2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആണുങ്ങളിരുന്ന കസേരയില്‍ അയോഗ്യന്‍


ഇക്കഴിഞ്ഞ ജൂണ്‍ 25ന് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ അധിക ചുമതല ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടര്‍ പി.എന്‍. സുരേഷിനു നല്‍കി ഉത്തരവിട്ടതായി പത്രക്കുറിപ്പ് കണ്ടു. ഈ നടപടി താഴെ പറയുന്ന കാരണങ്ങളാല്‍ കേരളത്തിനു തന്നെ അപമാനമാണ്.
1. ലോകശ്രദ്ധയില്‍ വരുന്ന കലാമണ്ഡലം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാനുള്ള വിദ്യാഭ്യാസ യോഗ്യത ടി. സുരേഷിനില്ല. മഹാകവി വള്ളത്തോള്‍ മുതല്‍ സാംസ്‌കാരികമേഖലയുമായി ബന്ധമുള്ള അതികായന്‍മാര്‍ നേതൃത്വം നല്‍കിയ സ്ഥാപനം സര്‍വകലാശാലയാകുമ്പോള്‍ പി.ജി. ബിരുദത്തിനു പകരം ഡോക്ടറല്‍ ബിരുദമുള്ളയാളെ വി.സി.യാക്കണം.
2. ടി. സുരേഷ് ഒരു ആശാന്‍ പള്ളിക്കൂടത്തില്‍ പോലും പഠിപ്പിച്ചു പരിചയമുള്ളയാളല്ല. പഠിപ്പിക്കുന്നതിനുള്ള യോഗ്യതയും നേടിയിട്ടില്ല. കലാശാലയില്‍ പഠിപ്പിച്ചു പരിചയമുള്ളയാളായിരിക്കണം സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍. കലാമണ്ഡലത്തില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി പുറത്തു വരുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന ആളെപ്പറ്റി അവര്‍ക്ക് അവമാനം തോന്നാനിടയാകരുത്.
3. ടി. സുരേഷിന് കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്ന കഥകളി, സംഗീതം, നൃത്തം, കൂടിയാട്ടം തുടങ്ങിയ കലകളുമായി പുലബന്ധം പോലുമില്ല.
4. കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറെ ഉന്നതമായ വൈസ് ചാന്‍സലര്‍ പദവിയില്‍ നിയോഗിച്ചത് പേറെടുക്കാന്‍ പോയ പതിച്ചി ഇരട്ട പെറ്റതുപോലെയായി.
5. കഴിഞ്ഞ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താന്‍ സ്ഥാപിച്ച ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഡയറക്ടറാകാന്‍ ടി. സുരേഷിന് വാസ്തുവിദ്യയില്‍ ഒരു പരിജ്ഞാനവുമില്ല എന്ന യോഗ്യത കൂടാതെ ഡി.വൈ.എഫ്.ഐ ക്കാരനാണെന്നതേ യോഗ്യതയുണ്ടായിരുന്നുള്ളൂ. ആധ്യാത്മികതയുടെ വളര്‍ച്ചയും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വവുമാണ് വാസ്തുവിദ്യാഗുരുകുലത്തെ പ്രശസ്തമാക്കിയത്.
6. മുന്‍ മന്ത്രി എം.എ. ബേബിയുടെ ആഫീസിലും കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയടുത്തും എന്‍.എസ്.എസ്. ആസ്ഥാനത്തും പ്രത്യക്ഷപ്പെടുന്ന ഈ ഉഭയജീവിയെ അയോഗ്യനായിട്ടും ചുമക്കേണ്ട ആവശ്യം കലാമണ്ഡലത്തിനോ കേരളീയ സമൂഹത്തിനോ ഇല്ല. വിശ്വഭാരതി, അമൃത തുടങ്ങിയ കല്‍പ്പിത സര്‍വകലാശാലകളുടെ വിസി സ്ഥാനത്ത് യോഗ്യന്‍മാര്‍ ഇരിക്കുമ്പോള്‍ കലാമണ്ഡലത്തില്‍ അയോഗ്യനായ ഒരാളെ നിയമിച്ചത് യുഡിഎഫ് ഗവണ്‍മെന്റിന്റെ നഗ്നമായ അധികാരദുര്‍വിനിയോഗമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ