനു പ്രവര്‍ത്തകരെ അവരുടെ പാര്‍ട്ടിക്കു നഷ്ടമായിട്ടുണ്ട്. മരിച്ചുപോയവരുടെ സ്മരണയെ അവര്‍ മാനിക്കുന്നു. മമതയ്ക്ക് സിപിയെമ്മിനെ തൂത്തെറിയുക എന്ന ഒറ്റ അജണ്ടയേ ഉളളൂവെങ്കിലും 30 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണശേഷം ബംഗാളികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അന്യനാടുകളിലേക്ക് പലായനം ചെയ്യണമെന്ന യാഥാര്‍ത്ഥ്യമാണ് പൊതുജനത്തെ അവരോടടുപ്പിക്കുന്നത്. ഇനി കുറേ നാള്‍ മമത ഒരുമ്പെട്ടു നടക്കട്ടെ.

2010 ജൂൺ 1, ചൊവ്വാഴ്ച

മശകത്തെ ഹിംസിക്കുമെന്ന് മരപ്പട്ടി!

     ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഗര്‍ജനം. അതും, പല്ലും നഖവുമുപയോഗിച്ച്. കൊതുക് ഉപദ്രവകാരിയായ ജീവിയാണ്. സ്ഥാനഭേദമില്ലാതെ, വര്‍ഗവ്യത്യാസമില്ലാതെ എല്ലാവരുടെയും രക്തം കുടിക്കും. മരപ്പട്ടിയും പല്ലും നഖവുമുളള ജീവിയാണ്. നേരിട്ട് നമ്മെ ആക്രമിക്കുന്നതിനു പകരം നമ്മുടെ കോഴിയെയും മറ്റും തിന്ന് സുഖമായി ജീവിച്ചുകൊളളും. രണ്ടും സമാധാനകാംക്ഷികളായ സാധാരണക്കാരന് ഉപദ്രവകാരികളാണ്. പക്ഷേ മരപ്പട്ടി എങ്ങനെ കൊതുകിനെ തകര്‍ക്കുമെന്ന് നോം ഇതുവരെ അങ്ങട്ട് മനസ്സിലാക്കിയിട്ടില്ല. അണ്ണാന് ആനയെ ഭോഗിക്കണമെന്ന് തോന്നിക്കാണും. അതുപോലെയേയുളളൂ ജമാ അത്തെ ഇസ്ലാമിയുടെ എല്‍.ഡി.എഫ് മോഹം. ഭഗ്നാശരായ അവരെ നാലാം ബീവിയാക്കാന്‍ കുഞ്ഞാലിക്കു തോന്നിയ പൂതി മാണി സാര്‍ വയാഗ്ര കഴിച്ച് ഉദ്ധരിച്ചു നില്‍ക്കുന്നതിലുളള അസൂയ മൂലമാണ്. വയാഗ്രയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്നുളളത് അറിയാനിരിക്കുന്നതല്ലേയുളളൂ. കല്യാണമാലോചിച്ചു ചെന്ന പെണ്ണിനെ കെട്ടാന്‍ സാഹചര്യം അനുവദിക്കാതെ വന്നപ്പോള്‍ പെണ്ണിന്റെ സ്വഭാവശുദ്ധിയെപ്പറ്റി അപവാദം പറയുന്നത് തെണ്ടിത്തരമാണ്.
     ഈ രാജ്യത്ത് ആരെങ്കിലും രാഷ്ട്രീയരംഗത്തു വരുന്നത് തടയാന്‍ ഈ കുഞ്ഞാലിക്കുട്ടിയോ ലീഗോ ആരാണ്? മാണിയും ജോസഫും കൂടി ലയിക്കുമ്പോള്‍ പാടില്ല....പാടില്ല എന്ന് ഒരു എം.എല്‍.എ. യുളള പിളളപ്പാര്‍ട്ടിയും ഒരാളുമില്ലാത്ത ജേക്കബും പറയും പോലെയാണത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെയാണത്. ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ കാക്കത്തൊളളായിരം ബിഷപ്പുമാരുളള കേരളത്തില്‍ അത്യുന്നതങ്ങളില്‍ നിശ്ചയിക്കപ്പെട്ട കേരളാക്കോണ്‍ഗ്രസ് ലയനം വേണ്ടെന്നു പറയാന്‍ 14ാം വയസ്സുവരെ ഈഴവനായിരുന്ന ജേക്കബിനെന്തവകാശം?